Monday, October 3, 2011

ഓർമ്മപ്പാടുകൾ





                               കൂട്ടി വച്ച മാവിൻ കൊള്ളികൾക്കു മുകളിൽ .., വരടി വച്ചു നിരത്തിയ ചിതയുടെ വശങ്ങളിലേക്ക് മകൻ തീക്കൊള്ളി നീട്ടി...

                              അനുവദിച്ച  കാലത്തിന്റെ കണക്കുപുസ്തകം അടച്ചു വച്ച് അച്ഛൻ കിടപ്പുണ്ടല്ലോ അതിൽ..!  ഇളം മഴയുടെ നേർത്ത രാഗത്തിനും മകന്റെ ഹൃദയത്തിനും ഒരേ താളം.....മഴയ്ക്കു തണുപ്പാണെങ്കിൽ ഹൃദയത്തിനു വേവുന്ന ചൂടാണ്

                               മരണത്തിന്റെ ഗന്ധവും കനപ്പും പതിയെ പരന്നലിയാൻ തുടങ്ങിയ അകത്തളങ്ങളിൽ അടക്കിയ വായ്ത്താരികളുടെ മർമ്മരം ..പോകാൻ മടിച്ച് ചന്ദനത്തിരികളുടെ പുകവട്ടങ്ങൾ......

                                ഇനിയുമേറെ പോകേണ്ട വഴികളിൽ പൊടുന്നനെ തനിച്ചായിപ്പോയ മകൻ ഈറനോടെ ചായ്പിന്റെ ഒഴിഞ്ഞ കോണിലിരുന്നു... അവിടെ നിന്നുള്ള കാഴ്ച്ചയിൽ മഴനുലുകളെ വേദനിപ്പിക്കാതെ പൊങ്ങുന്ന കനമുള്ള പുകച്ചുരുളുകളിൽ ആത്മാവിന്റെ യാത്രാമൊഴികൾ

                             .....അച്ഛൻ എരിയുകയാണോ......???
                           “ കണ്ണാ..തീയിൽ കളിക്കാതെ കൈ പൊള്ളും...” എന്നിട്ടും പൊള്ളിയ കുഞ്ഞു വിരൽ ചങ്കിടിപ്പോടെ അച്ഛൻ വായിൽ വച്ചു തണുപ്പിച്ചതും ഇതു പോലെ മഴച്ചിന്തുകൾ ചിതറി വീണ  ഒരു ദിവസമായിരുന്നു.....

                          ഭൂതകാലങ്ങളുടെ കൈവഴികളിൽ നിരതെറ്റാതെയൊഴുകുന്ന  ഓർമ്മകൾക്ക് ഇന്നും എന്തു തെളിച്ചമാണ്..!!?സ്മൃതി പഥങ്ങളുടെ  നേർരേഖയിൽ മറവിയുടെ  ഒരു തിരിവെങ്കിലും ഉണ്ടാവാൻ മകൻ ആഗ്രഹിച്ചു..ഓർമ്മകൾ ദു:ഖമാണ് 

                    അടക്കിയ തേങ്ങലുകളുടെ  വീർപ്പു മുറ്റിയ മുറിയിൽ അമ്മയുടെ നെടുവീർപ്പിലേയ്ക്കും,സഹോദരിയുടെ നിശബ്ദതയിലേയ്ക്കും കടന്നു ചെന്നപ്പോൾ  ഒന്നു കൂടി  ഉയർന്ന തേങ്ങലിൽ മകൻ നിസ്സഹായനായി...നെഞ്ചിലമർന്ന മുഖങ്ങൾ ഒരു പോലെ വാരിപ്പിടിച്ച്  നിലവിളിയുടെ ശരങ്ങൾ ഏറ്റുവാങ്ങി....., ഞാനതു ചെയ്തു കഴിഞ്ഞു....! കണ്ണുകൾ  മുകളിലേയ്ക്കുയർത്തി..,മേൽക്കൂരയ്ക്കും  ആകാശത്തിനും അപ്പുറം,അജ്ഞാതമായ ആശ്വാസ കേന്ദ്രത്തിനു നേരെ മകൻ ദയയ്ക്കു വേണ്ടി യാചിച്ചു....

       .എനിക്കുമൊന്നു കരയണം...ഉറക്കെ..ഉറക്കെ..പുരുഷന്റെ  മനക്കട്ടിയെന്ന നാട്യമില്ലാതെ......
                   “ഭാനുമതി.....ആള് കെടന്ന പായും തുണ്യളും കത്തിച്ച് കളഞ്ഞേക്ക്..അതങ്ങനെ ഇട്ടേക്കണ്ടാ...”   തത്കാലം കാര്യങ്ങളേറ്റെടുത്ത ആരുടേയോ ഔചിത്യമില്ലാത്ത ഉറക്കെയുള്ള നിർദേശം..
.
                     മുൻപൊരിക്കൽ കൂടി ഇതു പോലൊന്നു കേട്ടിരുന്നു..! വർഷങ്ങൾക്കു മുൻപ്...അന്നു മകൻ അമ്മയോടു ചോദിച്ചിരുന്നു..-
                                          
                  “എന്തിനാമ്മേ  അമ്മുമ്മയെ അഛൻ കത്തിക്കണത്......?  ചോദിച്ച ഇളം ചുണ്ടിൽ വിരലമർത്തി അമ്മ മകനെ മടിയിലേയ്ക്ക് ഒതുക്കി വച്ചു....

                    ദിവസങ്ങൾക്കു ശേഷം എപ്പോഴോ..അഛന്റെ രോമങ്ങൾ നിറഞ്ഞ മാറിൽ ഉറക്കത്തിനു കാത്തു കിടന്ന് ഒന്നു കൂടി ചോദ്യമാവർത്തിച്ചപ്പോൾ ചുറ്റിപ്പിടിച്ച ആ കൈകൾ പിന്നെയുമൊന്നു മുറുകി....സദാ ഗംഭീര്യമാർന്ന ആ ശബ്ദം അപ്പോൾ നേർത്തു പോയിരുന്നു..

                    “അഛൻ ജനിച്ചതേ അതിനാണല്ലോ കണ്ണാ...” ഉറക്കത്തിനും ഉണർവ്വിനും ഇടയിലുള്ള മയക്കത്തിൽ അഛന്റെ നെഞ്ച് ഒരുപാട് നേരം വിറച്ചുലഞ്ഞത് അന്ന് അറിഞ്ഞിരുന്നു...,....  “കരയാതെ..” അരികിൽ  അഛനേയും തന്നേയും കരവലയത്തിലാക്കി അമ്മയുടെ പതിഞ്ഞ ശബ്ദവും കേട്ടിരുന്നു.....

                     മകനോർത്തു...വേർപാടിന്റെ  തീവ്രതയിൽ വീണുരുണ്ട്.., അലമുറയിട്ട് ...,തളർന്നു കിടക്കാൻ, ചിതയിലേയ്ക്ക് തീ പകരുന്ന നിമിഷം ഏതൊരു മകനും ആഗ്രഹിച്ചു പോകും......


                     താൻ കൊടുത്ത ഒരു ആൺജന്മം, കൈകളിലേയ്ക്ക് സ്വീകരിക്കാൻ വേവെടുത്ത പ്രാണനുമായി പേറ്റുമുറിയ്ക്കു പുറത്ത് കാത്തു നിന്ന ഒരാൾ...! ആ ആളുടെ ജന്മത്തിന് ഭൌതീകമായ വിരാമമിടേണ്ടത് ആ മകൻ തന്നെയായിരിക്കനമെന്ന് പറഞ്ഞു വച്ചതാരാണ്....!!?


                   മനസ്സിൽ മലയായുയർന്നു നിന്നിരുന്ന ആശ്രയം, കേവലം ധൂളികളുടെ നിസ്സാരതയിലമർന്നു പോകുന്നത് മകൻ കണ്ടു നിന്നു.....


                     ഇടവഴികളും പാടവരമ്പുകളും താണ്ടി പള്ളിക്കൂടത്തിന്റെ പടിവാതിൽ ആദ്യമായി കടന്നപ്പോൾ അങ്കലാപ്പോടെ ബലമായി വിടാതെ മുറുകെ പിടിച്ച് അച്ഛന്റെ വിയർത്ത കഴുത്തിൽ മുഖമൊളിപ്പിച്ച് കരഞ്ഞ നാളുകഴിഞ്ഞിട്ട് ഇത്രയധികമായോ.!!? ..കരുത്തുറ്റ കൈകളിരുത്തി തുണിസഞ്ചിയും തൂക്കി നടക്കുമ്പോൾ വാങ്ങിതന്ന കോലുമിട്ടായിയുടെ മധുരം നാവിൽ....!


                  “കണ്ണനെ അച്ഛൻ  എടുത്തോണ്ടു പോകാം...സ്കുളില് മൊടങ്ങാണ്ട് പോയാലേ നല്ല കുട്ട്യാന്ന്  മറ്റുള്ളോര് പറയൂ...എന്നിട്ട് വല്യ ആളാവണ്ടേ..?...” വഴിയെ ഈണത്തിലുള്ള ആശ്വാസ വചനങ്ങളുടെ നനവ്....,  മനസ്സിൽ,- മാമ്പഴക്കാലങ്ങളിൽ കടിച്ചീ‍മ്പിയ  മാങ്ങയുടെ ചുന ചവർപ്പ്... പഴം മാങ്ങ ഇടിച്ചു പിഴിഞ്ഞ് നീര് വായിലിറ്റിച്ച വാത്സല്യം...ബാല്യത്തിന്റെ  അണുവിടകളിൽ പോലും അച്ഛന്റെ നിറ സാമീപ്യം...


                 “തനിക്ക് ഇഷ്ടൊള്ളത് എതെന്നു വച്ചാൽ ചെയ്തോളൂ...തുടർന്ന്   പടിക്കാനാണെങ്കിൽ അങ്ങനെ..ഇന്ന്യെന്തെങ്കിലും  ജോലിക്ക് നോക്കണങ്കീ അങ്ങനെ....തന്റെ ഇഷ്ടം...”...മാറി വരുന്ന സംബോധനയിൽ പകച്ച ദിവസങ്ങൾ ..കാരണമറിയാതെ  വീർപ്പുമുട്ടുമ്പോൾ മേൽച്ചുണ്ടിനു മുകളിൽ കനച്ച കറുപ്പ് മനസ്സിൽ എന്തെന്നറിയാത്ത വേദന തന്നു


                        മുതിർന്ന മനസ്സിന്റെ ഏകാന്തതയിലും സ്വകാര്യതയിലും,“കണ്ണാ...”  എന്നു വിളിച്ചു കൊണ്ടേയിരുന്ന് അലോസരമുണ്ടാകരുതെന്ന തിരിച്ചറിവിൽ വഴിമാറിയൊതുങ്ങി നിന്ന അച്ഛന്റെ ദിനരാത്രങ്ങൾ ......

               മറവിയിലേയ്ക്ക് തള്ളിയകറ്റാൻ ശ്രമിച്ചിട്ടും പിൻതുടരുന്ന ഭൂതകാലത്തോട് പൊരുതിത്തളർന്ന മകന്റെ  മനസ്സിൽ നോവിറ്റു വീഴുന്ന ഓർമ്മപ്പാടുകൾ ...!


                     “ഒന്നെണീച്ച് ഇത്തിരി  ചായവെള്ളം കുടിക്ക് സാവിത്രീ......നീയൂങ്ങനെ കെടന്നാലോ..മോളേ..അമ്മേ എണീപ്പിച്ച്  എന്തേലും കഴിപ്പിക്കൻ നോക്ക്യേ..”


                          അകത്ത് നിർദേശങ്ങളും.., വാതിലിന്റെ കിരുകിരുപ്പും പാ‍ത്രങ്ങളുടെ കലമ്പലും കേട്ടു.....


                        ചിതയുടെ പൊക്കം അമർന്നിരുന്നു....പുകച്ചുരുളുകളുടെ സ്ഥാനത്ത് ഇപ്പോൾ തീനാളങ്ങളാണ്... അടുത്തേയ്ക്കു ചെല്ലുമ്പോൾ ഈറനുണക്കുന്ന ചൂടിന് അഛന്റെ സ്നേഹത്തിന്റെ തീക്ഷ്ണത..തീയ്ക്കിത്ര ചൂടെന്തിനാ‍ണോ..!!!? മെല്ലെ ... മെല്ലെ....അഛനെ നോവിക്കാതെ...പള്ളിക്കൂടത്തിൽ ആദ്യമായി വിട്ടുപോയതറിഞ്ഞ നിലവിളി ഒരിക്കൽ കൂടി ഇരച്ചു വന്നതിനു മനപ്പൂർവ്വം   തടയിട്ടു......


