Friday, August 10, 2012


              ദൈവപുത്രന്റെ  അമ്മയ്ക്ക്  പറയുവാനുള്ളത്


 കുറ്റബോധത്തിന്റെ കനത്ത പുക മഞ്ഞിനെ ഉരുക്കാൻ പാകത്തിലായിരുന്നു സാറയുടെ ചൂട്അത് അവളുടെ രൂപം  ഉൾക്കൊള്ളുന്ന അത്രയും സ്ഥലത്തേയും പിന്നെ ചുറ്റുമുള്ള അല്പം സ്ഥലത്തെ കൂടിയും വെളിവാക്കി നിൽക്കുകയായിരുന്നു..അവളുടെ മുൻപിൽ ഫാദർ:ഗബ്രിയേൽ തന്റെ നീളൻ കുപ്പായത്തിനുള്ളിൽ പുരുഷത്ത്വം കവിഞ്ഞൊഴിഞ്ഞ തളർച്ചയോടെ നിന്നു.  സാറയുടെ തറഞ്ഞ നോട്ടത്തിനു മുന്നിൽ അയാളുടെ നിസ്സംഗതയും നിസ്സാരതയും ഗാംഭീര്യവും സമാധാനവും ഒരു ചുഴലികാറ്റിൽ കൂട്ടിയിട്ടെന്നപോലെ കൂടിക്കുഴഞ്ഞ് ഒന്നും ഒന്നുമല്ലാതായി തീർന്ന അവസ്ഥയാലായിരുന്നു..ഊരിവച്ച കൊന്ത തിരിച്ചെടുത്ത് സാറ അയാളെ അളന്നു നോക്കി പറഞ്ഞു


“അച്ചോ,വിലക്കപ്പെട്ട കനി ഹവ്വ നിർബന്ധിച്ചില്ലെങ്കിലും ആദം തിന്നുമായിരുന്നു.ഇല്ലേ..?”


അച്ചനു മറുപടി ഉണ്ടാവില്ല എന്ന മുന്നറിവോടെ സാറ  മേടയുടെ വാതിലിറങ്ങി കൊന്ത കഴുത്തിലണിഞ്ഞ് നടക്കുമ്പോൾ 53 മണികളുള്ള അതിന്റെ അറ്റത്ത് തൂങ്ങുന്ന കുരിശ് അവളുടെ നെഞ്ചിൽ നിസ്സഹായതയോടെ താളം തട്ടി ക്കിടന്നു


ഇതിനൊക്കെ  ഒരു മണിക്കൂർ മുൻപായിരുന്നു സാറ മേടയിലെത്തിയത്.പക്ഷെ അതിലും എത്രയോ ദിനങ്ങൾക്കു മുൻപേ ഗബ്രിയേലച്ചൻ അവളെ തന്റെ ഒപ്പം സങ്കൽ‌പ്പിച്ചിരുന്നു..!! മുപ്പത്തഞ്ച് വയസ്സിലും നിസ്സഹായതോടെ കന്യകാത്വവും ചുമന്ന്. താഴെയുള്ള മറ്റു നാലു കന്യകമാരുടെ കാവൽക്കാരിയായി..ജീവിതത്തി്ന്റെ നിസ്സംഗത മുഖത്ത് പരത്തിയമർത്തി വച്ച അവളെ  എന്തു ധൈര്യത്തിലാണ്  താൻ മേടയുടെ സ്വകാര്യതയിലേയ്ക്ക് ആനയിച്ചതെന്ന്, യേശുവിന്റെ ക്രൂശിതരൂപം നോക്കി, നുകം കെട്ടിയ കാളയുടെ ദൈന്യതയോടെ അയാൾ ചോദിച്ചു കൊണ്ടിരുന്നു……


ചെറുപ്പകാലത്ത് ലിംഗഭേദമില്ലാതെ തൊങ്കിത്തൊട്ടു കളിക്കുമ്പോൾ പിടച്ചുയരുന്ന പാവാടകൾ കാണിച്ചു തന്ന മുട്ടുകാലുകളായിരുന്നു ആക്കാലത്ത് താനൊരു പുരുഷനാണെന്ന് അയാളെ സ്വയം ബോധ്യപ്പെടുത്തിക്കൊടുത്തത്.ആ ബോധ്യപ്പെടലിന്റെ അമ്പരപ്പിൽ അയാൾ വിളിച്ചു-  “ഈശോയേ..” വള്ളിനിക്കറിന്റെ മുൻഭാഗത്തേയ്ക്കു ചൂണ്ടി സർവ്വചരാചരങ്ങളും അന്നയാളെ നോക്കി ഉറപ്പിച്ചു പറഞ്ഞു..   “ഇതാണു നീ.. നീ നീയായി കഴിഞ്ഞ സ്ഥിതിയ്ക്ക് ഇനി അവളെ തിരയാം..

“ഏതവൾ..!!!!!!!“  ചോദ്യം കേട്ട്, ചൂണ്ടിയ വിരൽ മൂക്കത്തു വച്ച് ചരാചരങ്ങൾ ചിരിച്ചു കുഴഞ്ഞു മറിയുന്നത് അയാൾ കണ്ടു..

        *     *    *   *    *    *    *    *    *    *   *    *    *     *   *    *    *    *   *   *   *   *   *    *
നാലുവശങ്ങളിലും കുന്നുകൾ വളർന്ന്. ഒരു കുളം പോലെ തോന്നിച്ച, അതിന്റെ നടുത്താഴ് വരയിൽ., ഒറ്റപ്പെട്ടുപോയ മറ്റൊരു ലോകം പോലെയായിരുന്നു അയാളുടെ നാട്.ഇടയ്ക്കു ചാർത്തികിട്ടിയ ‘ഗബ്രിയേൽ‘ എന്ന പേരിനു മുൻപ് എല്ലാവരും അയാളെ  ‘ആന്റോ‘  എന്നു വിളിച്ചു..ജീവിതത്തിനു ചുറ്റുമൊരു മതിൽകെട്ടെന്ന് തോന്നിപ്പിച്ച നാലുകുന്നുകളിൽ, രണ്ടെണ്ണത്തിന്റെ ഇടയിൽ കൂടി പുറം ലോകത്തേയ്ക്ക് ചരടുകെട്ടിയ പോലെ ഒരു  ചെമ്മൺ റോഡ് കിടന്നിരുന്നുഅതിലൂടെ പുറം ലോകത്തേയ്ക്ക് എത്തുമ്പോൾ ,സ്വർഗ്ഗത്തിലേയ്ക്കും നരകത്തിലേയ്ക്കും ആ റോഡ് രണ്ടായി പിരിഞ്ഞു പോകുന്നുവെന്ന് ബാല്യത്തിൽ അയാൾ വിശ്വസിച്ചിരുന്നു അവിടേയ്ക്ക് സൈക്കിൾ ആഞ്ഞുചവിട്ടി പോയി വരുന്ന അപ്പന്റെ കയ്യിലെ പച്ചക്കറികൾ സ്വർഗ്ഗത്തിൽ നിന്നുള്ളവയും, മത്സ്യമാംസങ്ങൾ നരകത്തിൽ  നിന്നുള്ളവയുമാണെന്ന് ആന്റോ എന്തോ ഉൾപ്രേരണയാൽ  പറഞ്ഞിരുന്നു..അതു കേട്ട് അപ്പൻ നിറഞ്ഞ് ചിരിച്ചു……ദൈവവിളിക്കുള്ള ലക്ഷണങ്ങളായി കണ്ട്..അമ്മ കൃഷ്ണമണികൾ മറിച്ച് തൽക്ഷണം പ്രാർഥിച്ചു .” സ്വർഗ്ഗസ്ഥനായ പിതാവേ കുടും ബത്തിൽ നിന്നെന്റെ ആന്റോയ്ക്കെങ്കിലും ദൈവവിളിയുണ്ടാകണേ..”

അമ്മയുടെ പ്രാർഥന, പച്ചയായ ജീവിതത്തിന്റെ  പല പരമാർഥങ്ങൾക്കും  മുകളിൽ അഴിയാത്ത വലയാണ് വിരിച്ചിരിക്കുന്നതെന്ന് അറിഞ്ഞു വരുമ്പോൾ, ഉഴിഞ്ഞിട്ടവന്റെ നിസ്സംഗതയും പേറി, ആന്റോ എന്ന പുരുഷൻ ..,സങ്കൽ‌പ്പങ്ങളിൽ തിരഞ്ഞു കൊണ്ടിരുന്ന “അവളെ“ ,ആരുമറിയാതെ പ്രാപിച്ചുകൊണ്ടിരുന്നു.. അവളുടെ ശരീരത്തിന് കണ്ടു ശീലിച്ച, അല്ലെങ്കിൽ കണ്ടു കളഞ്ഞ ഒരു മുഖം കൊടുക്കാൻ ശ്രമിക്കുമ്പോഴൊക്കെ നടുക്കത്തോടെ..‌- “അയ്യോ അവളെന്റെ സഹോദരിയാകുന്നു .. എന്നെയെന്തിന് ഇപ്രകാരം ചിന്തിക്കാൻ  വിടുന്നു..” എന്നു പറഞ്ഞ് ആന്റോ കണ്ണാടിക്കൂട്ടിലെ ക്രിസ്തുവിനെ നോക്കി നാവു കടിച്ച് താക്കീത് കൊടുക്കുക വരെ ചെയ്തു..

സ്വന്തം ഗ്രാമത്തിനും.,പുറം ലോകത്തിനും ഇടയ്ക്കുള്ള നൂൽ‌പ്പാലത്തിലൂടെ ആന്റോ തന്റെ ജീവിതത്തിന് കുറേക്കൂടി സ്വാതന്ത്ര്യം കൊടുത്തു തുടങ്ങിയ കാലമായിരുന്നു അത്..പരന്നു കിടക്കുന്ന ജീവിതത്തിലെ റെയിൽ പാതയിൽ കൂടി, മാതാപിതാക്കളുടെ പ്രാർഥനയും,അഗ്രഹവും അലറിവിളിച്ചു വരുന്ന ട്രെയിനായി മാറുന്നതറിഞ്ഞ് , തനിക്കു വേണമെങ്കിൽ അതിനു തലവയ്ക്കുകയോ ,വയ്ക്കാതിരിക്കുകയോ ചെയ്യാം എന്ന കടന്ന ചിന്തയൊക്കെ വന്നു തുടങ്ങിയിരുന്നു..ആകസ്മികമായി സംഭവിക്കുന്ന പെൺവിരൽ സ്പർശത്തിലേയുംപുഞ്ചിരിയിലേയും.., നോട്ടത്തിലേയും തേൻ ആ ചിന്തയിൽ പുരട്ടി വച്ചിരുന്നു.

‘എനിക്ക് അച്ചനാകണ്ട ‘ എന്ന് വീട്ടിൽ പറയാത്ത തന്റേടം ആന്റോ കുമ്പസാരകൂട്ടിൽ ഒതുക്കി വച്ചു നേർച്ചക്കോഴി പുളിച്ച തെറി കൊക്കി നടക്കുന്നത് കണ്ട പോലെ, കുമ്പസാരക്കൂട്ടിൽ നിന്നിറങ്ങി അച്ചൻ അയാളെ നെറ്റിചുളിച്ച് നോക്കിയിട്ട് പറഞ്ഞു..” മേടയിലേയ്ക്കു വാ.”

ആ വിളിയുടെ വാലറ്റത്തു  പിടിച്ച് ഒരു തല്ലുകൊള്ളിയുടെ എല്ലാ ഭാവങ്ങളും എടുത്തണിഞ്ഞ് ആന്റോ ചെന്നു..

“ ദൈവ വിളിയെന്നു പറയുന്നത് എല്ലാവർക്കും കിട്ടുന്ന ഒന്നല്ല ആന്റോ..അപ്പനമ്മമാർ ദൈവത്തോടേറ്റിട്ടുണ്ടെങ്കിൽ അതു നടക്കണം, മുഖം തിരിച്ചിട്ട് കാര്യമില്ല
ഒരു ബലത്തിന് ആരെയോ കൂട്ടിപ്പിടിച്ചെന്ന പോലെ പുറകിൽ രണ്ടു കൈപ്പത്തികളും കോർത്തു പിടിച്ച് ആന്റോ ചോദിച്ചു……

 “ കാണാത്ത ദൈവത്തിനു കൊടുത്തവാക്കാണോ..മുമ്പിൽ ജീവിക്കുന്ന എന്റെ സന്തോഷമാണോ അവർക്കു വലുത്?