                   “പോയി ഈറൻ മാറിക്കോ കണ്ണാ...ഇവിടിങ്ങനെ നോക്കി നിക്കണ്ടാ..അകത്തോട്ട് പൊക്കോ....” അധികമൊന്നും പറയാതെ സമാശ്വസിപ്പിച്ചുള്ള ഒരു തോൾ  തട്ടലിന്റെ  പിൻബലത്തിൽ തിരിഞ്ഞു നടക്കുമ്പോൾ കേട്ടു-


                         “ നെഞ്ചുംഭാഗം കത്തി തീരാനിത്തിരി നേരമെടുക്കും..നാളെ നേരം വെളുക്കുമ്പ നോക്ക്യാ മതി ഓരോ മനുഷ്യന്റേം, നെഞ്ചുംകൂട് കത്തി തീരാനാണ് പാട്..അത് ആയുസ്സില ചെല അനുഭവങ്ങക്ക് തീയിനേക്കാൾ ചൂട് ള്ളത് കൊണ്ടാണെന്ന് കേട്ടിട്ട്ണ്ട്..”


                         “ഈ മഴേന്താത്....നല്ലോണം പെയ്യണൂല്ല..നിക്കണൂല്ല..ചെരട്ട ചെലപ്പ ഇനീം വേണ്ട്യരും...


                         എല്ലുകൾ നീറിപ്പോടിയുന്നത് കേട്ടത് ചെവിയിൽ നിന്നും അങ്ങിനെ തന്നെ കുടഞ്ഞു കളയാൻ ശ്രമിച്ചു....


                          എള്ളും പൂവും അരിയും തുടച്ചു നീക്കിയ നടുമുറിയിൽ അച്ഛനെ കിടത്തിയിടത്ത് ചവിട്ടാതെ കടന്നു..ഒരു ജീവിതം തീർന്നു പോയതിന്റെ ബാക്കി പത്രങ്ങളായി ,അച്ഛൻ കിടന്നിരുന്ന കട്ടിലിനടുത്ത മേശമേൽ ഇനിയും മാറ്റാത്ത മരുന്നു കുപ്പികളും ,അച്ഛന്റെ മാത്രം റേഡിയോയും.., കട്ടിക്കണ്ണടയും..,ഒരു പാ ത്രത്തിൽ ഉദകബാക്കിയും.., സ്പൂണും.....,പിന്നെ നേർത്തു തുടങ്ങുന്ന അഛന്റെ മണവും.......


                           അച്ഛന്റെ കണ്ണടയെടുത്ത്  പിടിച്ച് ബാല്യത്തിന്റെ കൌതുകം വിട്ടതിനു ശേഷം ശ്രദ്ധിക്കാതെ പോയ റേഡിയോയിൽ മകൻ കയ്യോടിച്ചു.. അഛന്റെ വിരൽ തുമ്പാൽ മാത്രം ഉണർന്നിരുന്ന..പതുക്കെ പാടാൻ മത്രം അവസരമുണ്ടായിരുന്ന പഴയ റേഡിയോ...


                       “ പഞ്ചമി ഒണ്ടെന്നു പറേണ കേട്ടില്ലെ നീ കണ്ണാ... പ്രത്യേക പൂജേക്ക വേണ്ട്യരും...ആളെ ആവാഹിച്ചന്നെ ഒരോടത്ത് ഇരുത്തണ്ട്യരും...അല്ലെങ്കീ ചുറ്റ്വട്ടത്ത് വേറേ അഞ്ച് ചാവ്കളി ഒറപ്പാ..”..... തല മൂത്ത കാരണവത്തിയുടെ വെറ്റില മുറുക്കിനിടയിൽ ചതഞ്ഞരഞ്ഞു വന്ന അറിവുകൾ മകന് അരോചകമായി  തോന്നി...


                       സഞ്ചയനത്തിന്റെ നാളും  സമയവും അറിഞ്ഞ് ആളുകൾ ഏതാണ്ട് ഒഴിഞ്ഞിരിക്കുന്നു..മുറ്റത്തെ ഓലകെട്ടിയ പന്തലിൽ ഒരു വാഴയില വട്ടത്തിനു ചുറ്റും പൂവും എള്ളും അരിയും ഇനിയും ബാക്കി,,അതിന്റെ നാലു വശങ്ങളിലും കർമ്മളങ്ങർപ്പിച്ച നനവ്......
          
                       വരാന്തയിൽ നിന്നും പന്തലിന്റെ നിഴലിലേയ്ക്കിറങ്ങി ,ഒന്നകത്തേയ്ക്കു നോക്കി...മുടിയിലെ എണ്ണക്കറ അടയാളമിട്ട നിറം മങ്ങിയ തുണിയുള്ള ചാ‍രുകസേരയും ,അടുത്ത് അത്താണിയിൽ വിശറിയും മകൻ കണ്ടു...മുൻപൊന്നും കണ്ണൂകൾ  ഉടക്കാത്ത കാഴ്ച്ചകൾ...!!!ഒട്ടും ധൃതി വയ്ക്കാതെ അച്ഛന്റെ കട്ടിക്കണ്ണട നേരത്തേ എടുത്തത് മൂക്കിലുറപ്പിച്ചു..... മകനാദ്യമായി അച്ഛന്റെ കണ്ണിലൂടെ പുറം കാഴ്ച്ചകൾ കണ്ടു..ആ കാഴ്ച്ചകൾ വലുതും വ്യക്തവുമായിരുന്നു.....


                        അഛൻ ഇത്ര സൂക്ഷ്മമായി.., വ്യക്തമായി...., അടുത്ത് തന്നെ കണ്ടപോലെ അഛനെ താൻ കണ്ടിട്ടേയില്ലല്ലൊ..ഒരിക്കലും കാണാൻ ശ്രമിച്ചിട്ടേയില്ല........


                  ഇപ്പോൾ   തെക്കേ മുറ്റത്തെ തീനാളങ്ങൾക്ക് കണ്ണടചില്ലിലൂടെ മുൻപത്തേക്കാൾ തീക്ഷ്ണത....ചുവപ്പ്.....സ്നേഹം......കരുതൽ......


                  “ കണ്ണാ..തീയിൽ കളിക്കാതെ..കൈ പൊള്ളും..”


                   ...എന്നിട്ടും...എന്നിട്ടും...പൊള്ളിയല്ലോ അച്ഛാ...........

                    .

                                       ************************************************

                          





                                

Saturday, August 20, 2011

ഒട്ടകപക്ഷി

                         
                                          എന്റെ ഉടലിനോട് ആകാവുന്നത്രയും ചേർന്നു കിടന്നായിരുന്നു യതീന്ദ്രൻ ആത്മഗതരൂപമുള്ള വാക്കുകൾ ഉരുവിട്ടു കൊണ്ടിരുന്നത്.., അവന്റെ കയ്യിൽ ആറ്റുവഞ്ചിയെന്നു തോന്നിപ്പിക്കുന്ന  “ഒട്ടകപക്ഷിയുടെ ഒരു തൂവൽ..!!!!!  “ അതൊരിക്കലും കൃത്രിമമായതല്ലായിരുന്നു.., ജീവന്റെ ഒരു പച്ചമണം അതിന്റെ മൃദുലതയിൽ  അപ്പോഴും തങ്ങിനിന്നിരുന്നു. കുഞ്ഞരിപ്രാവിന്റെ കൊഴിഞ്ഞു വീണ തുവലോ..,പഞ്ചവർണ്ണക്കിളിയുടെ തൂവലോ., മയിൽ പീലിയോ കൊണ്ട് എന്റെ പ്രണയത്തെ തഴുകിയെടുക്കേണ്ടതിനു പകരം ഒട്ടകപക്ഷിയുടെ തൂവലാണ്  യതീന്ദ്രൻ കൊണ്ടു വന്നത്

                                        
                                             “ഞാനീ തൂവൽ എന്റെ കിടപ്പു മുറിയിലെ  ചുവരിൽ  നിവർത്തി ഒട്ടിച്ചു വയ്ക്കും..ശീതമോ ഉഷ്ണമോ ആയ പ്രകൃതിയുടെ..,കളിയാട്ടങ്ങളിൽ ഉലയാതിരിക്കാൻ എന്റെ പ്രണയം കൊണ്ടാവും ഞാനിതിനു കാവലിരിക്കുക... നിനക്കറിയാമോ...? പ്രണയം പശിമയുള്ളതാണ്..  ഒരാളെ മറ്റൊരാളുടെ ദിനങ്ങളോടും ശ്വസന നിമിഷങ്ങളോടും ഒട്ടിച്ചു ചേർക്കുന്ന പശിമ... എന്റെ പ്രണയത്തിന്....നിന്നോടുള്ള എന്റെ പ്രണയത്തിന് ആ പശിമ അൽ‌പ്പം കൂടുതലാണ് സുനൈനാ....ഈ തൂവലിൽ പുരട്ടാൻ കൂടിയുള്ളത്ര.
.
                                           കാക്കതൂവലിനറ്റത്തെ അല്പം നിർത്തി., ബാക്കി ഉലിഞ്ഞു കളഞ്ഞിട്ട് ചെവിയിൽ തോണ്ടി സുഖിച്ചിരിക്കുന്ന എന്റെ ഭർത്താവിനെ ഞാൻ വെറുതെ ഓർത്തു...  ഒരുമിച്ചു നടക്കെ  നിന്നു കളഞ്ഞ സഹയാത്രികയെ തൊട്ടു വിളിക്കും പോലെ യതീന്ദ്രൻ ചോദിച്ചു
                                “നീ അൻവറിനെ ഓർക്കുന്നതെന്തിനാണ്..”  അവനെന്നെ  കൈകളിലേയ്ക്കെടുത്തു.........

                                       “ഓ...യതീ..നീയതു മനസ്സിലാക്കിയോ..?!!!!“     നടുവിൽ കൂട്ടിമുട്ടിയ എന്റെ പുരികത്തിൽ അവൻ ഉമ്മവച്ചു പിന്നീട് ഒട്ടക പക്ഷിയുടെ തൂവലിനേയും

                                   “ സുനൈനാ..നിന്നെ പുണർന്ന എന്നിൽ നിന്നും,നിന്റെ ഗന്ധവും വിയർപ്പും എല്ലാം ഒന്നു കുളിച്ചാൽ ഒഴുകിപ്പോകും..അല്ലാതെ വയ്യല്ലോ..ഓർമ്മകളിൽ  അതെല്ലാം കല്ലിൽ കൊത്തിയ രേഖകളാണ്. എങ്കിലും ഈ ഓർമ്മകളെയൊക്കെ എങ്ങിനെയാണൊന്നു തൊടുക..? പക്ഷെ ഈ തൂവൽ...,നിന്റെ  ശരീരത്തിൽ ഉയർന്നു താഴ്ന്ന് നീങ്ങി ...ഒളി സങ്കേതങ്ങളിൽ മുട്ടിവിളിച്ച്  ഒഴുകി നടന്ന തുവൽ..ഇതെന്റെ കണ്മുന്നിൽ ഞാൻ മരിക്കുംവരെ  എന്റെ ചുവരിൽ ഉണ്ടാകും... ഓർമ്മകളെ തൊടുന്ന പോലെ എത്ര മനോഹരമായിരിക്കും ആ തൂവൽ കാഴ്ച്ച. “   യതീന്ദ്രൻ എന്നിലേയ്ക്ക് ഊളിയിടാൻ  തയ്യാറെടുക്കുകയായിരുന്നു....

                                       ഹൊ....ചത്തു മലച്ച ഒരു കാക്ക....ഫ്ലാറ്റിന്റെ തുറസ്സായ സ്ഥലത്ത് വിരിച്ച തുണികളിൽ വന്നിരുന്ന് കാഷ്ടിക്കാതിരിക്കാൻ മറ്റു കാക്കകൾക്കുള്ള മുന്നറിയിപ്പായി അത്  നേരിയ ഇരുമ്പു കമ്പിയിൽ കൊളുത്തപ്പെട്ടു കിടക്കുകയായിരുന്നു...നാളെ ചീയാൻ തുടങ്ങുന്ന അതിന്റെ ശരീരത്തിൽ നിന്നും ചിറകു മാത്രം മുറിച്ചെടുക്കുമെന്നാണ് അൻവർ പറഞ്ഞിരിക്കുന്നത്..ആ കാക്കയാണുപോലും അവന്റെ  ടൈറ്റ് ജീൻസിന്റെ മുൻ വശത്ത്  കാഷ്ടിച്ചത്

                                     എന്തിനിപ്പോൾ  അതൊക്കെ ഓർക്കണം..?ഞാൻ യതീന്ദ്രനെ ഇറുകെ പുണർന്നു കണ്ണടച്ചു..ജീവിതത്തിലെ മറ്റു ആധികളുടെ  പാശ്ചാത്തലം ഒഴിവാക്കി ഒരു സ്ത്രീയും ഇണചേരുന്നില്ല... ആ ക്യാൻവാസ് അത്ര വലുതാണ്... വരയ്കാൻ സപ്തവർണ്ണങ്ങൾ പോരാത്ത അത്രയും.. എങ്കിലും ഞാൻ യതീന്ദ്രനെ  സ്നേഹിക്കുന്നു..മനസ്സിന്റെ താരതമ്യപ്പെടുത്തലുകളിൽ  യതീന്ദ്രനും അൻവറും ഒരിക്കലും നേർ രേഖയിൽ വന്നിട്ടേയില്ല  .എന്നിൽ കാമം നിക്ഷേപിച്ചുള്ള  യതീന്ദ്രന്റെ ഓരോ തിരിച്ചു പോക്കിലും എന്നെ എന്നും വേണമെന്നും  ഞാൻ അത്യന്താപേക്ഷിതമാണെന്നും  ബോധപൂർവ്വമല്ലെങ്കിൽ കൂടി അവൻ എന്നെ ബോധിപ്പിച്ചിരുന്നു...പക്ഷേ ഞാനറിയാത്ത സ്ത്രീകളുമായുള്ള ചാറ്റിങ്ങിനിടയിലുണ്ടായ ഉത്തേജനം ശമിപ്പിക്കൽ കഴിഞ്ഞ് വീണ്ടും ചാറ്റിങ്ങിലേയ്ക്ക് തന്നെ  മടങ്ങുന്ന അൻവർ  ഒരു പുതപ്പു പോലെ എന്നെ ദേഹത്തു നിന്നും മാറ്റിയെറിയാറാണ് പതിവ്....ടെക്നോപാർക്കിലെ ശീതികരിച്ച മുറിയിലെ ചുടുള്ള ബന്ധങ്ങൾ നെറ്റു വഴി വീട്ടിലേയ്ക്കും അൻവർ നീട്ടിയെടുത്തിരിക്കയാണ്..........-യതീന്ദ്രൻ, അവന്റെ സഹപ്രവർത്തകൻ ആയതുകൊണ്ട്ഞാനറിയുന്ന വിശേഷങ്ങളിൽ ഒന്നു മാത്രമായിരുന്നു അത് .. അൻവറിനു ഞാൻ ഫ്രിഡ്ജിൽ വച്ചിരിക്കുന്ന തണുത്ത കുപ്പി വെള്ളം പോലെയായിരുന്നു..,ഒരു ഹോട്ട് ഡ്രിങ്ക് ആകാൻ പറ്റാത്തത് ഭയങ്കരമായ ന്യൂനതയായി അവൻ കണക്കാക്കുന്നു.

                        താരതമ്യപ്പെടുത്തലുകളുടെ താഴ്വാരങ്ങളിലും ഗർത്തങ്ങളിലും .,കൊടുമുടികളിലും അലഞ്ഞും വീണും നടന്ന് നടന്ന് ഞാനൊരു ദേശാടനക്കാരിയാകുമെന്ന് വെറുതെ തോന്നിക്കൊണ്ടിരിക്കുമ്പോൾ ..അടുക്കളയിലേയ്ക്ക് അൻവർ അധികാരത്തൊടെ  വന്നു  ചോദിച്ചു....

                                           “വൈ ഡോണ്ട് യു കൺസീവ്ഡ്..” അപ്പോൾ തോന്നി അവനെന്റെ ഭർത്താവല്ല വെറും പുരുഷനാണെന്ന്..

                                       “എന്റെ പട്ടി പ്രസവിക്കും നിന്റെ കുഞ്ഞിനെ...’    ഞാനതു പറഞ്ഞില്ല...അവനറിയാതെ ബഡ്ഡിനടിയിൽ വച്ചിരിക്കുന്ന “ഐ പിൽ- പിൽസുകളെ ഓർത്ത്  ഞാൻ മനസ്സിൽ ചിരിച്ചു

                                           “കേട്ടില്ലെ കൊല്ലം രണ്ടാകുന്നു....ആളുകൾ ചോദിക്കാൻ തുടങ്ങും..”

                                          “സൊ   വാട്ട്..?” ഇപ്പോൾ ഞാൻ അവന്റെ നേർക്ക് തിരിഞ്ഞു നിന്നു...” കുഞ്ഞ് ഒരു പക്ഷേ  നിന്റെ ജീൻസിൽ അപ്പിയിടും., മുൻ വശത്തു തന്നെ.., അപ്പോഴൊ...?

                                        “ എന്ത്..” അവനു മനസ്സിലായില്ല ഞാൻ പറഞ്ഞത്

                                     “ഒന്നുമില്ല.“.    അൻവറിനെ മുട്ടി നിന്ന് ഞാനവന്റെ താടിയിൽ തൊട്ടു......“ ശരി  എന്നാൽ ഒട്ടകപക്ഷിയുടെ തൂവൽ കൊണ്ടു വരൂ.....”

                                    അടുക്കളയിൽ ഞാനും അൻവറും ഒഴികെയുള്ള ഭാഗങ്ങളിലെല്ലാം യതീന്ദ്രൻ നിറഞ്ഞിരിക്കുന്നതു പോലെ തോന്നിയതു കൊണ്ട് അൻ വറിനെ ഞാനൊരു കട്ടുറുമ്പിനെയെന്നപോലെ നോക്കി

                                    “ഒട്ടകപക്ഷിയുടെ തൂവലൊ...!!!? എവിടെനിന്ന്.....!!!? നിനക്കെന്തിന്..!!?

                                    “എനിക്കല്ല നിനക്ക് ..,ഒട്ടകപക്ഷിയുടെ തൂവൽ കൊണ്ട് മാത്രമേ നിനക്കെന്റെ പ്രണയവും കാമവുമൊക്കെ തലോടി ഊറ്റിയെടുക്കാൻ പറ്റൂ..എന്നിട്ട് എന്നിൽ ഗർഭം മുളപ്പിയ്ക്കൂ..,ഇപ്പോൾ മൂത്ത വിത്തുകൾ ശേഖരിച്ചു വച്ചിരിക്കുന്ന പടുമരം പോലെയാണു നീ.. വിത്തെറിയാൻ  നിനക്കെത്ര ഫലഭൂയിഷ്ട പ്രദേശങ്ങൾ ഉണ്ട്..ചെന്നു മുളയ്ക്കുമോന്ന് നോക്ക്..“  പകയോടെ പറഞ്ഞു നിർത്തിയപ്പോൾ  കഴുത്ത് താഴ്ത്തി വെട്ടിയ എന്റെ നിശാവസ്ത്രം ഒന്നു കൂടി താഴ്ത്തി നോക്കി “ ഇതെന്താണ് ഈ ട്വന്റി എയ്റ്റ് സൈസ് പെർമെനന്റ് ആണോ” എന്നു മടുപ്പോടേ ചോദിക്കുന്ന അവന്റെ മുഖമായിരുന്നു എന്റെ മുന്നിൽ.

                                          മനസ്സിലായിട്ടോ..,മനസ്സിലാകാഞ്ഞിട്ടോ ..അൻ വർ മുറിവിട്ടു പോയി. എനിക്കു കരച്ചിൽ വന്നു  “ യതീ...എന്നെയൊന്നു ആവാഹിച്ചു ബന്ധിക്കാൻ പറ്റുമോ..നിന്നോടുള്ള പ്രണയത്തേക്കാൾ ഉപരി അൻവറിനോടുള്ള അമർഷം കൊണ്ട് ഞാനവനെ കൊന്നു കളയാൻ സാധ്യതയുണ്ട്..ഒരു ബന്ധനം അത്യാവശ്യമാണ്..സ്നേഹം കൊണ്ടുള്ള സ്വാർത്ഥതകൊണ്ടുള്ള ബന്ധനം..അതും ഒരാണിന്റെ ..... പുരുഷൻ ഒരു ധൈര്യമാണ് ഒരു പക്ഷേ സ്വയരക്ഷയ്ക്കായി കയ്യിൽ കരുതുന്ന പിസ്റ്റളിനേക്കാൾ ധൈര്യം തരുന്നഒന്ന്.ജീവനും,    വിശപ്പിനും ദാഹത്തിനും, സ്നേഹത്തിനും ,കാമത്തിനും., അങ്ങിനെ എല്ലാറ്റിനും രക്ഷ തരുന്ന ഒന്ന്..’

                                          എനിക്കോർമ്മ വന്നു പെട്ടെന്ന്..,യതിയുടെ വാക്കുകൾ- “ ഇതൊരു അവിഹിത ബന്ധമെന്നാണോ നീ കരുതിയിരിക്കുന്നത് സുനൈനാ..? നിന്റെ  ശരീരം മുഴുവൻ അൻവറിനു കൊടുത്തിട്ട്  ,ബാക്കിയായ നിന്റെ മനസ്സും ,ആത്മാവും..ശ്വാസവും എനിക്കു തരൂ.എനിക്കു നൂറുകൈകൾ  മുളയ്ക്കും നീട്ടിയേറ്റുവാങ്ങാൻ..,അതാണു നിന്നോടുള്ള ഞാൻ..”

                                             പകൽ സൂര്യനും..രാത്രി ചന്ദ്രനും കടന്നു പോകുന്ന എന്റെ  കിടപ്പുമുറിയിലെ ജനാലയിലൂടെ കാർമേഘത്തിലൊളിഞ്ഞിരുന്ന അർദ്ധ ചന്ദ്രനെ കാട്ടിക്കൊടുത്തപ്പോഴാണ് അവനങ്ങിനെ  പറഞ്ഞതെന്ന് ഞാനോർക്കുന്നു..,അപ്പോൾ പുറത്ത് നൂൽമഴയായിരുന്നു.......ജലനൂലുകൾ കെട്ടി വരിഞ്ഞ മണ്ണ്, യതിയുടെ കൈകളിൽ ഞാനെന്ന പോലെ  അടങ്ങിക്കിടക്കുകയായിരുന്നു. എനിക്കറിയാം പ്രണയത്തെ യതി എന്നിൽ ആധിപത്യം സ്ഥാപികാനുള്ള ആയുധമായെടുത്ത് വീശുകയാണെന്ന്..അതിലെന്റെ മനസ്സും , ശരീരവും മുറിഞ്ഞ് മധുരമിറ്റിക്കൊണ്ടേയിരിക്കുന്നു...

                                            എങ്കിലും ഞാനവനോട് വാദിച്ചു.....തോറ്റുകൊടുക്കാൻ  വേണ്ടി-  “ഒട്ടകപക്ഷി ഒരു പേടിത്തൊണ്ടൻ പക്ഷിയല്ലേ...ശത്രുവിനെ കണ്ടാൽ തല മണ്ണീൽ പൂഴ്ത്തുന്ന ഭീരു.....പകരം പ്രണയപക്ഷിയുടെ തൂവലുകൾ കൊണ്ടു വരാത്തതെന്ത്..?“

                                        “പെണ്ണേ..എന്റെ ഒട്ടകപക്ഷി നീയാണ്..ചുറ്റുമുള്ളതെല്ലാം ഒരു പൊട്ടിയെ പോലെ  നിന്നു കണ്ട് പകച്ച് എന്നിലേയ്ക്ക് സുരക്ഷിതത്വം തേടി മുഖം പൂഴ്ത്തുന്ന ഒട്ടകപക്ഷി..  ലൌ ബേർഡ്സ്  കൂടു തുറന്നാൽ പറന്നു പോകും..ഭയന്നാൽ അവ ദിക്കും ദിശയും കൂട്ടും മറന്ന് ചിലമ്പിച്ച് ചിതറി പറന്ന് പുതിയൊരിടത്ത് ചേക്കേറും..”

                                           അത്രയൊന്നും പറയണമായിരുന്നില്ല- പെണ്ണെ- എന്ന വിളിയിൽ തന്നെ ഞാൻ തോറ്റു പോയിരുന്നു.. മറ്റാരിൽ നിന്നും അങ്ങിനെ സംബോധന ചെയ്യപ്പെടാൻ ഞാൻ ആഗ്രഹിച്ചിരുന്നുമില്ല...”അൻവറിൽ നിന്നു പോലും 

                                    രാത്രിയാകുന്നു ...മുറിയിലേയ്ക്ക് ഡെനിം സ്പ്രേയുടെ ഗന്ധവുമായി കടന്നു വന്ന് അൻവർ പതിവ് പോലെ ട്വന്റി എയ്റ്റ് സൈസിനെ കുറിച്ച് ദേഷ്യത്തോടെ  വാചാലനാകാൻ തുടങ്ങി..