“കർത്താവേ..!“  കണ്ണടച്ച് കുരിശു വരച്ച് അച്ചൻ ആന്റോയോട് അടക്കി ചോദിച്ചു “നീ കമ്മ്യുണിസ്റ്റാണോ .”

“എന്നേക്കാൾ വലിയ കമ്മ്യുണിസറ്റായിരുന്നു യേശുക്രിസ്തു..,അതല്ല പ്രശ്നം..എനിക്കു കല്യാണം കഴിക്കണം.ഞാൻ പെണ്ണുങ്ങളെ ഓർക്കാറുണ്ട്..,ആഗ്രഹിക്കാറുമുണ്ട്അച്ചോ അച്ചനോർക്കാറില്ലേ? അതിലും ഭേദം കല്യാണം കഴിച്ച് ജീവിക്കുന്നതാ..”

മേടയ്ക്ക് ആകെയുള്ള ആറു ജനലുകൾ അടഞ്ഞു തന്നെയല്ലേ കിടക്കുന്നത് എന്നാണ്..ആ നേരം അച്ചൻ പകച്ച് നോക്കിയത്അവ കൊളുത്തുകളിൽ ഭദ്രമെന്നു കണ്ട് അദ്ദേഹം ആന്റോയെ സൂക്ഷിച്ചു നോക്കി..

മാതൃസ്ഥാനീയരും,,,സഹോദരിസ്ഥാനീയരും ഒഴിച്ച് ഈ ലോകത്തെ സകലമാന സ്ത്രീകളിലും ബീജാവാപം നടത്താനുള്ള ആത്മ വിശ്വാസം അവനിൽ കണ്ട് അച്ചൻ പിൻവാങ്ങി..-പൊയ് കൊള്ളാൻ അനുമതി കൊടുത്തു..

അവിടെ നിന്നും ഇറങ്ങി നടന്ന ആന്റോയുടെ മുട്ടു മടങ്ങിയത്-, ഉത്തരത്തിൽ കെട്ടിയ കയറിൽ കുടുക്കിട്ടു നിൽക്കുന്ന അപ്പന്റെ മുന്നിലാ‍ണ്..ജീവിതത്തെ അപ്പനു കാണിക്ക വച്ച് അന്നു രാത്രി എഴുന്നു നിന്ന പുരുഷത്വത്തെ പായയിൽ അമർത്തി കമിഴ്ന്നു കിടന്നു..പിന്നെ ഒരു അനിവാര്യത പോലെ  “ഫാദർ ഗബ്രിയേൽ“ എന്ന പേരിലേയ്ക്കും..,നീളൻ ളോഹയ്ക്കും ഉള്ളിലേയ്ക്ക് .,ഒരിക്കലും ദഹിക്കാത്ത ഇര വിഴുങ്ങിയ പോലെ അയാ‍ൾ ദയനീയമായി ഇഴഞ്ഞു കയറി…….

തുടുത്ത കണ്ണങ്കാലുകളും..,കവിളുകളും..,മറ്റുപെണ്ണത്തങ്ങളുമെല്ലാം മനസ്സിലേയ്ക്ക് കുതറിച്ചാടി വരുമ്പോഴൊക്കെ .., ‘കണ്ണടച്ചു കിടന്നിട്ടും  കാര്യമില്ല..,-മനസ്സിന്റെ കണ്ണു കെട്ടാൻ പറ്റിയ കട്ടിശീല എവിടെ കിട്ടുമെന്ന് സാറയെ കാണുന്നതു വരെ അയാൾ അന്വേഷിക്കുകയായിരുന്നു

കുമ്പസാരക്കൂട്ടിൽ സാറ അയാളെ വിയർപ്പിച്ചു..

“ എനിക്ക് ഏതു സമയവും  അച്ചനെ ഓർമ്മ വരുന്നു..  കുറച്ചൊക്കെ എന്നെ ഇഷ്ടമാണല്ലെ?എന്നോടിഷ്ടമില്ലാതെ ഞാനുണ്ടാക്കിയ കോഴിക്കറി വേണമെന്ന് പൂതി പറയുമോ…?“

 ‘ കള്ളൻ ‘ എന്നു പറഞ്ഞാണോ അവളത് പറഞ്ഞവസാനിപ്പിച്ചത് – എന്ന സംശയത്തിലിരിക്കെ,പുറകിൽ നിരന്നിരിക്കുന്നവർ ശ്രദ്ധിക്കുമെന്ന ഭയത്തിൽ പറഞ്ഞു
“ സാറാ നീ ദൈവ കാര്യങ്ങളിൽ ശ്രദ്ധിക്കൂ…….മേടയിലേയ്ക്ക് വരൂ പിന്നീട്..”

വന്നു., ഏകാന്തതയിൽ- വിലക്കപ്പെട്ട കനി അയളെടുത്ത് തിന്നും വരെ,  അവളൊന്നിനും മുൻ കൈയ്യെടുക്കാതെ നോട്ടം കൊണ്ട് ക്ഷണിച്ചു മാത്രം നിന്നു..പിന്നെ ‘ആദ‘ത്തെ  പ്രതിപ്പട്ടികയിൽ പെടുത്തിയിട്ട് കടന്നു പോയി..ഫാദർ ഗബ്രിയേൽ ചാരുകസേരയിൽ കിടന്ന് ദീർഘ നിശ്വാസമിട്ടു……

പുരോഹിത ജീവിതത്തിന് അന്ത്യകൂദാശ കൊടുക്കേണ്ടതുണ്ടോ എന്ന ചിന്ത, പക്ഷേ അവസാ‍നം എത്തി ചേർന്നത്, ളോഹയ്ക്കുള്ളിലെ പച്ചയായ പുരുഷന്റെ സത്യാന്വേഷണം സഫലമായ ആശ്വാസത്തിലായിരുന്നു.  ആ സത്യത്തിലേയ്ക്കു വെട്ടി തെളിച്ച വായ്ത്തലകൾ ഒരു കാലത്ത് മാതാപിതാക്കളുടെ ആഗ്രഹങ്ങൾക്കു മുൻപിൽ തുരുമ്പിച്ചു പോയതാണെന്നും..വീണ്ടും അതു രാകി മൂർച്ച വയ്പ്പിക്കുന്നതിൽ എന്തു തെറ്റെന്നും സ്വയം ചോദിച്ചുഎന്നിട്ടും മുട്ടുകുത്തി കണ്ണടക്കുകയാ‍ണയാൾ ചെയ്തത്……….

“ കർത്താവേ കുരിശിലേറ്റപ്പെടുന്നതു വരെ അങ്ങീ വക പരീക്ഷണങ്ങൾ നേരിട്ടിരുന്നില്ലേ..?!അങ്ങും ഒരു പുരുഷനായിരുന്നല്ലൊ? ഏതു രീതിയിൽ അങ്ങതിനെ തരണം ചെയ്തുവോ, ആ വഴി എന്തു കൊണ്ട് ഈ പാപിയ്ക്കു കാണിച്ചു തരുന്നില്ല..?കുറുമ്പാന സ്വീകരിച്ച്, ഓസ്തിയ്ക്കു വേണ്ടി പിളരുന്ന പെൺ ചുണ്ടുകളിൽ ചുംബിക്കാൻ തോന്നുന്ന പുരുഷത്വം എന്നിൽ അവശേഷിപ്പിച്ച്., വിശ്വസ്ഥനായ ഇടയനെന്ന വലിയ നുണയിലേയ്ക്ക് എന്നെ ജ്ഞാനസ്നാനം ചെയ്തെടുത്തതെന്തിന്..?!!

തലയിലെ മുൾക്കിരീടം ഒന്നുക്കൂടി ഉറപ്പിച്ച ശേഷമാണ് അയാൾ അവിടെ നിന്നും എഴുന്നേറ്റത്പിന്നീടുള്ള ദിനങ്ങളിൽ മനസ്സിന്റെ രൂപം- സാറയെന്ന കുരിശിന്മേൽ ആണിയടിച്ചു ബന്ധിക്കപ്പെട്ട്, മുറിപ്പാടുകളിൽ നിന്നും കുറ്റബോധമിറ്റുന്ന നിലയിലായിരുന്നു ആ നിലയിൽ വെറും ‘ആന്റോ‘യായി അമ്മയുടെ ഈർപ്പം വറ്റിയ  ഗർഭപാത്രത്തിലേയ്ക്ക് പിന്നോക്കം മറിഞ്ഞു വീണ് അതിന്റെ ഭിത്തിയിൽ അള്ളിപ്പിടിച്ചിരിക്കുന്ന അണ്ഡമായി മാറാനും.., അപ്പന്റെ വിത്തു സഞ്ചിയിൽ, വികാരാധീനനാകാതെ ശാന്തത കൈവരിച്ച്,പതുക്കെ മാത്രം വാലിളക്കി കിടക്കുന്ന ബീജയോഗിയാകാനും അയാൾ അത്യധികം ആഗ്രഹിച്ചു..അതുകൊണ്ട്തന്നെ ജനിച്ചുപോയ ഏതൊരു മനുഷ്യനേയും പോലെ, തന്റെ ജനനത്തെ ശപിച്ച്, ഫാദർ ഗബ്രിയേൽ ,പെരുമഴയത്ത് ചോർന്നൊലിക്കുന്ന കൂരയിൽ ജീവിതം നനച്ചിരിക്കുന്ന ദരിദ്രനായി.

എല്ലാത്തിനും ഒടുവിൽ സാറയിൽ നിന്നും ഇന്നലെ കേട്ട വിശേഷം ഇതായിരുന്നു

“ഞാൻ ഗർഭിണിയാണച്ചോ.കല്യാണം കഴിയാത്തതു കൊണ്ട് കാരണക്കാരൻ എന്റെ ഭർത്താവെന്നു പറയാൻ പറ്റില്ല.”

“പിന്നെയാര്.!!!!!?” അതൊരു ചോദ്യമേ ആയിരുന്നില്ല നടുക്കമായിരുന്നു..

“അച്ചോ വിലക്കപെട്ട കനിയും തിന്ന്, വായ നല്ലപോലെ കുലുക്കിയുഴിഞ്ഞിട്ടുണ്ടാവും അല്ലേ..? നാവു വടിക്കുകയും,ഏറ്റവും നല്ല പേസ്റ്റ് കൊണ്ട് പല്ലുതേക്കുകയും  ചെയ്തിട്ടുണ്ടാവാം.സാരമില്ല..ഇതു ദിവ്യ ഗർഭമായി കണ്ടോളാം..എനിക്കും  എന്റെ വീട്ടുകാർക്കും മാത്രം  ചുമക്കേണ്ടി വരുന്ന ദിവ്യഗർഭം..”

പിന്നീട് വീർത്തു വരുന്ന ആ ദിവ്യ ഗർഭവുമായി മറ്റുള്ളവരുടെ കീറിപ്പറിക്കുന്ന നോട്ടത്തിനു മുന്നിലൂടെ പള്ളിയിൽ മുട്ടുകുത്തുന്ന സാറ ,കണ്ണിനു താങ്ങാൻ വയ്യാത്ത ഭാരമുള്ള കാഴ്ച്ചയായി ഓരോ ഞായറാഴ്ച്ചയും അയാളെ ചുമട്ടുകാരനാക്കി..കുമ്പസാരക്കൂട്ടിൽ ആരും കേൾക്കാതെ ചോദിക്കണമെന്നുണ്ടായിരുന്നു ‘ നമ്മുടെ കുഞ്ഞിനു കുഴപ്പമൊന്നുമില്ലല്ലോ’ എന്ന് പക്ഷേ ഇട്ടിരിക്കുന്ന ളോഹയിൽ ഇഴചേർന്നിരിക്കുന്ന നൂലുകളിലൊന്ന് നാവാണെന്നും മറ്റൊന്ന്, ആഗ്രഹമാണെന്നും  മനസിലാക്കി സ്വയം പിൻ വലിഞ്ഞു

കഥകളറിയാതെ, ശ്വാസം മുട്ടി കണ്ണുമിഴിച്ച സാറയുടെ അപ്പന് ഫാദർ ഗബ്രിയേൽ തന്നെ അന്ത്യ കൂദാശയും നൽകി..ആനേരത്ത് സാറയുടെ ഉന്തിയ  വയറിൽ നിന്നും രണ്ടു കണ്ണുകൾ അവകാശബോധത്തോടെ തന്നെ നോക്കുന്നതറിഞ്ഞ്,അയാളുടെ പ്രാർഥന പലയിടത്ത് മുറിഞ്ഞു

    *    *        *         *       *         *         *          *           *            *            *            *

മാസങ്ങൾക്കു ശേഷം –ഒരു രാത്രി കൊന്തയിൽ കൂട്ടിപ്പിടിച്ചെടുത്ത ബലത്തിൽ ഒരു ഞരക്കം പോലും പുറത്തു വിടാതെ,കീറപ്പായിൽ,നനവു പടർത്തി,അമ്മയുടെ വിറക്കുന്ന വയസ്സൻ കൈകളിലേയ്ക്ക് സാറ ദിവ്യഗർഭമൊഴിച്ചു..ചുമരിനപ്പുറത്തെ നിശബ്ദമായ രഹസ്യത്തിലേയ്ക്ക് മനസ്സു നട്ട് മറ്റുനാലുപേർ അടുക്കളയിൽ വിറകുകൂട്ടിവച്ച പോലെ ഇരിക്കുകയായിരുന്നു അപ്പോൾ.

 “ആങ്കൊച്ച് ! ! “   ആണിനെ പ്രസവിക്കാത്ത സ്ത്രീയുടെ അത്ഭുതവും  പകപ്പും തള്ളി നിന്ന അറിയിപ്പു കേട്ട് സാറ പ്രതികരിച്ചു.

 “ ദൈവപുത്രനാണമ്മേ..പൊക്കിൾക്കൊടി മുറിക്കുന്നതിനു മുൻപ് കട്ടിയുള്ള തുണിയെടുത്ത് മുഖത്തിട്ടേക്ക് ..,  അരിയുണ്ടെങ്കിൽ നെല്ലു രണ്ടെണ്ണമെടുത്ത് അണ്ണാക്കിലിട്ടു കൊടുത്താലും മതി

“പ്രാന്തിച്ചി.മിണ്ടാതിരി..”  വൃത്തിയാക്കിയ, മൂർച്ചയുള്ള അരിവാൾ അവൾക്കു നേരെയോങ്ങി  അമ്മ ശബ്ദമുയർത്തി..അവരുടെ കയ്യിൽ കടന്നു പിടിച്ച്  അരിവാൾ വാങ്ങി സാറ തന്നെ പൊക്കിൾക്കൊടി മുറിച്ചു ..സാധാരണയിൽ നിന്നും വ്യത്യസ്തമായി പൊക്കിളിൽ നിന്നും കുറച്ചധികം നീളം ബാക്കിയിട്ടു കൊണ്ടായിരുന്നു അവളതു മുറിച്ചത്.ശേഷം തളർച്ച വകവയ്ക്കാതെ എഴുന്നേറ്റ്.., കുഞ്ഞിനെയെടുത്ത്.., വൃദ്ധശരീരത്തിന്റെ എതിർപ്പിനെ അവഗണിച്ച്.,കുഞ്ഞിനോടൊപ്പം ഗർഭപാത്രം പുറന്തള്ളിയ അവശേഷിപ്പുകളെ കൂടി തൂക്കിയെടുത്ത് സാറ പുറത്തേയ്ക്കു നടന്നു..മേടയിൽ വെളിച്ചമുണ്ടാകുമെന്ന പ്രതീക്ഷ ഇരുട്ടിൽ അവൾക്കു കാഴ്ച്ച നൽകിക്കൊണ്ടിരുന്നു..

രക്തവും..,വെള്ളവും ചേർന്ന് നനഞ്ഞ ഉടുമുണ്ടിലൊട്ടി കാലുകൾ പലപ്പോഴും ഇടറി.കയ്യിൽ ലോകത്തിന്റെ ഇരുട്ടിലേയ്ക്ക് കണ്ണു മിഴിച്ച  കുഞ്ഞ് , കരച്ചിലിലൂടെ തന്റെ അംഗത്വം ഭൂമിയിൽ പതിപ്പിക്കുകയായിരുന്നു.അവന്റെ ചെവിയിൽ സാറ അപേക്ഷിച്ചു..

“ നീ ദൈവപുത്രനാണു മകനേ.. എന്റെ ചോരയിൽ ഉരുത്തിരിഞ്ഞ മുലപ്പാൽ നിന്റെ വയറു നിറയ്ക്കാനുതകില്ല……കരയാതിരിക്കൂ

മേടയുടെ ജനലിലൂടെ അരണ്ട വെളിച്ചം കണ്ടതിന്റെ ധൈര്യത്തിൽ അവൾ വാതിലിൽ കൈ അടക്കി ചുരുട്ടി മുട്ടി..അൽ‌പനേരത്തിനു ശേഷം തുറന്ന വാതിലിനു പുറത്ത് ഇനിയും തുടച്ച്  വൃത്തിയാക്കാത്ത ശിശുവിനെ കയ്യിലൊതുക്കി നിൽക്കുന്ന സാ‍റയെ കണ്ട് ഗബ്രിയേലച്ചൻ നടുങ്ങിപോയി .

സാറ ചാരിതാർത്ഥ്യത്തോടെ ചിരിച്ചു……..    പുത്രനെ പിതാവിനു കാണാൻ കൊണ്ടു വന്നതാണ്..”

അയാൾ സ്വന്തം നെറ്റിയിൽ അവിശ്വസനീയതയോടെ കുരിശു വരച്ചു..സാറ വീണ്ടും ചിരിച്ചു..

“ ദൈവപുത്രനാണ് ..തൊട്ടു നോക്കുന്നോ?..”..ഞാന്നു കിടക്കുന്ന പൊക്കിൾക്കൊടിയോടെ അവൾ കുഞ്ഞിനെ നീട്ടിക്കൊടുത്തു..അയാൾ അറച്ച് പുറകിലേയ്ക്ക് മാറി..ചുറ്റും നോക്കി

“പേടിക്കണ്ടദൈവത്തിനു വേണ്ടി സംസാരിക്കാൻ ഭൂമിയിലെത്തിയ ആരേയും ആരും വെറുതെ വിട്ടിട്ടില്ല..ആയുസ്സെത്തിക്കാതെ ഒടുക്കി കളഞ്ഞിട്ടേയുള്ളുപക്ഷേ ഇവനെ ഞാൻ ആർക്കുംഒടുക്കാൻ വേണ്ടി  വിട്ടു കൊടുക്കുന്നില്ല-.-...പ്രസവിച്ചപ്പോൾ കരയാതിരുന്ന എനിക്ക് കൊല്ലുമ്പോഴും കരയാതിരിക്കാനാവും..ദാ ഇതു പോലെ…….“

അയാൾക്കൊന്നു തടയാൻ കഴിയുന്നതിനു മുൻപ് നീണ്ടു കിടന്ന പൊക്കിൾക്കൊടി അവന്റെ കഴുത്തിൽ ചുറ്റി മുറുക്കി നെഞ്ചിൽ ചേർത്ത് സാറ കണ്ണടച്ചു…….ജീവനു വേണ്ടി ഒരുപാടൊന്നും വാശിപിടിക്കാതെ അവൻ നിലച്ചുകൊണ്ടിരിക്കുമ്പോൾ അവൾ ക്ഷമ ചോദിച്ചു……

“അല്പം മുലപ്പാലെങ്കിലും തരാൻ കൂട്ടാക്കിയില്ലല്ലോ കുഞ്ഞേ ഞാൻ”.

അവനെ നെഞ്ചിൽ നിന്നും അടർത്താതെ സാറ തിരിച്ചു നടന്നപ്പോൾ..,ചേർത്തടച്ച വാതിലിൽ ചാരി ഗബ്രിയേലച്ചൻ ക്രൂശിത രൂപത്തിൽ തലയടിച്ച് അലറി വിളിച്ചു……

.”  കർത്താവേ..വരിയുടക്കാത്ത വണ്ടിക്കാളകളുടെ ദിവ്യബീജങ്ങൾ നീ ഉരുക്കിക്കളയാത്തതെന്ത്,,,?  സെമിനാരിയിലെ നീണ്ടായാതനകൾക്കൊപ്പം - ഒരു മരക്കഷ്ണവും.., മൂർച്ചയുള്ള കത്തിയും പുരുഷത്വത്തെ മുറിച്ചു മാറ്റാൻ തയ്യാറാക്കി വയ്ക്കാത്തതെന്ത്?”

ചോദ്യങ്ങളുടെ അവസാനം..- ഡൈനിംഗ് ടേബിളിലെ കൂടയിൽ നിറച്ചുവച്ച ആപ്പിളുകളിലൊന്നിൽ കുത്തി വച്ചിരിക്കുന്ന കത്തി  അയാൾക്കോർമ്മ വന്നു ………………………………………………………………………………………………………………..


  *   *   *   *    *    *    *    *    *    *     *     *     *    *     *    *     *     *    *    *    *   *   *

പിറ്റേദിവസം പള്ളിയുടെ ചവിട്ടു പടികളിലെ ഏറ്റവും ഒടുവിലത്തേതിൽ ദൈവപുത്രൻ..- ഈ ഭൂമിയിൽ എന്തൊക്കെയോ കാണാനുണ്ടായിരുന്നു എന്ന നഷ്ടബോധത്തോടേയും.., തന്റെ കഴുത്തിൽ മുറുക്കിയ പൊക്കിൾക്കൊടിയുടെ അങ്ങേയറ്റത്തെ ഗർഭപാത്രത്തിന്റെ  ഉടമയോട്.-എന്തിന് – എന്ന ചോദ്യത്തോടേയും കണ്ണുകളടയ്ക്കാതെ  ഉറുമ്പരിച്ചു കിടന്നു……ആ സമയം പള്ളിവളപ്പിനു പുറത്തെ പേരാലിലെ  ശിഖരവേരുകളിലൊന്നിൽ സാറ ഭാരമില്ലാതെ ചെറുകാറ്റിലാടി..ശാന്തമായി തുറന്നു വച്ച കണ്ണുകളിലൂടെ അവൾ പറയാൻ ബാക്കി വച്ചിരുന്ന കാര്യങ്ങൾ ഇത്രയുമായിരുന്നു.-

“ കൂട്ടരേഅവിടെ ചവിട്ടു പടിയിൽ ഉറുമ്പരിച്ചു കിടക്കുന്നവനെ എടുത്ത് സംസ്ക്കരിക്കുക..മൂന്നാം ദിവസം അവൻ ഉയർത്തെഴുന്നേറ്റേക്കാം……നോക്കൂ നിങ്ങൾക്ക് തെളിവിനായി പച്ചപ്പ് വറ്റി ഉണങ്ങാൻ തുടങ്ങിയ മറുപിള്ള..അവനെ പ്രസവിച്ചത് ഞാനാണ്.അതു കൊണ്ട് എന്നേയും വാഴ്ത്തപ്പെട്ടവളാക്കുക…….അവൻ ഉയർത്തെഴുന്നേൽക്കുകയും  ., ഞാൻ വാഴ്ത്തപ്പെടുകയും.., നിങ്ങളിൽ ജീവിക്കുകയും ചെയ്താൽ ഒരു പക്ഷേ അവനെയെനിക്ക് മുലയൂട്ടാൻ പറ്റിയേക്കും.ഇനിയും ദയവു വറ്റാത്തവരേ.ഇതു കേൾക്കൂ..എനിക്കെന്റെ നെഞ്ച് പാൽ നിറഞ്ഞ് വിങ്ങുന്നു……



‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌    ***   ***    ****   ***    ***    ***    ***   ***   ***   ***  *** ***  ***  ***   ****   ***  ***  ***

 





Sunday, July 29, 2012

പ്രപഞ്ചസമക്ഷം- രണ്ടൊപ്പ്







               പണ്ടൊക്കെ സന്ദർഭോചിതമായി -‘രാമനാഥൻ‘- എന്ന ,എന്നെ  പലരും വിളിച്ചിരുന്ന ‘ ആ ‘ പേര് ‘  വളരെ താഴ്മയോടെ .. യാചനയോടെ ഇപ്പോൾ ഞാൻ ഇരുട്ടിന്റെ കട്ടികൂടിയ ശൂന്യതയിലേയ്ക്കു നോക്കി നീട്ടി വിളിച്ചു -