                                           “നിന്റെ ഉമ്മയും ഇത്തയുമൊന്നും ഇങ്ങനല്ലല്ലൊ കണ്ടാൽ.., ഞാൻ വിചാരിച്ചത് ഒന്നു പ്രസവിച്ചാൽ നീ നന്നാകുമെന്നാണ്..”  -കട്ടിലിൽ നിന്ന് തല യിണയും പുതപ്പും വലിച്ചെടുത്ത് അടുത്ത മുറിയിലേയ്ക്ക് അവൻ പോകുന്നത് നോക്കിക്കിടന്ന് ഞാൻ ചിരിച്ചു.
                                           
                                    “ഇങ്ങിനെ ദേഷ്യപ്പെടാതെ അൻവർ.., നിന്റെ ബാപ്പയുടേയും ഇക്കയുടേയും ഇതു വരെ ഞാൻ കാണാത്തതിനാൽ നീ അവരെ പോലാകാത്തതെന്ത് എന്നു ഞാൻ ചോദിക്കുന്നില്ല..,“   നോട്ടം കൊണ്ട് എന്നെ കൊല്ലാൻ ശ്രമിക്കുന്ന അവനെ ഞാൻ എന്റെ കണ്ണുകൾ പതിയെ അടച്ചു കാണിച്ചു

                                   “ഞാനും പ്രതീക്ഷിച്ചു ..ഇപ്പോഴും പ്രതീക്ഷിക്കുന്നു..ഞാനൊന്നു പ്രസവിച്ചാൽ നീയും - ‘നന്നാകുമെന്ന്‘- ഇന്ന് ഈവനിംഗ് പാർട്ടിയിൽ  കോണ്ടം മെഷീൻ വെയ്ക്കേണ്ട ആവശ്യകതയെ ക്കുറിച്ച് നീ വികാരാധീനനായിഎന്നുകേട്ടു..?(യതി തന്ന വിവരമനുസരിച്ചായിരുന്നു                       സന്ദർഭോചിത   മല്ലെങ്കിലും അത് അവിടെ പ്രയോഗിച്ചത് )വീട്ടിൽ ഭാര്യയുള്ള പ്പോൾ ജോലി സ്ഥലത്തെന്തിനു കോണ്ടം മെഷീൻ..?  മറുപടി, കാലം മാറുന്നു എന്നാണോ..? എങ്കിൽ ജോലി സ്ഥലത്തു മാത്രമല്ല പൊതു പൈപ്പുകൾ പോലെ  ആ മെഷീൻ വയ്ക്കേണ്ട കാലമാണിത്...പറയൂ  ആ മെഷീൻ കൊണ്ട് നിനക്കെന്താണു ഉപകാരം...”

                                      അൻവർ പോരിനൊരുങ്ങി എന്നപോലെ വാതിൽ നിറഞ്ഞു നിന്നു...   “ ഒരു പുരുഷന്റെ പ്രത്യേകത എന്തെന്നറിയാമോ എന്റെ ബീവിയ്ക്ക്...?  അവനൊരേസമയം പലസ്ത്രീകളിൽ പല കുഞ്ഞുങ്ങളുടേയും അഛനാകാൻ പറ്റും..പക്ഷെ പെണ്ണുണ്ടല്ലോ നൂറു പുരുഷന്മാരെ സ്വീകരിച്ചാലും ഏതെങ്കിലും ഒരുത്തന്റെ കുഞ്ഞേ വയറ്റിലുണ്ടാകൂ..സൃഷ്ടികർമ്മത്തിൽ പുരുഷനോളം സ്ത്രീ വരില്ല ..”

                                      “അതേ അതു കൊണ്ടാണു നീയൊക്കെ ഒറ്റതന്തയ്ക്കു പിറന്നിരിക്കുന്നത് അൻവർ..”  ഞെരിയുന്നത് കേട്ട് അവന്റെ പല്ലുകൾപൊടിഞ്ഞു പോകുമോ എന്നു ഞാൻ ശങ്കിച്ചു,  ആശ്വാ‍സത്തോടെ നിവർന്നു കി ടന്നപ്പോൾ  തീരുമാനിച്ചു ,... -ഞാൻ യതീന്ദ്രന്റെ കുഞ്ഞിനെയാണ് പ്രസവിക്കാൻ പോകുന്നത്..,  സമയം നോക്കാതെ മൊബൈലിൽ യതിയുടെ നമ്പർ  ഡയൽ ചെയ്തു.

                                  ഹലോയ്ക്കു പകരം.., പതിവ് പ്രണയാതുരമായ നാമങ്ങൾ കേട്ടു..“ചക്കരേ പൊന്നേ.ഉമ്മുമ്മുമ്മുമ്മുമ്മ...  ഐ ലവ് യു..”  ചുണ്ടിൽ ചിരിയൊളിപ്പിച്ചു വച്ച്  ഞാനത് മൂളിക്കൊണ്ട് അംഗീകരിച്ചു, അതും പതിവു പോലെ..

                                  “ജയശ്രീ ഉറങ്ങിയതേയുള്ളു  ചിലപ്പോ എന്നെ തിരഞ്ഞേക്കും..”: പതിഞ്ഞ ശബ്ദത്തിലുള്ള മുന്നറിയിപ്പ് - 

                             “ നാളെ വരുമോ..അൻവറിനു നൈറ്റ് ഷിഫ്റ്റാണ്..”  നിമിഷ നേരത്തെ നിശബ്ദതയ്ക്കു ശേഷം കേട്ടു-
                                 “ വരാം..”

                                 “ ഒട്ടകപക്ഷിയുടെ തൂവൽ കൊണ്ടു വരുമോ..?”

                                അടക്കിയ ചിരിയുടെ അവസാനം കേൾക്കുന്നു..‌“കൊണ്ടു വരാം”- ഞാൻ  തുറന്നിട്ട ജാലകത്തിലുടെ ചന്ദ്രനെ അന്വേഷിച്ചു.........

                             അത്ര നാളില്ലാതിരുന്ന ഒരു തയ്യാറെടുപ്പ് പിറ്റേ ദിവസം ഞാൻ എടുത്തിരുന്നു.... പത്തുമാസത്തെ ദിനങ്ങളത്രയും ഇന്നൊരു ദിവസം കൊണ്ടു കഴിഞ്ഞു  കിട്ടാൻ വേണ്ടി പ്രാർത്ഥിച്ചു പോകുന്ന രീതിയിൽ   എന്റെ ക്ഷമ നശിച്ചിരുന്നു..ശരിക്കും ഒരു വിഡ്ഡിയെപ്പോലെ.....

                            യതീന്ദ്രൻ എത്തിയിരിക്കുന്നു.. കയ്യിൽ ഒട്ടകപക്ഷിയുടെ തുവൽ...,നീളമുള്ള അതിന്റെ തുമ്പുകൊണ്ട് എന്റെ കവിളിൽ തട്ടി അവൻ ചിരിച്ചു - നിനക്കു വേണ്ടി മാത്രമാണു ഞാൻ - എന്നവൻ പറയാതെ പറഞ്ഞു കൊണ്ടിരുന്നു ..

                           മുറിച്ചു വച്ച ആപ്പിൾ കഷ്ണങ്ങൾക്കൊപ്പം ഞാൻ നീട്ടിയ പ്ലേയ്റ്റ് നോക്കി യതീന്ദ്രൻ അന്ധാളിച്ചതു കണ്ട് അവന്റെ മുഖം താഴ്ത്തിപിടിച്ച് ഞാൻ നെറ്റിയിലൊരു ഉമ്മ കൊടുത്തു...ആ പ്ലേയ്റ്റിൽ നിറയെ ചെമ്പകപൂക്കളായിരുന്നു..അവൻ നോക്കി നിൽക്കേ മുഴുവൻ വിരിയാത്ത ഒന്നെടുത്ത് നേരിയ കയ്പ്പൊടെ ഞാൻ ചവച്ചിറക്കി...കൌതുകത്തൊടെ അതു നോക്കിനിന്ന അവനും ഒരെണ്ണം നീട്ടി.. 
                
                            “ കഴിയ്ക്കൂ...”    

                          “സുനൈനാ.... നിനക്കു വട്ടുണ്ടോ..?.എനിക്ക് കഴിക്കാൻ പറ്റില്ല ചിലപ്പോ വൊമിറ്റ് ചെയ്തേക്കും.. ആ പ്ലേയ്റ്റ് മാ‍റ്റി വയ്ക്കു  .....പക്ഷേ ഈ പൂവിന് എന്തു സുഗന്ധമാണ്.. ഭംഗിയും..,നിന്നെ പോലെ..”
          
                            രണ്ടു പേരും ചെമ്പകപ്പൂവ് കഴിച്ചാൽ പെൺകുട്ടിയായിരിക്കും ജനിക്കുക.  എന്റെ മൂത്തുമ്മ പറഞ്ഞിട്ടുണ്ട്..,....എനിക്ക് അതാണിഷ്ടവും.....“
         
                            “നമുക്കൊരു കുഞ്ഞോ......  നിന്റെ  ഐ പിൽ ഗുളികകൾ എവിടേ...?” വച്ചിരിക്കുന്ന സ്ഥലം  അറിയാവുന്നതു കൊണ്ട് അവൻ ബെഡ്ഡ് പൊക്കി.അവിടം ഒഴിഞ്ഞിരിക്കുന്നതു കണ്ട്  എന്നെചോദ്യഭാവത്തിൽ നോക്കി
                          “അതു തീർന്നു...“  ഒരൊന്നും തുറന്നെടുത്ത് ലക്ഷ്യമില്ലാതെ വലിച്ചെറിഞ്ഞത് ഓർത്തുകൊണ്ടായിരുന്നു ഞാനങ്ങിനെ പറഞ്ഞത്

                        “സുനൈനാ  എന്താണ് നീ വിചാരിക്കുന്നത്  എന്റെ കുട്ടി എന്നെ പോലിരുന്നാൽ..?   അൻവർ അറിഞ്ഞാൽ...? ജയശ്രീ അറിഞ്ഞാൽ..? അവളെ ഒഴിവാക്കിക്കൊണ്ട് നിന്റെ കൂടെ എന്നത് ചിന്തിക്കാൻ പോലും പറ്റാത്തതാണ്..കാരണം.സമൂഹത്തിൽ  ഒരു ഭർത്താവെന്ന സ്ഥാനം  എനിക്കവകാശ പ്പെടാൻ മാന്യമായി നിലനിൽക്കാൻ  അവൾ ഭാര്യയായി നിലനിന്നേ പറ്റു...ഇതു കൊണ്ട് എന്റെ സ്നേഹത്തെ നീ സംശയിക്കരുത് .., അത് കറയില്ലാത്തതു തന്നെയാണ്....”

                “ എനിക്ക് പ്രസവിക്കാൻ പിന്നെ ഞാനെന്തു ചെയ്യണം..മറ്റു സ്ത്രീകളെ സങ്കൽ‌പ്പിച്ച്  എന്നിലേയ്ക്ക് ഒഴുകുന്ന ബീജങ്ങളെ സ്വീകരിയ്ക്കാൻ  എന്റെ അഭിമാനം സമ്മതിക്കുന്നില്ല...എന്നെ നീയേ സ്നേഹിച്ചിട്ടുള്ളു.., അതു കൊണ്ട് നിന്റെ കുഞ്ഞിനെയാണ് എനിക്കാവശ്യവും...”
       
                          “ നീ നടക്കാത്ത കാര്യങ്ങൾ പറയുന്നു.....ഞാനൊരു അഭ്യാസിയല്ല അത്ര  വലിയ സത്യങ്ങൾ മൂടി വച്ച്   ജീവിതത്തിൽ കളിയ്ക്കാൻ..മൂടിക്കെട്ടേണ്ടത് ഒരാളുടേയോ രണ്ടാളുടേയോ കണ്ണുകളല്ല..സമൂഹത്തിന്റെ മുഴുവൻ കണ്ണുകളേയുമാണ് അത് നിസ്സാരമല്ല....”


                      യതീന്ദ്രൻ എന്നെയൊന്നു തൊട്ടു സംസാരിച്ചിരുന്നെങ്കിൽ...? സഹശയനത്തിനൊരുങ്ങി അഴിച്ചു വച്ച ഷർട്ട് ധരിക്കുകയായിരുന്നു യതീന്ദ്രൻ അപ്പോൾ....എന്റെ നോട്ടം കണ്ട് അരികിൽ വന്ന് അവൻ മെല്ലെ ശബ്ദം താഴ്ത്തി പറഞ്ഞു..... 
                                                       
                    “ഒരു സ്ത്രീയുടെ  കുഞ്ഞ്  എല്ലാരീതിയിലും അവളുടെ ഭർത്താവിന്റേതായിരിക്കുന്നതാണ് നല്ലത്..ഒരു കാമുകന്   കാമുകിയിലെ കുഞ്ഞ് എപ്പോഴും അലോസരമുണ്ടാക്കുന്ന  ഒരു ഓർമ്മയും കാഴ്ച്ചയുമായിരിക്കും.....തീർന്നു പോയത് ഞാൻ  തന്നെ വാങ്ങിക്കൊണ്ടു വരാം   ഇനി വരുമ്പോൾ....

                        ഞാൻ അവനെ അവസാനമെന്ന വണ്ണം ഒന്നു കൂടി നോക്കി - ഓഹ് .!ഇതെന്താണ്  അവന്റെ ദേഹം നിറച്ചും ഒട്ടകപക്ഷിയുടെ തൂവലുകൾ..!!!!!???? വിരൽ തുമ്പുപോലും മറയുന്ന വിധം അതവന്റെ ദേഹം പൊതിഞ്ഞിരിക്കുന്നു....  അവന്റെ മുഖം ഒന്നു കാണാൻ തോന്നി.......  -“ 

                         “യതീ.........എന്റെ പ്രണയിതാവേ.....,ശരീരമില്ലാത്ത സുനൈനയെ സ്വീകരിക്കാൻ ഒരുങ്ങിയവനേ ....ഇപ്പോൾ നിന്റെ മുഖമൊന്നു കാണാൻ അനുവദിക്കുമോ...” 