               “കാലാ………… “  എന്നിട്ട്  കയ്യിലിരുന്ന നീളൻ കവറിലെ  എന്റെ സ്വന്തം ഡെത്ത് സർട്ടിഫിക്കറ്റ് ഊർന്നു പോയില്ലല്ലോ എന്നു ഉറപ്പു വരുത്തി

                അടുത്ത  വീട്ടിലെ തമ്പിത്തട്ടാന്റെ അവസാന ശ്വാസത്തേയും  വലിച്ച് കളഞ്ഞ്, കാലൻ വിളിച്ചു കൊണ്ടു പോയിട്ട് അല്പ നേരമേ ആയിട്ടുള്ളു ആ ഒരു ധൈര്യത്തിലാണ് ഇരുട്ടു നീട്ടി  വിരിച്ച വഴിയിലേയ്ക്കു നോക്കി  ഞാൻ അങ്ങിനെ വിളിച്ചത്…

               കാലന്റെ കൽപ്പിത രൂപം പ്രതീക്ഷിച്ച് ഞാൻ ഇരുട്ടിലേയ്ക്കു കൂർപ്പിച്ചു നോക്കി…..,ഒരു പോത്തിന്റെ രൂപം തെളിഞ്ഞു വരുന്നുണ്ടോ..!? ആകാംക്ഷയോടെ നിന്ന എനിക്ക്, അത്രയൊന്നും ഭീകരമല്ലാത്ത.., ആരോഗ്യം  ക്ഷയിച്ച, എന്നാൽ ഉടുപ്പിലും നിൽപ്പിലും അസാധാരണത്വം തോന്നിക്കുന്ന  ഒരു രൂപം വളരെ സാവധാനം  ദൃഷ്ടിഗോചരമായി.., പട്യാല ചുരിദാറിന്റെ ബോട്ടം പോലുള്ള ഒരു ചുവന്ന വസ്ത്രം മാത്രമായിരുന്നു വേഷം .., അതിന് ഒരനാവശ്യ തിളക്കമുണ്ടായിരുന്നു….തലയിൽ കൊമ്പുണ്ടോ എന്നു നോക്കിയപ്പോൾ അവിടം കഷണ്ടിയായിരിക്കുന്നതാണു കണ്ടത്. പുറകിൽ ബാക്കിയുള്ള ഇത്തിരി മുടി നീട്ടിയിട്ടിരിക്കുന്നു..ഏതാണ്ട് ഭരത് ഗോപി കാലനായി മേക്കപ്പിട്ട പോലെ….എന്റെ കൽപ്പനകളെ ശരിവയ്ക്കാൻ ആകെയുണ്ടായത് കയ്യിൽ നീളത്തിൽ വളച്ചു വളച്ചിട്ട കയർ മാത്രമായിരുന്നു..ഇതിന്റെയൊക്കെ പാശ്ചാത്തല ചിത്രം പോലെ പോത്തും.അതിന്റെ പുറത്ത് അംഗൻ വാടിയിൽ ആദ്യമായി പോകുന്ന കുട്ടിയെ പോലെ‘ …വരൂല്ല…..‘ എന്നു മുഖം വീർപ്പിച്ചിരിക്കുന്ന തമ്പിത്തട്ടാനും ഉണ്ടായിരുന്നു….

               “ കാലൻ……….ആണോ…..”   ഞാൻ സംശയിച്ചു ചോദിച്ചു….. ഒരു യാത്രയിൽ  പുറകിൽ നിന്നു വിളിച്ചതിന്റെ  നീരസം മറച്ചു വയ്ക്കാതെ തന്നെ മറുപടി കിട്ടി…….

              അതെ കാര്യം പറ……തന്റെ വിശദാംശങ്ങളൊക്കെ എനിക്കറിയാം…,പാലപ്പറമ്പിൽ രാമനാഥൻ..  കുടുംബത്തെ പറയിപ്പിക്കാനൊണ്ടായ കാൽക്കാശിനു കൊള്ളാത്തവൻ..,കെട്ടിയവളേം തല്ലി രണ്ടു പെണ്മക്കളേം പെരുവഴീലാക്കി നാട്ടുകാരേം വെറുപ്പിച്ച് നാൽത്തഞ്ചാമത്തെ വയസ്സീ നാടുവിട്ട് ഇരുപത്താറുകൊല്ലം കഴിഞ്ഞപ്പോ., തിരിച്ചു വന്നിരിക്കുവാ…..വീട്ടുകാര് എവിടന്നോ കണ്ടുപിടിച്ച്  ദഹിപ്പിച്ച്ബലീട്ട  ഡെഡ് ബോഡി എന്റേതല്ല ഞാൻ ജീവിച്ചിരിപ്പൊണ്ട് എന്നൊക്കെ പറഞ്ഞ്... എന്റെ നാക്കു ചൊറിഞ്ഞു വരണുണ്ട്….പോത്തിന്  ഒരാളെക്കുടി ചുമക്കാൻ ആവതില്ലാതായിപ്പോയി…. ...

               ഞാൻ  അന്ധാളിച്ചുപോയി.., ഇത്രയൊക്കെ പറയാൻ കാലനോടു ഞാനെന്തു ചെയ്തു…?! ഞാൻ കുറച്ചെങ്കിലും മാന്യനാണെന്നു കാലനെ ബോധിപ്പിച്ചു കളയാം എന്നൊക്കെ നേരത്തെ വിചാരിച്ചിരുന്നതു നേര്….എന്തെങ്കിലുമാകട്ടെ….ഞാൻ കവറിൽ നിന്നും എന്റെ ഡെത്ത്സർട്ടിഫികറ്റ്  എടുത്തു കാട്ടി..

              “ഞാൻ ജീവനോടുണ്ട് എന്നു നേരിട്ട് ചെന്നു പറഞ്ഞപ്പോ പഞ്ചായത്തീന്ന് എടുത്ത് തന്ന കോപ്പിയാണ്… ഡെത്ത് സർട്ടിഫിക്കറ്റിന്റെ….“

               പോത്തിന്റെ  പുറത്ത് തമ്പിത്തട്ടാൻ ചിണുങ്ങി…….

             “ മിണ്ടരുത്….. കാലൻ  ചൂണ്ടുവിരൽ കൊണ്ട് ചുണ്ടിൽ അമർത്തികാട്ടി…

       “അങ്ങ് ചെന്നിട്ട് തട്ടാനു ഞാൻ ബിരിയാണി വാങ്ങി തരാം… എനിക്കൊരു പെപ്സിയും കുടിക്കണം ദാഹിച്ചിട്ടു വയ്യ….“.

            “ അവിടെ ബിരിയാണീം കോളയുമൊക്കെ കിട്ട്വോ……?!!“ ഞാൻ ആകാംക്ഷ മറച്ചുവച്ചില്ല….

            “രാമനാഥാ..,ഈ ഭൂമീന്ന് കൊണ്ടു പോണവന്മാരും അവളുമാരുമൊക്കെയല്ലേ അവിടെയും…, അവിടത്തെ രീതിയൊക്കെ മാറി…അല്ലെങ്കി മാറ്റും,  ഉദാഹരണത്തിനു ഇവിടെ ഇപ്പോ ജയിലിൽ ഗോതമ്പുണ്ടയല്ലല്ലോ….ചോറും ബിരിയാണീം ഇറച്ചിയുമൊക്കെയല്ലെ..അതു പോലെ…ങാ പറ എന്നിട്ട്…..”

          “എന്നിട്ട്….., മരിച്ചിട്ടില്ലെന്നു തെളിയിക്കാൻ എന്നെക്കൊണ്ടു പറ്റുന്നില്ല…പഞ്ചായത്താഫീസിലും വില്ലേജാഫീസിലും താലൂക്കിലുമൊക്കെ പലപ്രാവശ്യം പോയി പറഞ്ഞു നോക്കി….,അവിടിരിക്കുന്നവർക്കൊക്കെ ഇപ്പോ എന്നെ കാണുമ്പോ ഒരുമാതിരി ചാർലീചാപ്ലീനെ കാണുന്ന മട്ടാ…. അവസാനം ഞാൻ പ്രതിപക്ഷനേതാവിനെ വരെ കണ്ടു പറഞ്ഞു…..”

           കാലൻ കഷണ്ടിയിൽ തടവിയൊന്നാലോചിച്ചു…..- “ അല്ല.., എന്തിനാ പ്രതിപക്ഷ നേതാവിനെ കണ്ടത് നിലവിലെ ഏതെങ്കിലും മന്ത്രിയെ കണ്ടൂടായിരുന്നോ…”

           “ നേരെ ചൊവ്വേ കാര്യം നടക്കാൻ ഇതു നരകമോ സ്വർഗമോ ഒന്ന്വല്ല……ഭൂമിയാ..പ്രത്യേകിച്ച് ഇന്ത്യ…അതിലും പ്രത്യേകിച്ച് കേരളം… എന്റെ കാര്യത്തീൽ ഭരണപക്ഷത്തെ ചൊറിഞ്ഞോണ്ടിരിക്കാനും പറ്റിയാൽ താഴെ ഇറക്കാനും എന്തെങ്കിലും സ് കോപ്പുണ്ടെങ്കിൽ പ്രതിപക്ഷം ഏറ്റെടുത്തോളും…അതുകൊണ്ട്  ആ വഴിക്കൊന്നു ശ്രമിച്ചതാണ്….”

          കാലൻ അതു കേട്ട്  എന്നെ മിടുക്കൻ എന്നു പറയും പോലെ ഒന്നു നോക്കി…

         “ അതൊക്കെ വിട്…രാമനാഥനു പകരം വീട്ടുകാര് ദഹിപ്പിച്ചബോഡി ആരുടേയാ……?”

      “പറഞ്ഞു വരുന്ന പോയിന്റ് എനിക്കു മനസ്സിലായി..അതു തെളിയിച്ചാ കാര്യം നടക്കും… അല്ലെങ്കീ ആ ഡെഡ് ബോഡീടെ കാര്യം അൺനോൺ കേസായി തള്ളിയാലും മതി…അതല്ല പ്രശ്നം.., അതിനൊക്കെ മരിച്ചത് ഞാനല്ല മറ്റാരോ ആണെന്നും വീട്ടുകാർക്ക് അബദ്ധം പറ്റിയതാണെന്നും…മരിച്ചയാളാരാണെന്ന് അന്വേഷിക്കണമെന്നും  ഒന്നു സപ്പോർട്ട് ചെയ്തു പറയാൻ ആരെങ്കിലും വേണ്ടേ..? പ്രത്യേകിച്ച് ഇത്രേം കൊല്ലമായില്ലെ..?…ഭാര്യ എന്നെ കണ്ടപ്പോ ആദ്യം ഞെട്ടിയിട്ട് പിന്നെ ഒന്നുമറിയാത്ത പോലെ ചോദിച്ചു '-നിങ്ങളാരുവാന്ന്..”

          “ അവരെയൊക്കെ തല്ലി നടുവിടിച്ച് പോയതല്ല്യോ ..മറന്നിട്ടുണ്ടാവില്ല അല്ലെങ്കിൽ തന്നെ  എന്തിനാ ഈ എഴുപത്തൊന്നാമത്തെ വയസ്സിൽ ഇതു തെളിയിച്ചിട്ട്.. രാമനാഥന്റെ ഭാര്യ വിധവാ പെൻഷനൊക്കെ വാങ്ങി ആരേയും ബുദ്ധിമുട്ടിക്കാതെ കഴുഞ്ഞു കൂടുവല്ലേ…വെറുതെ അതും മുട്ടിക്കണോ..? തന്റെ പെൺ……

           അതു മുഴുമിപ്പിക്കാൻ ഞാൻ അനുവദിച്ചില്ല ……..” കാലൻ അതു പറയരുത്….എനിക്ക്…  എനിക്ക് മരിക്കണേനു മുൻപ് ഒരു വോട്ടു ചെയ്യണം…..”  എന്റെ തല അറിയാതെ താണു പോയിരുന്നു

          “ എന്തോന്ന്…..” കാലൻ താടിക്കു കൈ വച്ചു….  “ താൻ തന്നെയല്ല്യോ പണ്ട് വോട്ടു ചെയ്യാൻ ക്യൂ നിൽക്കുന്നവരെ കുടിച്ചു വന്ന് നിരത്തി തെറിവിളിച്ചിരുന്ന രാമനാഥൻ..”

          “അതൊക്കെ ശരിയാണ്……. എന്റെ മാറ്റങ്ങൾ മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള സമയം ഇനിയില്ല..ഒരു മനുഷ്യായുസ്സ് സഞ്ചരിക്കുന്ന ഏകദേശവഴിയുടെ അറ്റം കണ്ടു തുടങ്ങി…  ഇത് ഞാൻ എന്നോടുതന്നെ കാണിക്കാൻ ശ്രമിക്കുന്ന നീതിയാണ്..മറ്റാരോടും കാണിക്കാനുള്ള സമയം നേരത്തെ പറഞ്ഞപോലെ തീരെയില്ല..ഇവിടെ നീതി ന്യായ നിയമ ഭരണ വ്യവസ്ഥകൾ നടപ്പാകുന്നതിൽ എനിക്കും ഒരു പങ്കുണ്ടെന്ന് ഒരു പ്രാവശ്യമെങ്കിലും ഒന്നു കുത്തി രേഖപ്പെടുത്തണം…, അങ്ങിനെയൊരു  വെറും വിചാരത്തിൽ  എനിക്കൊന്നു ശരിക്കും മരിക്കണം…കാലനു മനസ്സിലാകുന്നുണ്ടോ…..ഞാൻ പറയുന്നതൊക്കെ…..”

         കാലന്റെ മുഖം കണ്ടിട്ട് ഞാൻ പറഞ്ഞതൊക്കെ കാര്യമായെടുത്ത മട്ടുണ്ടായിരുന്നു..എന്റെ പ്രതീക്ഷകളിൽ ചില്ലകളൊക്കെ മുളച്ചു തുടങ്ങി……

.       “ഉം…. അങ്ങിനെയാണെങ്കീ രാമനാഥൻ  കുറച്ചു പ്രാവശ്യം കൂടി ഇതൊക്കെ  ആവർത്തിച്ച് ഇപ്പോ പോകുന്ന ഓഫീസുകളിൽ തന്നെ പറയ്….ആരെങ്കിലും കാര്യമാക്കാതിരിക്കില്ല..”

           ഓഹോ…അതു ശരി…….അല്പനേരം ഞാൻ കാലനെ നോക്കി  നിശബ്ദനായി… “ ഞാൻ ചത്തിട്ടില്ല എനിക്ക് വോട്ടു ചെയ്യണം എന്നു  ഞാൻ തന്നെ പറഞ്ഞു നടന്നാലത്തെ പ്രശ്നം കാലനറിയോ…. മരിച്ചിട്ടില്ലെന്നതിന്റെ ഒപ്പം പ്രാന്തില്ലെന്നു കൂടി ഞാൻ തെളിയിക്കേണ്ടി  വരും…”

         എനിക്ക് ചെറുതായി ദേഷ്യം വന്നെങ്കിലും  പ്രകടിപ്പിച്ചില്ലെന്നേയുള്ളു….. അതു മനസിലാക്കിയാവണം കക്ഷി എന്റെ അടുത്തേയ്ക്കു നീങ്ങി നിന്നു പറഞ്ഞു-   

        “ എന്നാപ്പിന്നെ  താൻ കാര്യം ഭാര്യയോടു തന്നെ വളരെ വിനയത്തോടെ.., പണ്ടു  ചെയ്തതിനൊക്കെ മാപ്പപേക്ഷിച്ച് പറഞ്ഞു നോക്ക്..എന്നിട്ടും വിശ്വസിച്ചില്ലെങ്കീ…..-” കാലൻ പോത്തിൻ പുറത്തിരിക്കുന്ന തമ്പിതട്ടാൻ കേൾക്കാതിരിക്കാൻ ശബ്ദം താഴ്ത്തി….-  “വിശ്വസിച്ചില്ലെങ്കീ..,എന്തെങ്കിലും അടയാളമൊക്കെ കാട്ടിക്കൊട്…ഇനി തനിക്കങ്ങിനൊരടയാളമില്ലെങ്കീ..,അവർക്കൊള്ളതും താൻ കണ്ടതും മറ്റാരും കാണാത്തതുമായ ഒരടയാളം അങ്ങോട്ടു പറഞ്ഞാലും മതി…”

        എന്നിലെ ശരാശരി കെട്ടിയവന് അതു കേട്ടപ്പോ കാലന്റെ കവിളത്ത് അടയാളം പതിപ്പിക്കാനാണു തോന്നിയത്..,പക്ഷേ എന്റെ പ്രശ്നത്തിന്റെ  സീരിയസ് നസ് കണക്കിലെടുത്ത്  അങ്ങേര് കാണാതെ മുഷ്ടി മാത്രം ചുരുട്ടി സമാധാനിച്ചു..

       .”അവളൊരു നടക്ക് അടുക്കുന്നില്ല .., ഇനീപ്പോ ഞാനാലോചിച്ചിട്ട് ഒരു വഴിയേ ഉള്ളു…“

          ഞാൻ കാര്യത്തിലേക്ക് കടക്കുകയായിരുന്നു….. “ എന്റെ ഈ പ്രശ്നം തുടങ്ങിയതിനു ശേഷം മരിക്കാൻ കിടക്കുന്നവരുള്ള വീടുകളുടേയൊക്കെ പരിസരത്ത് ഞാനിങ്ങിനെ കാലനെ  കാത്തു നിൽക്കുകയായിരുന്നു…“

         “ എന്തിന്…..  ഞാനെന്തു ചെയ്യാൻ….“ കാലന്റെ സ്വതവേ ഉള്ള ഉണ്ടക്കണ്ണ് ഒന്നു കൂടി മിഴിഞ്ഞു.

        ആ  ചോദ്യത്തിനു ഉത്തരം പറയുന്നതിനു മുൻപേ ഞാൻ കാലന്റെ കാലിൽ വീണിരുന്നു….

       “ ദയവായിട്ട് ഞാനീ കേറിയിറങ്ങിയ ഓഫീസിലൊക്കെ കാലൻ എന്റെ കൂടെ ഒന്നു വരണം..വേറെ വഴിയില്ലാഞ്ഞിട്ടാണ്..അരദിവസം മതി.. ഈ നിൽക്കണ രാമനാഥനെ ഞാൻ പോത്തിന്റെ പുറത്ത് കെട്ടിയെടുത്തോണ്ട് പോയിട്ടില്ലെന്ന് ഒരു വാക്ക്…..അതു മതി…എന്നിട്ട് അത് കടലാസിലെഴുതി  ഒരൊപ്പും….!.മതി..! അത്രയും ചെയ്തു തന്നാൽ മതി..

           ഞാൻ നോക്കുമ്പോൾ കാലൻ ഒന്നുരണ്ടടി പുറകോട്ടു മാറി എന്നെ സംശയത്തോടെ നിരീക്ഷിക്കുകയായിരുന്നതാണു കണ്ടത് …

          “ രാമനാഥാ എഴുന്നേറ്റേ …നടക്കുന്ന കാര്യം വല്ലതുമാണോ പറയുന്നത്…!? ഇത്രേം നേരം തന്റെ വാക്കും കേട്ട് നിന്ന എന്നെ പറഞ്ഞാൽ മതി..വേണോങ്കീ ഒരുപകാരം ചെയ്യാം..ഈ തട്ടാനെ കൊണ്ടാക്കീട്ട് തിരിച്ചു വന്ന് തന്നേയും കൊണ്ടു പോകാം… ഈ തൊല്ലയൊക്കെ തനിക്ക് ഒഴിവായി കിട്ടുമല്ലോ..?

           എനിക്ക് ദേഷമാണ് വന്നത്..എന്റെ സ്വഭാവം മാറി…(ചൊട്ടയിലെ ശീലം……….)

        “ ഇതിന് എന്നെയാണു പറയേണ്ടത്…..ഇത്രയും നേരം ഏതെങ്കിലും ഓഫീസറുടെ കാലു പിടിക്കാൻ പോയാൽ മതിയായിരുന്നു…..ഈ മുഷിഞ്ഞു നാറിയ കയറിനു പകരം പോത്തിനു നല്ല കയറു കൈക്കൂലി തന്നാൽ മതിയോ…കാലാ…..”  ( ആ കാലൻ വിളി  വേറെയായിരുന്നു )

           പക്ഷേ അതിലൊന്നും പ്രകോപിതനാകാതെ..പോത്തിന്റെ പുറത്ത്., തമ്പി തട്ടാന്റെ  പുറകിൽ കയറിയിരുന്ന് കാലൻ എന്നെ നോക്കി ശാന്തനായി ചിരിച്ചു…

           “ രാമനാഥാ….താൻ ജീവിച്ചിരിപ്പുണ്ടെന്ന് സർട്ടിഫൈ ചെയ്യാൻ തന്നേക്കാൾ യോഗ്യത  ആർക്കാടോ….ഏതു ബോധിമരത്തിന്റെ കീഴിലിരുന്നാണു താനും ബുദ്ധനും ബോധവാനായത് അതിന്റെ ഇലകളും കൊഴിഞ്ഞു വീണുകാണില്ലേ…..ബോധ്യമാകേണ്ട ആദ്യ ബോധവും അതു തന്നെയാണ്  ഒന്നും സ്ഥിരമാക്കപ്പെടുന്നില്ല……അത്തരത്തിലൊരു പ്രപഞ്ചസത്യത്തിനു മുകളിലിരുന്ന് ആർക്കാണ് ‘ രാമനാഥൻ ജീവിച്ചിരിപ്പുണ്ട് ‘ എന്ന - കാലത്തിനനുസരിച്ച് മാറാത്ത ഒരു വാക്കിനു മുകളിൽ ഒപ്പിടാനാകുക..!?   സത്യത്തിൽ മനുഷ്യന് ജീവിതത്തിൽ രണ്ട് ഒപ്പുകളേ ആവശ്യമുള്ളു…ജനിക്കുമ്പോഴും മരിക്കുമ്പോഴും..അതും പ്രപഞ്ചത്തിനു മുന്നിൽ…

          “ എനിക്കിതൊക്കെ മനസ്സിലാകുന്നുണ്ടെന്നേ…….എന്നാലും എന്നാലും…“…….ഞാൻ പതുക്കെ നീങ്ങിയ പോത്തിനു പുറകേ നടന്നു..

          പക്ഷേ….എനിക്കിവിടെ ജീവിച്ചിരിക്കുന്ന ഒരാളെന്ന നിലയിലെ അവകാശങ്ങൾ കിട്ടണമെങ്കിൽ……

          പോത്ത് നിന്നു… അടുത്താണെങ്കിലും വിദൂരതയിലെന്ന പോലെ  കാലന്റെ ശബ്ദം കേട്ടു..

        “അവകാശം…..?!   അതില്ലാത്തവരാണിവിടെ കൂടുതൽ…രാമനാഥൻ ശരിക്കുമൊന്നു കാണുകയും കേൾക്കുകയും ചെയ്യു… പറ്റുമെങ്കിൽ…“

           പിന്നീടുണ്ടായ നിശബ്ദതയിൽ   ഞാൻ മനസ്സിലാക്കി…… അവർ പോയ്ക്കഴിഞ്ഞു….   പക്ഷേ  ഇത് നിശബ്ദതയാണോ…..ചീവീടും പെരുച്ചാഴിയും തവളകളും..  അങ്ങിനെ വേർതിരിച്ചറിയാത്ത ജീവജാലങ്ങളാൽ ശബ്ദമുഖരിതമായ രാത്രിയിൽ  ഞാൻ ആ ഊടുവഴിയിൽ ഒറ്റയ്ക്കല്ലാതെ നിന്നു…..അല്പനേരം ആ നില്പ് നിന്നപ്പോൾ കാൽ പാദത്തിൽ കടിച്ചു തൂങ്ങി ശ്രദ്ധായാകർഷിച്ച,  ഉറുമ്പിൻ കൂട്ടം ഓരൊരുത്തരായി എന്റെ മുഖത്തേയ്ക്ക് നോക്കി ഉറപ്പിച്ച്  പറയുകയായിരുന്നു  “  ഞാനിവിടെ  ഈ പ്രപഞ്ചത്തിൽ  ഒറ്റ ഒപ്പേ ഇട്ടിട്ടുള്ളു…..നീ എന്നെ അടുത്ത കാൽ പാദം കൊണ്ട് ഞെരിച്ച് കൊല്ലൂ  എന്റെ അടുത്ത ഒപ്പിടൽ നിനക്കു കാണാം…….”