                              തൂവൽ പൊതിഞ്ഞ അവന്റെ  ശരീരത്തിനു ചുറ്റും ഞാൻ നടന്നു...ഉടൽ തഴുകി ഞാൻ മനസ്സിൽ കണക്കു കൂട്ടി ഇവിടെ  വയർ...പിന്നെ നെഞ്ച്..., തോളുകൾ ...കഴുത്ത്......എന്റെ കൈകൾ തറയിൽ മുട്ടി....അവിടേയ്ക്ക് ഞാൻ ചികഞ്ഞു നോക്കി ......അപ്പോഴാണു ഞാൻ കണ്ടത്  യതീന്ദ്രൻ ,തന്റെ  ശിരസ്സ് തറയിൽ പൂഴ്ത്തി നിൽക്കുകയാണ്..നിമിഷങ്ങൾ കടന്നു പോകവേ ഞാൻ മനസ്സിലാക്കി  യതീന്ദ്രനല്ല അവിടെ  തല പൂഴ്ത്തി നിൽക്കുന്നത്  .....അത്...  അതൊരു ഒട്ടകപക്ഷിയായിരുന്നു...
.
                                                          
                                                 ******************************
                               
                  



                                    







Thursday, July 14, 2011

പുതിയ ദൈവം

അതൊരു  ഗൂഡാലോചനയായിരുന്നു.....അവർ മൂന്നുപേർ...!


                ഒക്കെ വെറുതെയായി പോയി..33 വയസ്സ്..ആ നല്ല പ്രായത്തിലാണു കുരിശിലേറ്റപെട്ടത്...എന്നിട്ടെന്തു നേടി...എല്ലാവരും അകറ്റി നിർത്തിയിരുന്ന കുരിശിന്റെ നല്ല കാലം., അല്ലെങ്കിലതൊരു ശവപ്പെട്ടി പോലെയോ.., ചിതപോലെയോ..തൂക്കുമരംപോലെയൊ..ദുശ്ശകുനമായിരുന്നേനേ..കുരിശോളം വരുമോ യേശു..അതോ യേശുവോളം വരുമോ കുരിശ്..?പള്ളികളിൽ ഞാനൊരു വിൽ‌പ്പന ചരക്കായി മാറിയിരിക്കുന്നു..കാശെറിഞ്ഞു പറയിക്കുന്ന ദിവ്യാനുഭങ്ങളിൽ ഞാൻ എന്നോടുള്ള ചതി മണക്കുന്നു...എനിക്കൊന്നും ചെയ്യാനാകുന്നില്ല .......“

                                     
                                     മാറാല പിടിച്ച താടിരോമങ്ങളിലും എണ്ണ കാണാ‍ത്ത മുടിയിലും.വിരലുകൾ കോർത്തു വലിച്ച് നീളൻ കുപ്പായത്തിനുള്ളിൽ  എല്ലും തോലുമായി ക്ഷീണിച്ച്, കുരിശിൽ ,കിടക്കുന്നതിനേക്കാൾ ദയനീയമായി നിന്ന് യേശുക്രിസ്തു ആത്മരോക്ഷം കൊണ്ടു


                               
                                    അപ്പോ ഞാനോ...?“ നീലവർണ്ണം ഏതാണ്ട് കരിവർണ്ണമായ കോലത്തിൽ കൃഷ്ണൻ ഇടപെട്ടു...കുളിക്കാൻ, കാളിന്ദിയിൽ കാളിയൻ വസിച്ചിരുന്നപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ കൊടിയ വിഷങ്ങളാണ് ഇപ്പോഴത്തെ നദികളിലെന്ന് അദ്ദേഹം ദിവ്യ ദൃഷ്ടിയാൽ മനസ്സിലാക്കിയിരുന്നു.നിറംമങ്ങി ചരിഞ്ഞുവീണു കിടക്കുന്ന മയിൽ പീലി നേരെയാക്കി കൃഷ്ണൻ തുടർന്നു.


                                     മനുഷ്യജന്മമെടുത്തിട്ടും..മനുഷ്യന്മാർ ദൈവീക പരിവേഷമാണു തന്നത്..എന്തൊക്കെ നുണകളായിരുന്നു  വാതുറന്നപ്പോ ഭൂമി....എനിക്കു പൊക്കിയെടുക്കാൻ  ഒരു ഗോവർദ്ധനഗിരി.....എനിക്കൊറ്റ ജോലിയേ ഉണ്ടായിരുന്നുള്ളു അമ്മാവനെ കൊല്ലുക..ഇപ്പോൾ ആലോചിക്കുമ്പോൾ സ്വയരക്ഷയ്ക്കു വേണ്ടി അദ്ദേഹം ചെയ്ത കൊലപാതകപാപങ്ങൾ നിയമത്തിന്റെ കണ്ണിൽ സാധൂകരിക്കപ്പെടും .....പിന്നെ മറ്റൊന്ന്  സുന്ദരിയായൊരു സ്ത്രീ മുല തന്നപ്പോൾ അതു കുടിക്കാതെ കൊല്ലാൻ എനിക്കെന്താ ഭ്രാന്തോ..?..അതൊക്കെ പോട്ടെ ഇത്രയും ദൈവീക പരിവേഷമുള്ള ഞാൻ കേവലം ചപലനായ ഒരുത്തന്റെ തേരോട്ടക്കാരനായില്ലെ..അതും എത്ര ഉപദേശിച്ചിട്ടാണ് ആ ഭീരു അമ്പും വില്ലുമെടുത്തത്..ഭഗവത്ഗീത പോലും....എന്നിട്ടോ എന്തു ഫലമുണ്ടായി..യുദ്ധങ്ങൾ അവസാനിച്ചോ...?ഭീരുക്കൾധൈര്യംസംഭരിച്ചോ..?എന്നെയുൾ പ്പടെ ദൈവങ്ങളെയെല്ലാം  വിഗ്രഹമാക്കി അമ്പലങ്ങളെ കച്ചവടസ്ഥാപനമാക്കിയതല്ലാതെ..ചത്തുപോയ സിംഹത്തി ന്റെ ഗർജ്ജിക്കുന്ന ചിത്രം കാ‍ട്ടി പിന്നെയും ഭയപ്പെടുത്താൻ ശ്രമിക്കുന്ന ഭോഷത്വം..”




                                            നബി കുലുങ്ങി ചിരിച്ചു......“കൃഷ്ണാ നിന്റെ പക്വതയില്ലായ്മവാക്കുകളിലൂ‍ടെ വെളിപ്പെടുത്താതിരിക്കു..ഈ  പ്രതിസന്ധി ഘട്ടത്തിൽ പോലും   നീ സുന്ദരികളായ സ്ത്രീകളെ കുറിച്ച് ചിന്തിക്കുന്നു.....എന്റെ കാര്യം നോക്കു ഒരു കാലഘട്ടത്തിൽ അനിവാര്യമായി തോന്നി ഉപദേശിച്ച ബഹുഭാര്യാത്വ സംവിധാനം  ഇന്ന് അരോചകമായി ഇസ്ലാമിൽ കറുത്തപാടായിഅവശേഷിച്ച്തുടർന്നുകൊണ്ടേയിരിക്കുന്നു....വി
ധവകളുടെ കണ്ണുനീർ തുടക്കാൻ ഉദ്ദ്യേശിച്ചത് ഇന്ന് കണ്ണുനീർ ഒഴുക്കാൻ ഉതകിയിരിക്കുന്നു....ശാപങ്ങൾ നബിയ്ക്കും ഏൽക്കും....-ഇസ്ലാമിനെ കുറിച്ചറിയാൻ ഇസ്ലാമല്ലാത്ത സഹോദരീ സഹോദരന്മാർ വിളിക്കുക..പുസ്തകം പറയുന്ന മേൽ വിലാസത്തിൽ അയക്കുന്നതായിരിക്കും- പത്ര പരസ്യങ്ങളിൽമതതീവ്രവാദത്തിന്റെചുവതെളിയുന്നു..എന്തിന്..
എന്തിന്...ഖുറാനിൽഅങ്ങിനൊന്നുണ്ടോ.....ഞാൻപരിശോധി
ക്കേണ്ടിയിരിക്കുന്നു..“


                                                   നബി നിരാശയോടെ ഓടി തളർന്ന പോലെ തറയിൽ കുത്തിയിരുന്നു.കൃഷ്ണൻ അദ്ദേഹത്തെ താങ്ങി എഴുന്നേൽ‌പ്പിച്ചു

         

                                                   “തളർന്നു പോകരുത്....നമ്മളൊന്ന് തീരുമാനിച്ചിട്ടുണ്ടല്ലൊ അതു ചെയ്യുക അതു തന്നെ..”  കൃഷ്ണൻ വലതു കൈ നിവർത്തി നീട്ടി പ്പിടിച്ചു..പരസ്പരമൊന്നു നോക്കിയിട്ട് യേശുവും,.നബിയും  അവരുടെ കൈകൾ  കമിഴ്ത്തി  കൃഷ്ണന്റെ  കയ്യിലേയ്ക്ക് ചേർത്തു വച്ചു........എന്നിട്ട് ഒരുമിച്ച് പറഞ്ഞു



                                                “ അതേ നമ്മളതു ചെയ്യാൻ പോകുന്നു...”
                                             *     *       *       *      *       *     *       *     *     *
                   
                          പിറ്റേ ദിവസത്തെ പ്രഭാതത്തിനു പറയത്തക്ക പ്രത്യേകതകൾ ഒന്നുമുണ്ടായിരുന്നില്ല..പതിവുപോലെ സൂര്യൻ ഉദിക്കുകയും, ‘കിളികൾ ആദ്യം മനുഷ്യർ പിന്നെ‘ എന്ന ക്രമത്തിൽ ഉണരുകയും.., ഘടികാരങ്ങൾ അലാറം മുഴക്കുകയും ചെയ്തു....
                                     

                             ഒന്നു തൊട്ടു തൊഴുത്,   ശ്രീകോവിൽ പടി കയറി മണിവാതിൽ തുറന്ന പൂജാരി.ഞെട്ടി പുറകിലേയ്ക്കു മറിഞ്ഞു....വിഗ്രഹമിരുന്ന സ്ഥാനത്ത് എണ്ണ തീർന്ന് കരിന്തിരി കത്തുന്ന നിലവിളക്കിന്റെ  വെളിച്ചത്തിൽ ഖുറാനിൽ ധൃതിയോടെ ചൂണ്ടുവിരൽതൊട്ട്  വായിച്ച് പരതുന്ന നബി ചമ്രം പടഞ്ഞിരിപ്പുണ്ടായിരുന്നു....മറിഞ്ഞു വീണ പൂജാരിയെ ഒരു നിമിഷം നിർന്നിമേഷനായി അദ്ദേഹം നോക്കിയിട്ട് പിന്നെയും വായന തുടർന്നു.

                                  കുറുബാനയ്ക്കു മുൻപ് കപ്യാർക്കൊപ്പം അൾത്താരയിലെത്തിയ  വികാരിയച്ചൻ  കണ്ണടയൂരി ഒന്നു കൂടി നോക്കി..അതെഅതു മറ്റാരോ......എന്റീശോയെ..........സ്തംഭിച്ചു നിന്ന അച്ചന്റെ തല്യ്ക്കിട്ട് പുല്ലാങ്കുഴൽ കൊണ്ട് ഒരു കൊട്ടു കൊടുത്തു കൃഷ്ണൻ..... വാപൊത്തി നിന്ന കപ്യാരെ നോക്കി നാക്കു കടിച്ചു കാണിച്ചു...കൃഷ്ണന്റെ മറുകയ്യിലെ പാനപാത്രത്തിൽ യേശുവിന്റെ രക്തമായിരുന്നു..അത് ഊറ്റി..അവസാന തുള്ളിയും കുടിച്ചിട്ട് അദ്ദേഹം പുല്ലാങ്കുഴൽ ചുണ്ടിൽ വച്ച് ഇടതുകാൽ മടക്കി വലതുകാലിന്റെ മുന്നിലേയ്ക്കു വച്ച് മനോഹരമായി ചിരിച്ചു നിന്നു..

                                    മൈക്കിലൂടെ ബാങ്കു വിളിക്കു പകരം അലർച്ചയെന്നു തോന്നുന്ന നിലവിളികേട്ട്  നാടു ഞെട്ടി....ഒരാൾ മാ‍ത്രം ഇതൊന്നും കേൾക്കാതെ ശുഷ്ക്കിച്ച ശരീരം മടക്കിയിരുന്ന് അത്യന്തം ഭക്തിയോടെ നിസ്ക്കരിച്ചു കൊണ്ടിരുന്നു...ശേഷംനിസ്ക്കാരം മറന്നു ചുറ്റും കൂടിയവരെ നോക്കി ക്രിസ്തു പുഞ്ചിരിച്ചു...തിരുഹൃദയത്തിൽ നിന്നുമൊഴുകിയരക്തഛവിയിൽമുങ്ങിപ്പോയആചിരിഅവർക
ണ്ടില്ല


                                                  അകക്കണ്ണിൽ പരസ്പരം  നോക്കി അവർ മൂന്നുപേരും പറഞ്ഞു “ഇത്ര നിശബ്ദമായൊരു പുലർച്ച  ഇതു വരെ ഉണ്ടായിട്ടില്ല..എല്ലാം ശാന്തം.....ജനങ്ങൾക്ക് മിണ്ടാട്ടം മുട്ടിയിരിക്കുന്നു.....“   അവർ ജനങ്ങളെ അഭിമുഖീകരിച്ചു ഒരേ സ്വരത്തിൽ പറഞ്ഞു..ഇത്ര നാൾ  അരാധിച്ച ദൈവങ്ങളെ മറന്നേയ്ക്കു..ഞങ്ങൾക്കു വേണ്ടിയല്ല നിങ്ങൾക്കു വേണ്ടി   നോക്കുയഥാർഥത്രിമൂർത്തികൾഞങ്ങളാണ്..ഞങ്ങൾ....ഒറ്റപേരി
ൽനിങ്ങൾക്കുവിളിക്കാംആരാധിക്കാം.....“സ്തുബിഷ്ണൻ.....“ ക്രിസ്തു.., നബി..,കൃഷ്ണൻ....


                 ജനങ്ങൾ നോക്കിനിൽക്കേ  തമ്മിൽ തമ്മിലലിഞ്ഞ് സ്തുബിഷ്ണൻ  അപ്രത്യക്ഷമായി


                              **********************************************                                ‌                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                               

                                      

                                                      
                                                        
                    
                                                           


                                                 

Saturday, July 9, 2011

ഭ്രൂണ വിചാരം

                        


പിളർക്കുന്നു മാംസഭിത്തികൾ പുറം ലോകകാഴ്ച്ചയാൽ.-                           
അതിൻമതിഭ്രമ ജ്വാലയാലെന്നുടൽ നനവൂറ്റിടുന്നു
‘റ‘ കാര സുഷുപ്തിയിൽ മുറിവേറ്റുണർന്നു ഞാൻ‌
കൺ തുറക്കേ കണ്ടു “ഹാ.., കഷ്ടം ഞാനും പെണ്ണു താനോ.?

 എത്തിനോക്കീയിളം കഴുത്തൊന്നുയർത്തി- ദാ..
തൂക്കു ത്രാസിലളവേറ്റും പിടച്ച പെണ്മാംസം!?
അറുത്ത കൈ അഛന്റെ.,കൊടുത്ത കൈ ചേട്ടന്റെ..,
ആർത്തലച്ചഭയം തേടുവാൻ ബാക്കിയേതുകൈകൾ..!!??

ആകുമോയേകുവാൻ ഉറപ്പോടെ നിൻ മുല-
പാലിന്റെ സത്യമോടമ്മേ സുഖനിദ്ര..?
ഉറങ്ങുമോ നീയും..,കാവൽക്കാരിയായ് പാറാവുജീവിതം-
മുൻജന്മ പാപങ്ങൾ ഫലമാക്കുമെന്നിലൊടുക്കുമോ..?

വിടില്ല, പൊക്കിൾക്കൊടിമേൽ മുറുക്കുമെൻ കൈകൾ
വരില്ല ഗർഭപാത്ര കവചം കടന്നു ഞാൻ.
ക്ഷമിക്ക നീയമ്മേ- അറുക്ക ഭർതൃ,പുത്രഗളം ഭേദമന്യേ,
വിരിയ്ക്ക-ജീവിതം,ശേഷമണയ്ക്ക മാറോടെന്നെ
                             

Saturday, July 2, 2011

എഴുത്തുകാരന്റെ വീട്ടിൽ...!

                                എനിക്കുവളരെ ആരാധന തോന്നിയ ഒരു എഴുത്തുകാരന്റെ  വീടു സന്ദർശിച്ച ചെറിയൊരനുഭവമാണിത്.... പക്ഷേ അതു പറയണമെങ്കിൽ കുറേ വർഷങ്ങൾക്കപ്പുറം ഇരുന്ന്  എഴുതി തുടങ്ങേണ്ടി വരും..അതു കൊണ്ട് അത്രയും കാലയളവിനെ  ഞാൻ എന്റെ “പ്രവാസകാലം“ എന്ന് ചുരുക്കി എഴുതുന്നു...    
                          
                                 എന്റെ പ്രവാസകാലത്തേയ്ക്കു വേണ്ടി ഞാൻ ശേഖരിച്ചു കൂട്ടിയ ബുക്കുകളുടെ കൂട്ടത്തിൽ ഒരു മുൻ-വായനപരിചയവുമില്ലാത്ത അദ്ദേഹത്തിന്റെയുമുണ്ടായിരുന്നു - ഒരു ആത്മകഥാപുസ്തകം-  (അദ്ദേഹമെന്നേ ഇവിടെ എഴുതാൻ പറ്റുകയുള്ളു, കാരണംഇപ്പോഴും തിളങ്ങിനിൽക്കുന്ന വ്യക്തിത്വമാണ്)  - അതെന്റെ ലഗേജിലിരുന്ന് ഞെരുങ്ങിയമർന്ന് കുറേ യാതനകളൊക്കെ സഹിച്ച്  സൌദിവരെ എത്തി....അക്ഷരങ്ങളുടെ പച്ചപ്പില്ലാത്ത..പ്രകൃതിയുടെ പച്ചപ്പില്ലാത്ത മരുഭൂമിയിലെ ഫ്ലാറ്റിൽ  രാജേഷ് പോയിക്കഴിഞ്ഞാലുള്ള എന്റെ ഏകാന്തതയുടെ ചങ്ങാത്തം ഇവിടെ നിന്നും കെട്ടിച്ചുമന്നു കൊണ്ടു പോകുന്ന പുസ്തകങ്ങളോടായിരുന്നു... സത്യത്തിൽ എന്റെ വായനയും പുനർവായനയും പിന്നെയും പിന്നെയും വായനയും എല്ലാം കൂടി ഒന്നു  ചുഴിഞ്ഞുനോക്കിയാൽ പുസ്തകങ്ങളെ പീഡിപ്പിക്കുന്നതിനു തുല്യമായിരുന്നു സംഭവം.പിന്നെ ഞാനെന്തു ചെയ്യും...? സൌദിയിൽ കഴിയുന്നതിലും ഭേദം കേരളത്തിലെ ജയിലിൽ കഴിയുന്നതായിരിക്കും എന്ന് സൌദിയിലേയ്ക്കു പോകാൻ തയ്യാറായി നിൽക്കുന്ന എല്ലാ ഭാര്യമാർക്കും ഞാൻ മുന്നയിപ്പു തന്നു കൊള്ളുന്നു.ഒപ്പം തന്നെ,ഞാനിപ്പോൾ പരോളിലാണ് എന്ന ദു;ഖ സത്യവും അറിയിക്കട്ടെ.

                                അങ്ങിനെ അൽ-ഖോബാറിലെ താമസസ്ഥലത്തെത്തി, ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം ഞാനെന്റെ പെട്ടി തുറന്നു...അതൊരനുഭവമായിരുന്നു..വലിയ പെട്ടി നിറയെ പുസ്തകങ്ങൾ!!!!പട്ടിണി കിടന്നു വയറുകത്തുന്ന ഒരാൾ ഒരിലച്ചോറു കണ്ടാലെന്നപോലെ ..... ഞാൻ കണ്ണടച്ചു പിടിച്ച്  മുകളിലുള്ളതൊന്നുമെടുക്കാതെ കുറിയെടുക്കുന്നനെഞ്ചിടിപ്പോടെ താഴെ നിന്നും ഒരു ബുക്ക് വലിച്ചെടുത്തു- കണ്ണുതുറന്നു നോക്കി-.., അദ്ദേഹത്തിന്റെ ആത്മകഥയായിരുന്നു..ഒരുപാടു പേജുകളൊന്നുമില്ലാത്ത ചെറിയൊരു പുസ്തകം..  ആദ്യപേജിൽ അദ്ദേഹത്തെ വായിച്ചു പരിചയപെട്ടു..,ശേഷം പുറകിൽ അദ്ദേഹത്തിന്റെ ചിത്രം നോക്കി...വായിച്ചു തുടങ്ങി...ഓരോ അധ്യായങ്ങൾ വായിക്കും തോറും പലസ്ഥലത്തും ഞാൻ നടുങ്ങിയിരുന്നു...കാരണം അതൊരു പുരുഷന്റെ ആത്മകഥയാണെങ്കിലും എന്റെ ചില ജീവിതാവസ്ഥകൾ..,മാനസികവഴികൾ..,പ്രവൃത്തികൾ..അനുഭവങ്ങൾ..എല്ലാം അതിൽ പകർത്തി വച്ചിരിക്കുന്നു...ഓരോ സ്ഥലത്തും സമാനതകൾ കാണും തോറും ഞാൻ ഒരോ പ്രാവശ്യവും പുറകിലത്തെ അദ്ദേഹത്തിന്റെ ചിത്രം നോക്കികൊണ്ടിരുന്നു...അപ്പോഴൊക്കെ “ എനിക്കെല്ലാം അറിയാം“ എന്ന് ഒരു യോഗിയെ പോലെ സർവ്വജ്ഞഗാംഭീര്യഭാവത്തോടെ അദ്ദേഹം എന്നെ  നോക്കുന്നതായി  തോന്നി..എന്റെ നെഞ്ചിടിപ്പു കൂടുകയും,  അതു വായിച്ചു തീർക്കുന്നതിനിടയിൽ എനിക്ക് ഒരു പത്തിരുപതു ഗ്ലസ്സ് വെള്ളം കുടിക്കേണ്ടി വരുകയും ചെയ്തു.

                                  വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അതു ഞാൻ ആകാംക്ഷയോടെ വായിച്ചു തീർത്തു ആ  ഒറ്റവായനയിൽ തന്നെ ഞാൻ അദ്ദേഹത്തെ ബഹുമാനിച്ചും അരാധിച്ചും തുടങ്ങിയിരുന്നു മറ്റുബുക്കുകളുടെ വായനകൾക്കിടയിൽ  ആ ആത്മകഥ പലയാവർത്തി വായിച്ചു . പിന്നെ എനിക്കു തോന്നി അദ്ദേഹത്തിനൊരു എഴുത്ത് അയക്കാം..തോന്നിയാൽ പിന്നെ അതു ചെയ്തിട്ടേയുള്ളു ബാക്കികാര്യങ്ങൾ..  രാജേഷിനോടു പറഞ്ഞപ്പോൾ ആ പുസ്തകം വാങ്ങി നോക്കിയിട്ട്  എന്നോടു പറഞ്ഞു “പാവം  നല്ലോരു മനുഷ്യൻ നീ എന്തിനാ വെറുതെ എഴുത്തൊക്കെ അയക്കുന്നത് “  ഞാൻ ചുരുങ്ങിയ വാക്കുകളിൽ അതിന്റെ ഉള്ളടക്കം വിശദീകരിച്ചു കൊടുത്തു..എന്റെ മുഖത്തേയ്ക്ക് ഉറ്റുനോക്കി അതെല്ലാം കേട്ട് അൽഭുത ഭാവത്തിൽ ഇരുന്ന രാജേഷ് അവസാനം പറഞ്ഞു“ ഓകെ നീ എഴുതിക്കോ...അദ്ദേഹത്തിന്റെ  ഫോൺ നമ്പർ കിട്ടുമോ ആവോ.. ഒരു അപകടം തപാൽ വഴി വരുന്നുണ്ടെന്ന് മുന്നറിയിപ്പു കൊടുക്കാമായിരുന്നു “..

                                  അനുവാദം കിട്ടിയ ഉടൻ ആത്മകഥയിലെ സമാനതകളെ കുറിച്ചൊന്നും പ്രതിപാദിക്കാതെ ., ഒരു  നല്ല വായനാനുഭവം വിശദീകരിച്ച് അദ്ദേഹത്തിനു ഞാൻ  എഴുത്തെഴുതി...
അയച്ചു..മറുപടിയൊന്നും വന്നില്ലെങ്കിലും  മൂന്നു വർഷത്തിനിടയിൽ മൂന്നു എഴുത്തുകൾ ഞാൻ അയച്ചിരുന്നു.. ഈ കാലയളവിൽ അദ്ദേഹത്തിന്റെ ഒന്നു രണ്ടു പുസ്തകങ്ങൾ കൂടി പുറത്തിറങ്ങി.. അതെല്ലാം നാട്ടിൽ നിന്നും വരുത്തിച്ച് അതിലൂടെ അദ്ദേഹത്തിന്റെ എഴുത്ത് രീതിയും അതിൽ അനുഭവിക്കാൻ കഴിയുന്ന ഭാവനാ സമ്പുഷ്ടതയും..,ആത്മാർത്ഥതയും..,ഒക്കെ ആസ്വദിച്ച് എന്റെ ഒറ്റപ്പെടൽ  സൌദിയിൽ അഹ്ലാദകരമായി..