         അടുത്ത ഉറുമ്പും പറഞ്ഞു….“ഞാനും ഒറ്റ ഒപ്പേ ഇട്ടിട്ടുള്ളു…..“

        എന്റെ കണ്മുന്നിൽ വന്നു നിന്ന്  മനുഷ്യനല്ലാത്ത സകല  ജീവജാലങ്ങളും അന്നു വരെ ഞാൻ കേൾക്കാത്ത വാമൊഴിയിൽ എന്നെ അറിയിച്ചു…..

         ഞാനും……

         ഞാനും……….

         ഞാനും…………….

           

                             *************************************************************************************

Sunday, March 4, 2012

ആവർത്തനകാലം

 
                  

                മഴ ഒരു ശിക്ഷയായേറ്റെടുത്താണ് അയാൾ അതിലേയ്ക്കിറങ്ങിപ്പോ യത് അത് കൂസലില്ലായ്മയായി തെറ്റിദ്ധരിച്ച് മഴ അയാളെ കുത്തിപെയ്തു..

                 ദരിദ്രവാസി  ഒരു കീറക്കുടേങ്കിലും എടുത്തൂട്റാ? നിന്റപ്പുപ്പന കൊണ്ടെട്പ്പിച്ചട്ട്ണ്ട് പിന്നേണ് നരുന്ത് നീ.” മഴ പലതും പറഞ്ഞ് പ്രലോഭിപ്പിക്കാൻ നോക്കിയിട്ടും ശ്രദ്ധിക്കാതെ പോയ അയാളുടെ പേര് ‘ ഹരിഹരസുതൻ’ എന്നായിരുന്നു

                 കമ്മ്യുണിസ്റ്റ് ഭ്രാന്തനായ അച്ഛനറിയാതെ, മണ്ഡലക്കാലത്ത് അഛന്റെ പേരിൽ മുദ്ര നിറച്ചു കൊടുക്കാൻ തുനിഞ്ഞ അമ്മയുടെ നോൻപു തെറ്റുയുണ്ടായവൻ എന്ന കുറ്റത്തിന് ആ പേര് അത്രയും നീളത്തിൽ വലിച്ചിഴച്ച്, ചുമന്ന് അയാൾ മടുത്തിരുന്നു..ശരിയായ അർഥങ്ങളിൽ നിന്നും വ്യതിചലിച്ച്, അമ്മയുടെ പ്രായശ്ചിത്തത്തിന്റേയും  അഛൻ അമ്മയോടു കാണിച്ച ഔദാര്യത്തിന്റേയും അടയാളം മാത്രമായി ‘പേര്’ അയാളിൽ കറുത്ത മറുകു പോലെ പറ്റിച്ചേർന്നു

                 ഇങ്ങിനെയുള്ള  ചില ചിന്താകുഴപ്പങ്ങൾ കൊണ്ടു തന്നെയാണ് കുറേയൊക്കെ ആലോചിച്ചിട്ട് അയാൾ മകൾക്ക്  ‘വിനീത’ എന്നു പേരു വിളിച്ചത്..ജീവിതത്തിന്റെ അനന്തസാദ്ധ്യതകളിൽ  അത്യാവശ്യം വേണ്ട ഒന്ന് എന്ന നിലയ്ക്ക് തനിക്ക് ഈ പേരു കൊണ്ട് യാതൊരു പ്രയോജനവുമില്ലല്ലോ എന്നവൾക്ക് തോന്നാതിരിക്കാൻ..

                പക്ഷേ  മേൽ‌പ്പറഞ്ഞ അനന്തസാദ്ധ്യതകളിലെവിടേയോ തുറന്ന ഗഹ്വരത്തിലൂടെ എവിടേയ്ക്കെന്നില്ലാതെ വിനീത, ഒരു ദിവസം മുൻപ് കടന്നു പോയ്ക്കളയുകയും ചെയ്തു……

                  ചുറ്റും മഴയിൽ ചിറകുകൾ തല്ലിയ ഈയാം പാറ്റകളുടെ വികല ശരീരങ്ങൾ പുറപ്പെടുവിച്ച ആമഗന്ധം ശ്വസിച്ചു നടക്കുമ്പോൾ,ജലക്കുമിളകൾക്കുള്ളിലിരുന്ന് വിനീത നനഞ്ഞൊട്ടിയ സ്വന്തം ചിറകു വിടർത്താ‍ൻ ശ്രമിക്കുന്നുണ്ടാവുമെന്ന് അയാൾക്കു തോന്നി..

               “സുതേട്ടോയ്.., ദ്ന്താ..മഴേത്ത്..ഇവിടെ കേറിനിക്കെടോ” ചായയുടെ കൊതിപ്പിക്കുന്ന ചൂടും മണവും അടിച്ചു പതപ്പിച്ച് ‘സുമാറു ജോസ്‘ മഴയിലൂടെ വിളിച്ചു കൂവി..മഴക്കുത്തേറ്റ് ചുവന്ന മുഖം താഴ്ത്തി അയാൾ വിളികേൾക്കാത്ത മട്ടിൽ നടന്നു..കുടുങ്ങാശേരിക്കവലയ്ക്കപ്പുറത്ത് റാട്ടുപുരയിൽ അഛൻ കമ്മ്യുണിസത്തെ രഹസ്യമായി പരത്തുന്നത് വർഷങ്ങൾക്കിപ്പുറം മഴ നനഞ്ഞു നിന്നു കൊണ്ട് , സന്ദർഭത്തിനു തീരെ യോജിച്ചില്ലെങ്കിൽ കൂടി ഹരിഹരസുതൻ ഒരിക്കൽ കൂടി കേട്ടു

              “സോവിയറ്റ്യൂണ്യൻ സോവിയറ്റ്യൂണ്യൻന്ന് കേട്ടട്ടെണ്ടാ?” അഛന്റെ ഗൂഡഗാംഭീര്യമുള്ള ചോദ്യം..

               “ഉം.ഉം” രാപ്പുള്ളുകൾ  മൂളുന്ന പോലെ റാട്ടു പുരയിലെ അരണ്ട വെളിച്ചത്തിൽ നിന്നും അമർത്തിയ ഇരവമുയർന്നു

                “ങാ‍അതാവ്ണം  ഇവടെ..നോക്ക്  മണ്ണെണ്ണ ഒഴ്ച്ച് തിരീട്ട ഈ കുപ്പ്യെളക്ക്     കണ്ടാ?”  മറുപടിയായി പിന്നെയും മുരൾച്ച

                 ഈ കുപ്പ്യെളക്കൊന്നും വേണ്ട മതിലുമ്മലത്തെ ഒരു കഷ്ണം ഞെക്ക്യാ മതി വെട്ടം വരുംഎപ്പഴാ.? അർഥപൂർണ്ണമായ ഒരു നിശബ്ദത..കുപ്പിവിളക്കിന്റെ തിരിനാളം പ്രതിഫലിപ്പിച്ച് കുറേ കണ്ണുകൾ  മിഴിഞ്ഞ് തിളങ്ങി നിന്നു

                  “ഇവടെ സോവിയറ്റ്യൂണ്യനാവണം.ഈയെമ്മസ് കേറട്ടേന്ന്..  ഗാന്ധി ഓർക്കാപ്പൊറത്ത് പോയതോണ്ട് മാത്രം ആയുസ്സ് കിട്ട്യ കോഗ്രസ്സിന്റ നട്വൊടിക്കണം……”..റാട്ടു കറക്കി തഴമ്പിച്ച കൈകൾ  മേശയിലടിച്ചുറപ്പിച്ചത് കേട്ട നേരം തന്നെ  അയാളുടെ പെരുവിരലിനെ ഒരു കൂർത്ത കല്ല് ഗാഡമായി ചുംബിച്ച് ചുവപ്പിച്ചുനീറ്റലിൽ സോവിയറ്റ് യൂണിയൻ എന്നെന്നേയ്ക്കുമായി പവർക്കട്ടിൽ മുങ്ങിപ്പോയി റാട്ടുപുരയുടെ സ്ഥാനത്തു വന്ന ഇന്റെർനെറ്റുകഫേ  വശ്യ സുന്ദരിയെ പോലെയുണ്ട് സ്വാതന്ത്രമില്ലാത്ത ആസക്തികളേയും വിചാരങ്ങളേയും കെട്ടഴിച്ചു വിട്ട് പുതിയൊരു പേരു കണ്ടു പിടിക്കേണ്ടിയിരിക്കുന്ന ലോകത്ത് കൂത്താടി നടക്കാൻ ചെറുപ്പത്തെ ക്ഷണിക്കുന്ന വലക്കൂട്…….

                     www.forgetparants.com നെറ്റിലേയ്ക്ക് വിനീത കയറിയതിന്റെ പാസ് വേർഡ് എന്തായിരിക്കും..?!! sorry acha   എന്നോ    sorry amma എന്നോ..?...ഒരു പരാതി എഴുതിക്കൊടുത്തതിന്റെ  തരുതരുപ്പ് മാറാത്ത അയാളുടെ കൈകളിൽ നിന്നും മഴയായിട്ടും ചൂടു പുകഞ്ഞുകൊണ്ടിരുന്നു…………


            ..17 വയസ്സ് …….വിനീതാഹരിഹരൻ ( സുതൻ അവൾ വേണ്ടെന്നു വച്ചതാണ്) വെളുത്ത നിറം186 സെ.മീ ഉയരം മെലിഞ്ഞ ശരീരം..മറുക്.മറുക് എവിടേയാണ്!!!??(മകളുടെ ശരീരത്തിൽ അഛൻ മറുകു തേടി നടക്കുന്നതിലെ പാരവശ്യം കണ്ട്  എസ്.ഐ വഷളൻ ചിരിയും ചിരിച്ച്  അയാളെന്തെഴുതുന്നു എന്നു നോക്കി  ചാരിയിരിപ്പുണ്ടായിരുന്നു) കണ്ടു പിടിച്ചു ഒരെണ്ണംകഴുത്തിന് ഇടതു വശത്ത്.കാണാതാവുമ്പോൾ ധരിച്ചിരുന്നത് നീലയിൽ വെളുത്ത ചെക്കുകളുള്ള യൂണിഫോം.......

                തലയിലെ തൊപ്പിയേക്കാൾ പവറുള്ള പുഛം ഒതുക്കിയിട്ട് എസ് ഐ പരാതി ഒന്നോടിച്ച് നോക്കി..

               “ചെന്ന് ക്ടാവിന്റെ മുറീം ബുക്കും തുണ്യലമാരേം ഒന്ന് പരിശോധിച്ചേക്ക് ബാക്കി ഞങ്ങള് തപ്പിക്കോളാം.പണ്ടാരടങ്ങാൻ വല്ല  ലവ്ജിഹാദിലോ മറ്റോ.കിട്ട്യാല് ഒന്ന് റിപ്പേയ്റ് ചെയ്തെടുത്താ മതി..”

               അപ്പോൾ മുതലാണ് ഹരിഹരസുതൻ പുറത്ത് കലിപ്പോടെ പെയ്യുന്ന മഴയിലേയ്ക്ക് ഇറങ്ങി നടക്കാൻ തുടങ്ങിയത്മഴയും അയാളും സന്തത സഹചാരികളായി തീർന്നത്……..

                “റെയിൻ റെയിൻ ഗോ എവേ..,
              കം എഗേയ്ൻ അനതർ ഡേ…….”..ഇറമ്പിൽ നിന്നൊഴുകുന്ന മഴവെള്ളത്തെ തട്ടിത്തെറിപ്പിച്ച കുട്ടിയുടുപ്പുകാരിയിൽ.”മഴ വിര്ന്നു വന്നതാണ് പോകാൻ പറയാമ്പാടില്ല” എന്നു പറഞ്ഞതിൽ പിന്നെ ,മഴയുടേ ആതിഥേയ ഭാവം മാത്രമായിരുന്നു എപ്പോഴും എന്ന് അയാളോർത്തു…….