                               അതിനിടയിൽ  ഞാൻ  എഴുതിയ,  കഥകളെന്നു ഞാൻ വിളിക്കുന്ന ചിലത് ഒന്നിച്ചു ചേർത്ത് ഒരു സമാഹാരമാക്കാൻ തീരുമാനിച്ചു...അതിനു വേണ്ടി  നാട്ടിലേയ്ക്കു പോരുകയും ചെയ്തു .മനസ്സിൽ  വിചാരിച്ചിരുന്നു ഇത് അദ്ദേഹത്തെ കൊണ്ടു  പ്രകാശിപ്പിക്കണം ആ പ്രിയപ്പെട്ട എഴുത്തുകാരനെകൊണ്ട് തന്നെ അവതാരിക എഴുതിക്കുകയും വേണം..പക്ഷേ എങ്ങിനെ ഒന്നു സംസാരിക്കും..? ആരാധന എന്നത് ഭയവും കൂടിയാണെന്നു തോന്നുന്നു.. അഛന്റെ അഭിപ്രായപ്രകാരം അദ്ദേഹം ജോലി ചെയ്യുന്ന പ്രശസ്തമായ സ്ഥാപനത്തിലെ നമ്പറിൽ .വിളിച്ച് അദ്ദേഹത്തിനു ഫോൺ കൊടുക്കാൻ അപേക്ഷിച്ചു..അതൊരു ഞായറാഴ്ച്ചയായിരുനു അതു മറന്നായിരുന്നു എന്റെ വിളി..പക്ഷേ ഭാഗ്യം..! അദ്ദേഹം അന്നവിടെ ഉണ്ടായിരുന്നു..സംസാരിക്കാതെ .ഞാൻ അഛനു ഫോൺ കൊടുത്തു അഛൻ വളരെ വിനീതനായി അദ്ദേഹത്തോടു പറഞ്ഞു

                  “ സർ എന്റെ മകന്റെ ഭാര്യ..,ജാനകി, അവൾ കൊച്ചു കൊച്ചു കഥകളൊക്കെ എഴുതിത്തുടങ്ങിയിട്ടുണ്ട് ഒരു പുസ്തകമാക്കണമെന്നു വിചാരിക്കുന്നു  സർ അതിനൊരു അവതാരിക എഴുതി തരുമെങ്കിൽ..ഞങ്ങൾക്കു വളരെ സന്തോഷമാകും..”

                 സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യിക്കാൻ നിൽക്കുന്ന ഒരാളെ പോലെയായിരുന്നു അഛൻ അതു പറഞ്ഞപ്പോൾ നിന്നിരുന്നത്......( എന്റെ പാവം അമ്മായിഅഛൻ- എനിക്കു വേണ്ടി കുറേ സഹിച്ചിട്ടിട്ടുണ്ട് )........ ശേഷം ഫോൺ എനിക്കു തന്നു..,

                  എന്റെ കൈകൾ വിറച്ചു..“ഹലോ..” ശബ്ദവും.

                “ ങാ പറയൂ.ജാനകി“. സിംഹത്തിനു തൊണ്ടവേദന വന്നതു പോലൊരു ശബ്ദം..സിംഹം സിംഹം തന്നെയായതു കൊണ്ട് ബാസും ഗൌരവവുമൊക്കെ ഉണ്ട്...

                 “സാ..ർ.....“           പിച്ചക്കാരി വിളിക്കുന്നതു പോലെയാണ് എനിക്കു തന്നെ തോന്നിയത് . ശരിയാകാതെ ഒന്നു കൂടി ശബ്ദം മനോഹരമാക്കി വിളിച്ചു..

                 “സർ “          അഛൻ പറഞ്ഞതൊക്കെ തന്നെ ഞാൻ ആവർത്തിച്ചു..എന്നിട്ടു പറഞ്ഞു..

                 “ഞാൻ സാറിന് എഴുത്ത് അയച്ചിട്ടുണ്ട് സൌദിയിലായിരുന്നപ്പോൾ രണ്ടു മൂന്നു പ്രാവശ്യം..” 
                 “എനിക്കോ..!!      അല്പനേരം ആലോചിച്ചിട്ട് അദ്ദേഹം നിഷേധിച്ചു
            
                 “ഏയ് ജാനകി എന്ന പേരിലൊരു എഴുത്തും എനിക്ക് കിട്ടിയിട്ടില്ല.”

                 “ അയ്യോ  ഞാൻ എന്റെ സ്വന്തം പേരിലാണു അതെല്ലാം അയച്ചത് ‘കവിത‘ എന്ന പേരിൽ “-

                    പെട്ടെന്ന് അദ്ദേഹം ചിരിച്ചു  -  “ഓ..കവിത  ഇപ്പോൾ ഓർമ്മ വന്നു എന്റെ ഒരു വായനക്കാരി അല്ലേ  ..? എന്റെ പുതിയ പുസ്തകം ‘-...............-‘  വായിച്ചോ?      ഞാൻ സന്തോഷം കൊണ്ടു  ബോധം കെട്ടില്ലെന്നേയുള്ളു എന്നെ തിരിച്ചറിഞ്ഞല്ലോ

                          “വായിച്ചു സർ “
   
                          “ ആട്ടെ കവിതയോട് ആരാ പറഞ്ഞത് ഇന്നു ഞാൻ ഓഫീസിലുണ്ടാകുമെന്ന്..? ഇന്നു ഞായറാഴ്ച്ചയല്ലെ..ഇന്നു ഞാനെന്റെ നോവൽ എഴുതാൻ വേണ്ടി വീട്ടിൽ നിന്നുമൊന്ന്  മാ‍റിയിരുന്നതാണ് അല്ലെങ്കിൽ എല്ലാ ഞായറാഴ്ച്ചയും വീട്ടിലുണ്ടാകും”

                          “ഞാനിതൊന്നും അറിയാതെ വിളിച്ചതാണു സർ..”

                         “ ങാ..അതാണു മനപ്പൊരുത്തം....നീയെന്താ എഴുതിയിരിക്കുന്നേ കഥകളാണോ?

                          “ അതെ സർ  അവതാരിക എഴുതിതരുമോ...”   ഞാൻ പ്രതീക്ഷയോടെ വീണ്ടും ചോദിച്ചു

                         “ ഇപ്പോൾ ഞാൻ ഒരു നോവൽ എഴുതിക്കൊണ്ടിരിക്കയാണ് ..,എന്തായാലും നീ അതിന്റെ കോപ്പി അയക്കു  ഞാൻ നോക്കട്ടെ

                         ഞാൻ പിറ്റേദിവസം തന്നെ കോപ്പിയെടുത്ത്  അയച്ചു കൊടുത്തു..പക്ഷേ എന്റെ നിർഭാഗ്യം കൊണ്ട് അദ്ദേഹത്തിന് അത് എഴുതിത്തരാൻ പറ്റിയില്ല ..പിന്നീട് അതു ചെയ്തത് ഇ.പി ശ്രീകുമാർ സാറായിരുന്നു...അവതാരിക എഴുതിതന്നില്ലെങ്കിലും അദ്ദേഹം എന്നെ ഇടയ്കു വിളിച്ച് കുശലാന്ന്വേഷണങ്ങൾ നടത്തിക്കൊണ്ടിരുന്നു..അതുകൊണ്ടു തന്നെ എന്റെ ആഗ്രഹം സാധിക്കാത്തതിൽ പരിഭവമൊട്ടു തോന്നിയതുമില്ല..

                         എന്റെ പ്രിയ സുഹൃത്തുക്കളേ..., സത്യത്തിൽ ഇതൊന്നുമല്ല ഞാൻ എഴുതാനുദ്ദേശിച്ചത്.....അതു വരുന്നേയുള്ളു.....

                        അങ്ങിനെ പ്രമുഖ വാരികയിൽ ‘അദ്ദേഹത്തിന്റെ’ നോവൽ  പ്രസിദ്ധീകരിച്ചു വരാൻ തുടങ്ങി കുറച്ചൊക്കെ ആത്മകഥാപരവും ..ഭാവനയും..ഭാവിപ്രവചനങ്ങളുമൊക്കെയായി, ഒരു നോവൽ....എല്ലാ ആഴ്ച്ചയും അതു വായിച്ച് ചൂടോടെ  അന്നു  തന്നെ  അഭിപ്രായം ഞാൻ മെയിൽ ചെയ്തു കൊണ്ടിരുന്നു...  നോവലിനോടുള്ള എന്റെ ഇഷ്ടം കൂടുന്നതനുസരിച്ച് ആരാധനയും കൂടി വന്നു...പിന്നെ തോന്നി അദ്ദേഹത്തിന്റെ അമ്മയേയും .., അദ്ദേഹം ജനിച്ചു വളർന്ന വീടും ഒന്നു കാ‍ണണമെന്ന്. ഇപ്പോൾ അദ്ദേഹം ആ വീട്ടിൽ ഇല്ല എന്നതും താമസിക്കുന്നത് വളരെ വളരെ ദൂരെയാണെന്നും അറിയുന്നതു കൊണ്ട്  ആരും അറിയാതെ സംഗതി നടപ്പാക്കാമെന്നു തോന്നി ... ഇനി വേണ്ടത്  രാജേഷിന്റെ സമ്മതം മാത്രമാണ്....ഒരുവിധത്തിൽ അതും ഒപ്പിച്ചു.  ഒരു ധൈര്യത്തിന് എന്റെ ബാല്യകാലസുഹൃത്തിനേയും കൂട്ടി പേര് - കൊച്ചുമോൻ-  കണ്ടാൽ ആൾ വലിയ മോനാണ്,പോരെങ്കിൽ പോലീസ് ഓഫീസറും....പക്ഷേ ടോർച്ച് അടിച്ചു നോക്കണം ശരിക്കും കാണണമെങ്കിൽ.  പണ്ടെന്നോ കാരയ്ക്ക മരത്തിൽ കയറി എനിക്കു കാരയ്ക്ക പറിച്ചു തന്നപ്പോൾ അവന്റെ നെഞ്ചുരഞ്ഞു പൊട്ടിയ കണക്ക് പറഞ്ഞ് എന്നോട് ഇപ്പോഴും തല്ലു പിടിയ്ക്കാൻ വരുന്ന സ്വഭാവമാണ്..

                               കാറിലിരിക്കുമ്പോൾ  ഞാൻ അവനോടു പറഞ്ഞു ..
                         
                            ” നീ അവിടെ ചെന്നു ഒരക്ഷരം മിണ്ടിപോകരുത്..”      അവന്റെ കാറിൽ.., അവന്റെ പെട്രോൾ ചിലവിൽ..,അവനൊരു ഗുണവുമില്ലാത്ത..എന്റെ ആവശ്യത്തിനു പോകുമ്പോൾ അങ്ങിനെ പറയുന്നതിൽ ഒരു വിരോധാഭാസമൊക്കെയുണ്ട്..അതു കാര്യം നിങ്ങൾക്കറിയാഞ്ഞിട്ടാണ്...എറണാകുളം വിട്ടുപോയ  ഒരെഴുത്തുകാരൻ..., സാഹിത്യ അക്കാദമിയിൽ വച്ച്  ആ എഴുത്തുകാരന് ഒരു അവാർഡ് സമ്മാനിക്കുകയുണ്ടായി.ആ പരിപാടിയിൽ ഞാൻ പങ്കെടുത്തപ്പോൾ കൊച്ചുമോനും ഉണ്ടായിരുന്നു..അന്നു കണ്ട പരിചയം വച്ച് പ്രസ്തുത എഴുത്തുകാരനെ എറണാകുളത്തു വച്ച് കണ്ടപ്പോൾ.., ഞാൻ വളരെ ബഹുമാനത്തോടെയൊക്കെ സംസാരിച്ചു...അദ്ദേഹത്തിന്റെ എഴുത്തിനെ ബഹുമാനിക്കേണ്ടതുണ്ട്...പ്രതീക്ഷിക്കാതെയാണ് കൊച്ചുമോൻ വളരെ ഫ്രീയായി ഒരഭിപ്രായം പറഞ്ഞത്   “ ഇപ്പോൾ കാണാൻ  ഒരു ഗെറ്റപ്പോക്കെയുണ്ട്..അന്ന് എന്താണ് വേദിയിൽ ആ കസേരയിൽ ഒടിഞ്ഞു മടങ്ങി ഏതാണ്ട് ഡ്ബ്ലിയൂ  പോലെ  ഇരിപ്പുണ്ടായല്ലോ..”    എന്റെ  ദൈവമേ...ഞാൻ നിൽക്കുന്നിടം മാത്രം കുലുങ്ങുന്ന പോലെയൊക്കെ തോന്നി. ഒരു കണക്കിന് അവിടെ നിന്നു രക്ഷപ്പെട്ടു. ആ എഴുത്തുകാരൻ പിന്നെ വിളിക്കുകയോ മെയിൽ ചെയ്യുകയോ  പരിചയം ഭാവിക്കുകയോ ചെയ്തിട്ടില്ല.. അതു  മറക്കാത്തതു കൊണ്ടാണ് ‘ മിണ്ടി പോകരുത്‘ എന്നൊരു മുന്നറിയിപ്പു കൊടുക്കാൻ ഞാൻ മറക്കാതിരുന്നത്....