              വിനീത പിറന്നപ്പോൾ അയാൾ സർക്കാർ ബസ്സിന്റെ സ്റ്റിയറിംഗിൽ ആദ്യമായി തൊട്ടുതൊഴുകയാ‍യിരുന്നു..ആരംഭ ശൂരത്വത്തിന്റെ തിളപ്പിലെ ആവിയായിരുന്നു ആ ഭക്തിഅധികം താമസിയാതെ ആനവണ്ടിയുടെ പാപ്പാനായി, അയാൾ കയറിയിറങ്ങുന്ന  യാത്രക്കാരെ മുഴുവൻ അകത്തേയ്ക്കും പുറത്തേയ്ക്കും എറിഞ്ഞു തള്ളുന്ന ചരക്കുകളായി കാണാൻ ശീലിച്ച് , സർക്കാരിന്റെ സ്വന്തം സേവകനായി മാറി..‘സ്വ.ലേ‘..എന്നൊക്കെ പറയും പോലെ ‘സ്വ സേ‘ .

                    കൊല്ലങ്ങൾ നീണ്ടു നിന്ന ഏതാനും  സ്ഥിരം സർവീസുകളിൽ സ്വന്തം സേവനം ചില കള്ളുഷാപ്പുകളുടെ പിന്നിലേയ്ക്കും, മൂട്ടവിളക്ക് അടയാളം കാണിക്കുന്ന കൂരകളിലേയ്ക്കുമായി നീട്ടിയെടുക്കുകയും ചെയ്തിരുന്നു…….നോൻപു കാലത്ത് മുറതെറ്റിയുണ്ടായവന്റെ താന്തോന്നിത്തമെന്ന സ്വയംവിശദീകരണാശ്വാസം കൊണ്ട് സ്റ്റിയറിംഗ് കറക്കിയെടുത്ത് അക്കാലത്ത് അയാൾ മൂളിപ്പാട്ടു പാ‍ടി ..ആ ദിനങ്ങളിലൊന്നിലായിരുന്നു അയാൾ- കുറ്റിക്കാടുകളിലേയ്ക്ക് താനിനി നോക്കാൻ പോകുന്നില്ലെന്ന് തീരുമാനിച്ചതും വഴിവക്കിലെ വെള്ളത്തിന് ജീവിതത്തിൽ പറ്റിയ കറ കഴുകി മാറ്റാൻ കഴിയുമെന്നു വൃഥാ വിചാരിച്ചതും….

               ങ്ങിനെ തീരുമാനിച്ചതിന്റേയും വിചാരിച്ചതിന്റേയും അന്ന്  മഴ തന്നെയായിരുന്നു…… 
        “സുതേട്ടോയ്, പിന്നില് ലോങ് സീറ്റിലൊര് ജോഡീണ്ട്ട്ടാഅറ്റം തൊട്ട് കേറീതാടോ..ഏതാണ്ടൊരു തീരുമാനൂല്ലായ്ക പോലെ.”

          ചെവിയിൽ കണ്ടക്ടർ ചന്ദ്രൻ ബാഗും കക്ഷത്തിലിറുക്കി കുനിഞ്ഞു നിന്ന് മന്ത്രിച്ച വിവരത്തിലേയ്ക്ക് പാക്ക് ചവച്ച് അയാൾ തിരിഞ്ഞു നോക്കിബസ്സിന്റെ അവസാന സീറ്റിൽ പരിഭ്രമിച്ച രണ്ടു മുഖങ്ങൾ വെളിവാക്കപ്പെട്ടുആണത്തം പൊടിമീശയിലേയ്ക്കു  പടർന്നു തുടങ്ങിയ ഒന്നും , അതിൽ ആശ്രയം കണ്ട്. എന്നാലതത്ര സുരക്ഷിതമല്ലെന്നു മനസ്സിലാക്കി പകച്ചു ചേർന്നിരിക്കുന്ന മറ്റൊന്നും..ബസ്സിൽ മറ്റുയാത്രക്കാരായി മൂന്നു പേർ മാത്രം

              “സംഗതി ചാടീതാട്ടാ..” അയാൾ ടോപ് ഗിയറിട്ടു..   

             അടുത്തടുത്ത സ്റ്റോപുകളിൽ മറ്റു മൂന്നുപേർ കൂടി ഇറങ്ങിക്കഴിഞ്ഞപ്പോൾ ഇറച്ചിക്കോഴികളെ കൊണ്ടു പോകുന്ന പോലെ ബസ്സ് സർക്കാരിനെ മറന്ന് ഓടാൻ തുടങ്ങി

               ഒരു നഗര ദൂരത്തിനപ്പുറം ഇറയത്തെ തൂണിൽ വട്ടം പിടിച്ച് നിന്ന് വിനീത അഛനെ അന്വേഷിക്കുകയായിരുന്നു അപ്പോൾ.

               “അഛന്എത്ര ആൾക്കാരെ എവിടേക്ക എത്തിക്കണ്ടാതാന്നറിഞ്ഞൂടെറി..? ഇത് പോലെ നോക്കീരിക്കണ ഒരുപാട് ക്ടാവുകളുണ്ടാവുംക്ടാവുകളെ നോക്കീരിക്കണ അഛ്നമ്മമാര്ണ്ടാവും അവരെക്കെ കൊണ്ടേക്കൊടുത്തിട്ടേ നിന്റെ അഛന് വരാമ്പറ്റ്ള്ളു

              കാത്തിരിപ്പു നീറ്റുന്ന ഓരോ വീട്ടിലെയ്ക്കും പ്രതീക്ഷിക്കുന്നവരെ എറിഞ്ഞിട്ടു കൊടുക്കുന്ന ദൈവത്തിന്റെ കൈകളിലെ   പൊതിയും പ്രതീക്ഷിച്ച് വിനീത അമ്മയുടെ മടിയിൽ കിടന്നു.. ഹൃദയമിടിപ്പിനും നിശ്വാസത്തിനുമപ്പുറം സ്വപ്നങ്ങളിൽ വന്നിരുന്ന തുമ്പികൾക്ക് അവൾ പല നിറങ്ങൾ കണ്ടുമഞ്ഞ..ചുവപ്പ്കറുപ്പ്അടുത്ത മിടിപ്പിൽ പറന്നുയരാൻ തുടങ്ങിയ അവയുടെ ചിറകുകൾ പകുതി മുറിച്ചു കളയുകയോ..വാലിനറ്റത്തൂടെ പൂത്തിരിപ്പുല്ല് കയറ്റുകയോ വേണംപ്രാണനിൽ തറഞ്ഞ പുല്ലുമായി പറക്കുന്ന തുമ്പിയെ കാണാൻ എന്തു രസം!! ഹാ..അഛൻ വന്നല്ലോ,,!? അഛൻ അവയുടെ ചിറകുകൾ മുറിച്ച് അവൾക്കിട്ടു കൊടുത്തു ചിലതിന്റെ വാലിൽ ഓലനാരുകെട്ടി ജീവനെ രണ്ടായി പകുത്തു കൊടുത്തു ..പക്ഷെ വാലിൽ പിടിച്ച ഒരു കറുമ്പൻ തുമ്പി മാത്രം വളഞ്ഞ് കുത്തി അവളുടെ വിരലിൽ കടിച്ചു  .

            “ഹവ്……..” വിരൽ വലിച്ച് വിനീത ഉറക്കം ഞെട്ടി…….”

            ഞെട്ടിത്തെറിക്കുന്ന പെൺകുട്ടിയെ ബസ്സിൽ നിന്നും വലിച്ച് പുറത്തു കളയുകയായിരുന്നു അന്നേരത്ത് ഹരിഹരസുതനും, ചന്ദ്രനും……കുറ്റിക്കാട്ടിലേയ്ക്കു വീണ പെൺ ശരീരത്തിന്റെ ഞരക്കം, ഇരുട്ടു വകഞ്ഞു മാറ്റി കാണാൻ ശ്രമിക്കാതെ ചോര പുരണ്ട പാവാടയും കൂടി  പുറത്തെ മഴയിലേയ്ക്കെറിയുമ്പോൾ അയാൾ മനസ്സിൽ പറഞ്ഞു.....‘പകലാണെങ്കിൽക്കൂടി എനിക്കാ കാഴ്ച്ച  കാണണ്ട’   വറുത്തു കഴിച്ച കോഴിയുടെ പപ്പും തൂവലും നോക്കി സഹതപിച്ച് അയാൾ സ്റ്റിയറിംഗിൽ വിയർത്ത കൈകളമർത്തി……


              “ ആ പയ്യനെ ഇതീന്ന് തള്ളീട്ടപ്പോ അടീലെക്ക്യാ പോയെ..?..”   ചന്ദ്രൻ അടുത്തു വന്ന് അമർത്തി ചോദിച്ചു.    

               തലച്ചോറൊഴിഞ്ഞ തലയുടെ ചതവിന്റെ ഉയർച്ച ബസ്സിന് ഒരു ഞൊടിയുണ്ടായിരുന്നോ എന്ന് അയാൾ നടുങ്ങി സംശയിച്ചുപിന്നെ നിഷേധിച്ചു

               “ഹേയ് ഇല്ലില്ല ..” എന്നിട്ടും വഴിയരുകിൽ കെട്ടിക്കിടന്ന വെള്ളത്തിലൊക്കെ ബസ്സിന്റെ ടയറുകൾ ഓടിച്ചു കഴുകിയെടുത്തു..വീണ്ടും വീണ്ടും..

                   പിന്നീട് ജീവിതത്തിന്റെ ഓടയിൽ പലവുരു കഴുകിയെടുത്ത ശരീരത്തിൽ മനസ്സു വൃത്തിയാവാതെ  ദുർഗന്ധം വമിച്ചു കിടന്നു..അതേ സമയം നേരിടേണ്ടി വന്ന കുറേ വിരോധാഭാസങ്ങളിൽ ആദ്യം പതറി നിൽക്കുകയുംശേഷം സന്ദർഭോചിതമല്ലാതെ അയാൾ ചിരിച്ചു മണ്ണു കപ്പുകയും ചെയ്തു
                   
                നിരീശ്വരവാദം മൂത്ത് മുറ്റത്തെ തുളസിത്തറയിലെ കൽ വിളക്കിൽ മൂത്രമൊഴിച്ച അഛനെ..-കാരണവന്മാർ ,കല്ലും ലിംഗവും  തമ്മിലുണ്ടായ നിമിഷങ്ങൾ നീണ്ട  മൂത്രബന്ധത്തിലൂടെ കയറിപ്പിടിച്ച് പഴുപ്പിച്ചുമതിലിലെ കഷ്ണം ഞെക്കിയാൽ തെളിയുന്ന വിളക്കിനെ,പ്രകാശത്തിൽ അധികരിക്കുന്ന വേദനയിൽ ശപിച്ച് അഛൻ ഹരിഹരസുതനോട് അപേക്ഷിച്ചു.

               “ഞാഞ്ചത്താബെലീടണം..കേട്ടെറാ.കമ്മ്യുണിസം പറഞ്ഞ് ചാരം വാരി തെങ്ങുഞ്ചോട്ടില് ഇട്ടേക്കര്ത്…..”

              വാക്കു  പാലിച്ചു  ..ഉമ്മറത്ത് ഫ്രെയിമിലിട്ടു വച്ച മാർക്സിന്റേയും.., ഏംഗത്സിന്റേയും..ലെനിന്റേയും മുഖം ഒന്നു വീർത്തിരുന്നെങ്കിലും “അതു പോട്ട് പുല്ല്..” എന്ന് അവഗണിച്ച് അഛനെ ബലിയിട്ട് സന്തോഷത്തോടെ പറഞ്ഞയച്ചു.. അന്നു തൊട്ടിങ്ങോട്ട് ഓരോ കർക്കിടകവാവിനും ബലിയിടുന്ന തന്നെ നോക്കി തന്റെ എല്ലാ കള്ളത്തരങ്ങളും കണ്ടുപിടിച്ച് അഛൻ “ ശവ്യാണെങ്കിലും നീയാളു കൊള്ളാട്ടെറാ കള്ളക്കമ്മ്യുണിസ്റ്റ്കാരന്റെ മോനെ “ എന്ന് പറഞ്ഞു കൊണ്ട് ഇരുത്തിയൊന്നുമൂളി പോകുന്ന പോലെ അയാൾക്ക് അനുഭവപ്പെട്ടുകൊണ്ടിരുന്നു
         
          ഇപ്പോൾ  ഭൂതകാലത്തിലെ ശവിത്വ സിംഹാസനമൊഴിഞ്ഞ്, മനസ്സിലെ പിതൃത്വ പിടപ്പിന്റെ ആന്തലോടെ ചുറ്റിപ്പിണഞ്ഞ മഴനൂലുകളെ അഴിച്ചു മാറ്റി  അയാൾ ഇറയത്തെ അത്താണിയിലിരുന്നു

            പുറത്ത് ആരെയും കണ്ടില്ലദൈവത്തെയും അഛനേയും ഒരെപോലെ സ്നേഹിച്ച മറ്റൊരു വിരോധാഭാസം  ഓർമ്മക്കേടു ബാധിച്ച് അകത്തെ മുറിയിൽ സ്വയം ആരെന്ന് ഇടയ്ക്കിടക്ക് വിളിച്ചു ചോദിച്ചു കിടപ്പുണ്ട്..അഛന്റെ നോട്ടത്തിൽ ദൈവങ്ങൾ അമ്മയുടെ ജാരന്മാരായിരുന്നു..
            
           മഴയേറ്റ് രോമങ്ങളൊട്ടിയ കൈത്തണ്ടയിലേയ്ക്ക് ഉണക്ക തോർത്ത് വീണതിനൊപ്പം  “ അവൾക്കൊര് വാക്ക് മിണ്ടീട്ട് പോവായ്ര്ന്നു“  എന്ന പുറകിൽ നിന്ന് പറഞ്ഞ് ഭാര്യ ഒരു ഉറപ്പിലെത്തിയെന്ന് അയാളെ ബോദ്ധ്യപ്പെടുത്തി

           “എന്തായാലും നീയാ ക്ടാവിന്റ മുറ്യൊന്നു നോക്ക്യേ.”

          “എന്തൂട്ട് നോക്കാൻ.” ഓയൽ സാരിയിൽ ഒപ്പിയെടുക്കാൻ പറ്റാത്ത കണ്ണുനീരിനെ കുനിഞ്ഞ് സാരിപൊക്കി പാവാടയിൽ തുടച്ച് അവൾ മൂക്കു വലിച്ചു.

           “ഒര്  മജീദ് എന്ന ചെക്കൻ അവൾടെ മൊബൈലില് വിളിക്ക്യോയ്ര്ന്ന്

            “മജീദാ.!!??  “ ഉണ്ടായേക്കാവുന്നതിൽ ഏറ്റവും സാധ്യത കുറഞ്ഞത് എന്ന നിസ്സാരത ഏതൊരഛനേയും പോലെ ആദ്യം തോന്നിയെങ്കിലും പിന്നീടയാൾ ഞെട്ടി.

           “ക്ടാങ്ങള് ഫ്രണ്ട്സാന്ന് പറഞ്ഞപ്പൊ………

         “ ഫ്രണ്ട്സ്”  മഴയിലേയ്ക്ക് ഒന്നു കൂടി ചാടിയിറങ്ങിയപ്പോൾ മാത്രം വീട്ടിൽ ഫോണുള്ളത് ഓർത്തു തിരിച്ചു കയറി.., പോലീസ് സ്റ്റേഷനിലേയ്ക്ക് ആ വിവരം കൂടി വിളിച്ചു പറഞ്ഞതിനു ശേഷം ഇനിയിപ്പോൾ ഒന്നും ചെയ്യാനില്ല എന്നറിഞ്ഞ് അയാളിരുന്നു..ശരീരത്തിന്റെ നിഷ്ക്രിയത്ത്വം ഉൾക്കൊള്ളാൻ കഴിയാതെ വിറക്കുന്ന മനസ്സോടെ ഹരിഹരസുതൻ പുലമ്പി”ദൈവമേ..കുറ്റിക്കാട്ടിലെ ഞരക്കം………..ഭൂമിയിൽ കുറ്റിക്കാടുകളും., മറയും.., ഇരുട്ടും ഉള്ളിടത്തോളം കാലം പെൺകുട്ടികൾ സുരക്ഷിതരല്ലെന്നാണോ!!?”

           നിഷ്ക്രിയത്വം കുടഞ്ഞെറിഞ്ഞ്.., മനസ്സ്.., പണ്ട് കേട്ടു കളഞ്ഞ ഞരക്കത്തിനേക്കാൾ ഉച്ചത്തിലൊന്നു ഞരങ്ങി…….

            പിറ്റേദിവസം സ്റ്റേഷനിൽ നിന്നും വിളിച്ചതു കൊണ്ട് അയാൾക്കു പോകേണ്ടി വന്നുഏതെങ്കിലും അജ്ഞാത മൃതദേഹത്തിൽ നിന്നും മകളുടെ ശേഷിപ്പുകൾ കണ്ടുപിടിക്കേണ്ടതോ……അല്ലെങ്കിൽ പലയിടങ്ങളിൽ നിന്നു കിട്ടിയ ശരീര ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ചു വച്ചതിൽ അവളുടെ രൂപം വാർത്തെടുക്കേണ്ടതോ ആയ കടമയാണ് താനാൽ നിർവ്വഹിക്കാൻ പോകുന്നത് എന്ന വിചാരങ്ങളിൽ അയാളുടെ കാലുകൾ ഉടക്കി നടന്നു……..

            സ്റ്റേഷനിൽ ചെന്നപ്പോൾ ..,ഇരുകൃതാവിൽ നിന്നും കറുത്ത തോടൊഴുകി വന്ന് താ‍ടിയിൽ കൂട്ടി മുട്ടിയ മുഖമുള്ള രണ്ടു പയ്യന്മാർ .പേടിയേക്കാൾ കൂടുതൽ പുതു തലമുറയുടെ മുഖമുദ്രയായ അസഹ്യത പ്രകടിപ്പിച്ചു നിൽ‌പ്പുണ്ടായിരുന്നു..

           “ഹരിഹരാ.ദേ ഇതാണ് മജീദ്ട്ടാ  ക്ടാവിന്റെ ഫോൺ ചെയ്യണ ക്ലാസ്മേറ്റ്..”   കൂടുതൽ വെളുത്തവനെ ലാത്തി കൊണ്ട് തൊട്ട് എസ് ഐ അറിയിച്ചു. ഉടനെ മറ്റവനേയും ചൂ‍ണ്ടി കാണിച്ചു..

         പിന്നിവൻഅജ്മല്.അടുത്ത കൂട്ട്കാരാ.ഇവനറ്യാതെ ഈ ഗഡി ഒന്നും ചെയ്യില്ല.. ..”

         ഹരിഹരസുതൻ രണ്ടു പേരേയും മാ‍റി മാറി നോക്കി കൈകൂപ്പി……
  
       “ മക്കളേ..ന്റെ ക്ടാവെന്ത്യേ.? കൂടുതൽ അപേക്ഷിക്കാൻ കഴിയാത്ത വിധം തന്റെ നിസ്സഹായതയിലലിഞ്ഞ് അവർ അവരുടെ പോക്കറ്റിൽ നിന്നോ ഷർട്ടിനുള്ളിൽ നിന്നോ വിനീതയെ പുറത്തെടുത്തു തന്നേക്കും എന്ന് അയാൾ വിശ്വസിച്ചു പോയിരുന്നു..

         പക്ഷെ .., അസഹ്യത അനിവാര്യമെന്നോണം ബഹിർഗമിച്ചു

       “വിനീതേനെ എനിക്കറ്യാം  പക്ഷെ ഒരു ബന്ധൂല്ലാട്ടാ..കാർന്നോര്  ഞങ്ങൾടടുത്ത് കരഞ്ഞ്  വിളിച്ചട്ട് എന്തു കാര്യം.“

        കൈകൂപ്പിയതിനപ്പുറം അവന്റെ കാലുകൾ കനത്ത ബൂട്ടിൽ മറഞ്ഞിരിക്കുന്നതു കണ്ട് അയാൾ നിരാശപ്പെട്ടു

        “ഹരിഹരസുതനിങ്ങ്ട് മാറ്യേ.ഇനി ഞാൻ ചോദിയ്ക്ക്യാ.പറ മക്കളേ.ലവ് നിന്റെക്ക സ്വന്തം വക…….ജിഹാദ് വേറെ അവന്മാരുടേം.ബൈക്കും മൊബൈലും കാശും ഒക്കെ ഫ്രീയാ അല്ലേ..“

           ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ.., മുന്നിലെ യൂണിഫോമിനെ മറന്ന് മജീദ് പ്രതികരിച്ചു

“സാറേ പ്രേമത്തിനെ പോലും വർഗീയ വൽക്കരിച്ച്  ഇങ്ങ്ന  ഞങ്ങളെ  പ്രതികളാക്കി നിർത്തര്ത്.പ്രേമിച്ചെങ്കി വീട്ടിക്കൊണ്ടുപോയി നിക്കാഹു നടത്തും..മുസ്ലീം  ആൺപിള്ളേര് ഇനി ഇതിനു വേണ്ടി സമരോ മറ്റോ ചെയ്യണോ ഒന്നു പ്രേമിക്കാൻ..“

          അതു ശരിയാണല്ലോ എന്ന സംശയം വച്ചു കൊണ്ടു തന്നെയായിരുന്നു എസ് ഐ അവന്റെ പല്ലു അടിച്ചു തെറിപ്പിച്ചത് മത പ്രചരാണാർത്ഥമുള്ള വിശുദ്ധയുദ്ധത്തിന്റെ പേരിൽ പല്ലു നഷ്ടപ്പെട്ടവൻ വായിൽ നിന്നും ചോരയൊലിപ്പിച്ചു നിന്നു..മറ്റവനാകട്ടെ ചോരത്തിളപ്പിനെയൊക്കെ ഊതിയാറ്റി .., നാവു കൊണ്ട് തന്റെ പല്ലുകളെയൊന്നു തഴുകി.

          എസ് ഐ ഹരിഹരസുതന്റെ  തോളിൽ പിടിച്ച് പുറത്തേക്കു മാറ്റി നിർത്തി പറഞ്ഞു.

         “കാര്യം ശര്യാട്ടാ ഹരിഹരാ…….ഈ ഗഡികള്  മൂന്ന് ദെവസോയിട്ട് ക്ലാസീ മൊടങ്ങീട്ടില്ല.ഇവന്മാരെ ഇപ്പൊ തന്നെ വിടും..നമുക്ക് ഇനി വേറെ വഴി നോക്കാം താൻ പേടിക്കണ്ടറോ..വഴീണ്ട്……

           ‘ പേടിക്കണ്ട‘ എന്നു പറഞ്ഞതിൽ നിന്നുമാണ്, സത്യത്തിൽ പേടി അതിന്റെ കൂർത്ത നഖങ്ങൾ കൊണ്ട് അയാളെ മാന്തിപ്പൊളിക്കാൻ തുടങ്ങിയത്..സ്റ്റേഷനിൽ ഊരിയിട്ട ചെരുപ്പ് മറന്ന് ഹരിഹരസുതൻ പിന്നേയും മഴയിലേയ്ക്കിറങ്ങി…….

              തനിയാവർത്തനങ്ങളുടെ സാധ്യതകൾ  മനുഷ്യജീവിതത്തിൽ ഒളിപ്പോരാളിയെപോലെ  പതിയിരിക്കുന്നു എന്ന വെളിപാടോടെ ,വഴിയരുകിലെ വെള്ളക്കെട്ടുക്കളിൽ ഏതെങ്കിലും വണ്ടിയുടെ ചക്രങ്ങളിൽ നിന്നുള്ള രക്തഛവിയുണ്ടോയെന്ന് അയാൾ പരിശോധിച്ചു കൊണ്ടിരുന്നു..ഒപ്പം .., കുറ്റിക്കാടുകൾക്കിടയിലേയ്ക്ക് ഇറങ്ങി ചെന്ന് മഴക്കാറു മറയിട്ട പകൽ വെളിച്ചത്തിൽ അരിച്ചു പെറുക്കി.അങ്ങേയറ്റം, ഇറച്ചിക്കോഴിയുടെ പപ്പും തൂവലുമെങ്കിലുംഅതെങ്കിലും………………….


                      *********************************************************