                               എന്റെ ആരാധനാപാത്രമായ എഴുത്തുകാരന്റെ വീട്ടിലേയ്കുള്ള യാത്ര ഏകദേശം പൂർത്തിയാകാറായി. എന്റെ മനസ്സിൽ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും കഥാപരിസരങ്ങളും അദ്ദേഹത്തിന്റെ പ്രിയപെട്ട പുഴയുമൊക്കെ നിറഞ്ഞു നിന്നു... അപ്പോഴുണ്ട് വഴിയിലൊരു ബ്ലോക്ക്.!!!? ജനക്കൂട്ടം നോക്കിനിൽക്കുന്ന ദിശയിലേയ്ക്ക്  നോക്കിയപ്പോൾ അതിനപ്പുറം, വായുവിലേയ്ക്ക് ഒരു പെട്ടിക്കട അങ്ങിനെ തന്നെ ഉയർന്നു താഴുന്നു..അതിനു ശേഷം ഒരു വലിയ ശബ്ദവും കേട്ടു..പിന്നെ കുറേ നേരത്തേയ്ക്ക് നിശബ്ദതയായിരുന്നു..ശേഷം വാഹനങ്ങൾ പതുക്കെ നീങ്ങാൻ തുടങ്ങി..  ഒരു ‘ആന‘ തെറ്റിദ്ധരിച്ചതിന്റെ ഫലമായിരുന്നു അത്രയും പ്രശ്നം അവിടെ നടന്നത്..ഈ ആനയെ പാപ്പാൻ നടത്തി കൊണ്ടു വരുകയായിരുന്നു  ഉച്ച സമയമായിരുന്നു നേരത്തെ വായുവിൽ തത്തിക്കളിച്ച  പെട്ടിക്കടയിൽ നിന്നും പാപ്പാൻ സോഡ വാങ്ങി കഴിച്ചു..നേരെ എതിർദിശയിൽ ചെറിയൊരു ഹോട്ടലുമുണ്ടായിരുന്നു. എവിടന്നോ വന്ന രണ്ടു തടിലോറികൾ ആ ഹോട്ടലിനു മുന്നിൽ നിർത്തി ഡ്രൈവേഴ്സ് ഊണു കഴിക്കാൻ കയറി.. ആന വിചാരിച്ചു ഈ രണ്ടു ലോറികളിലെ അത്രയും തടികൾ തന്നെക്കൊണ്ട് ഒറ്റയ്ക്ക് ഇറക്കിപ്പിക്കാനാണ് ഇവന്മാരുടെ പരിപാടിയെന്ന്..ആന പിന്നെ വെറുതെയിരിക്കുമോ..അങ്ങിനെ പ്രതിഷേധം രേഖപ്പെടുത്തിയതായിരുന്നു നേരത്തെ കണ്ടത്..

                                വൈകാതെ ഞങ്ങൾ ഒരോരുത്തരോട് ചോദിച്ച്,അന്വേഷിച്ച്  അദ്ദേഹത്തിന്റെ വീട്ടിലെത്തി..അത്ര വലിയതൊന്നുമല്ലാത്ത പഴയൊരു തറവാട്..എന്റെ  മനസ്സും കണ്ണും ആ നോവലിൽ എഴുതി വരച്ച പരിസരങ്ങളെ തേടി ....നാലു പാളികളുള്ള പൂ‍മുഖ വാതിൽ കണ്ടപ്പോൾ ഞാനൊന്നുകൂടി അമ്പരന്നു എന്റെ  പാവം വീടിനും നാലുപാളികളുള്ള  പൂ‍മുഖവാതിലാണ്..അമ്മുന്റെകുട്ടിയുടെ വിരലുകൾ പലപ്രാവശ്യം ഇറുങ്ങി വേദനിച്ച വാതിൽ പാളികൾ..

                                  ഞങ്ങൾ ചെല്ലുന്ന നേരത്ത്  താഴെയുള്ള രണ്ടു പാളികൾ മാത്രമടച്ചിട്ട് മുകളിൽ തുറന്നു കിടക്കുകയായിരുന്നു.. ഒന്നു സംശയിച്ച് മുറ്റത്തു നിൽക്കുമ്പോൾ മുണ്ടും ബ്ലൌസും ധരിച്ച പ്രായമുള്ള ഒരു സ്ത്രീ അകത്തു മുറിയിൽ നിന്നും മുന്നിലേയ്ക്കു വന്നു .എന്റെ നോട്ടത്തിൽ കിട്ടിയ അളവ് ശരിയാണെങ്കിൽ  ഏകദേശം അഞ്ചടി ഏഴിഞ്ച് ഉയരം...അതിനൊത്ത വണ്ണം...പുരുഷന്മാരുടേതു പോലുള്ള ശരീര പ്രകൃതി...., ആരാടാ..വാടാ.....എന്ന ധൈര്യം മുഖത്ത്..പക്ഷേ അദ്ദേഹത്തിന്റെ മുഖവുമായി നല്ല സാമ്യം...എന്റെ മനസ്സ് ഞാനറിയാതെ എന്നോടു തന്നെ എന്നോടു ചോദിച്ചു

                                “ എന്റമ്മേ..ഇതാണോ അമ്മ..”  അദ്ദേഹം അമ്മയെ ക്കുറിച്ച് എഴുതിയതെല്ലാം ഓർത്തു.. അതു ശരിയാണെങ്കിൽ ആ അമ്മ ഇങ്ങിനെ തന്നെയായിരിക്കും..  പക്ഷേ അമ്മ എന്ന സങ്കൽ‌പ്പത്തിന് സ്ഥായിയാ‍യ കുറച്ച് രൂപങ്ങളും  ഭാവങ്ങളും മനസ്സിൽ  കൽ‌പ്പിച്ചു കൊടുത്തിരിക്കുന്നതുകൊണ്ട് ഈയമ്മയെ കണ്ടപ്പോൾ ഒന്നു ഞെട്ടി.., 
   
                                 “ ആരാ മക്കളേ..”  തനി നാടൻ ചോദ്യം....ഞങ്ങൾ അല്പം പരുങ്ങി നിൽക്കുകയാണ്..അദ്ദേഹത്തിന്റെ പേരുപറഞ്ഞിട്ട് ഞാൻ നല്ല ഒരു വായനക്കാരിയാണെന്നു പറഞ്ഞു..അതിൽ നുണയൊന്നുമുണ്ടായിരുന്നില്ല..മകനെ ആരാധിക്കുന്ന രണ്ടുപേർ വന്നിരിക്കുന്നു എന്നറിഞ്ഞ് ആ അമ്മയുടെ മുഖത്ത് സന്തോഷം കലർന്ന..,അഭിമാനം സ്ഫുരിക്കുന്ന ഭാവം നിറഞ്ഞു

                                   “ വാ കേറിയിരിയ്ക്ക്.....അവരിവിടെയല്ല താമസം...” അയ്യോ നിങ്ങൾ വന്നിട്ട് അവനെയൊന്നു കാണാൻ പറ്റിയില്ലല്ലോ എന്ന ആത്മാർഥതനിറഞ്ഞ സങ്കടം ആ വാക്കുകളിൽ ഉണ്ടായിരുന്നു

                                       അതറിയാം അമ്മേ...ഞങ്ങൾ ഈ വീടൊന്നു കാണാൻ വന്നതാണ് ....

                                       അവർ നിറഞ്ഞു ചിരിച്ചു.. ഒരമ്മയ്ക്കു മാത്രമേ അങ്ങിനെ ചിരിക്കാൻ പറ്റുകയുള്ളു എന്നു തോന്നി.

                                     “എന്താ മക്കളുടെ പേര്..”  ഞങ്ങൾ ഭാര്യാഭർത്താക്കന്മാരനെന്നു ഉറപ്പിച്ചാണ് അവർ സംസാരിക്കുന്നതെന്നു മനസ്സിലായിരുന്നു.  തനി നാട്ടിൻപുറത്തു കാരിയായ ആയമ്മയോട് ഞങ്ങൾ സുഹൃത്തുക്കളാണെന്നു പറഞ്ഞാൽ എത്രത്തോളം ഉൾക്കൊള്ളുമെന്നു ഞാൻ സംശയിച്ചു..എന്റെ തലകൊണ്ട് ചിന്തിച്ചപോലെ കൊച്ചുമോൻ ഉത്തരം പറഞ്ഞു..

                                        “ഞാൻ അജയ് കോട്ടയത്തുനിന്നാണ്  പ്രസ്സിൽ വർക്ക് ചെയ്യുന്നു..”

                                       “ എന്റെ പേര്  ഇന്ദു...”  ഞാനും അറിയാതങ്ങു പറഞ്ഞുപോയി. ഞാനാണു വന്നതെന്ന്  ഒരിക്കലും അദ്ദേഹം അറിയരുതെന്ന ആഗ്രഹമുണ്ടായിരുന്നു..കാരണം ഒരു ശല്യമായിട്ട് അദ്ദേഹത്തിന്റെ പുറകെ വച്ചു പിടിക്കുന്നു എന്ന തെറ്റിദ്ധാരണ ഉണ്ടാകരുത്...അമ്മ ചെറിയ ചിരിയോടെ കുറച്ചുനിമിഷം ഞങ്ങളെ നോക്കിയിരുന്നു

                                           ശേഷം അവർ ഞങ്ങളെ അദ്ദേഹം കിടന്നിരുന്ന മുറിയും., കട്ടിലും..വിവാഹ ആൽബവും എല്ലാം ആവേശത്തോടെ കാണിച്ചു തന്നു..അദ്ദേഹം എഴുതിയ പലതും ഞാനോർത്തു..വിവാഹ ആൽബത്തിൽ നിന്നും കുറച്ചു ഫോട്ടോകൾ ഞാൻ മൊബൈലിൽ എടുത്തു..അവിടെ പൂമുഖത്തെ ചുമരിൽ അദ്ദേഹത്തിന്റെ അഛന്റെ  ചിത്രം കണ്ടു..സുമുഖമായിരുന്നു... 

                                           ഞങ്ങൾ പോരാൻ തിരക്കു കൂട്ടി..ചായകുടിക്കാമെന്നു പറഞ്ഞ ആതിഥ്യമര്യാദയെ  സ്നേഹപൂർവ്വം നിരസിച്ചു.. കസേരയിൽ നിന്നും എഴുന്നേറ്റപ്പോഴേയ്ക്കും നൈറ്റിയിട്ടൊരു സ്ത്രീ അടുക്കള വഴി മുൻ വശത്തേയ്കു വന്നു....ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി അത് അദ്ദേഹത്തിന്റെ മൂത്ത സഹോദരിയായിരുന്നു..   ഞങ്ങൾ ആരെന്നും.., വന്നതെന്തിനെന്നും പറഞ്ഞപ്പോൾ പിന്നെ,  വിശേഷങ്ങൾ മുഴുവനും നിങ്ങൾ അറിഞ്ഞിട്ടു പോയാൽ മതി എന്ന പോലെയായി പുള്ളിക്കാരിയുടെ വർത്തമാനം പിന്നെയും ഒരു മണിക്കൂറോളം അവിടെ ഇരിക്കേണ്ടി വന്നു. സംസാരത്തിനിടയിൽ ഞങ്ങൾ തമ്മിലുള്ള കാഴ്ച്ചപൊരുത്തവും.., ഭാര്യ ഭർത്താക്കന്മാരായാൽ ഇങ്ങിനെ വേണം എന്നോക്കെ അവർ തട്ടിവിടുന്നുണ്ടായിരുന്നു. അതൊന്നും നിഷേധിക്കാനുള്ള ശക്തിയില്ലാതെ തീർത്തും  നിസ്സഹായരായി എങ്ങിനെ ഒന്നു രക്ഷപ്പെടും എന്നു ചിന്തിച്ച് അവിടെ ഇരുന്നു...

                                        സമയം കുറെ കഴിഞ്ഞപ്പോൾ ഞങ്ങൾ വീണ്ടുമെഴുന്നേറ്റു...“ ചേച്ചി  ഇനി ഞങ്ങൾ പൊയ്ക്കോട്ടെ..വൈകി..”

                                      “ ഓ ഒന്നും സംസാരിക്കാൻ പറ്റിയില്ല  ... മോൾടെ ഫോൺ നമ്പർ തന്നേക്ക് വിളിച്ചു സംസാരിക്കാമല്ലോ...” എന്നായി അവർ

                                       ഞാൻ ചുഴിഞ്ഞൊന്നാലോചിച്ചു എന്റെ നമ്പർ അദ്ദേഹത്തിനറിയാം..ഞാൻ അവിടെ ചെന്നു എന്നു അദ്ദേഹം അറിയണമെന്ന് ഞാൻ തീരെ അഗ്രഹിക്കുന്നില്ലായിരുന്നു. ഞാൻ കൊച്ചുമോനെ കണ്ണു കാണിച്ചു “ നിന്റെ കൊടുക്ക്”

                                      “ ഇനി പൊയ്ക്കോട്ടെ..”  യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ എനിക്കു തോന്നി അദ്ദേഹത്തിന്റെ അമ്മയുടെ കാലൊന്നു തൊട്ടു തൊഴണമെന്നു.. അനുവാദമൊന്നും ചോദിക്കാതെ ഞാൻ പടിയിലേയ്ക്ക് ഇറങ്ങി നിന്നിട്ട്  കുനിഞ്ഞ് ആ കാലുകൾ തൊട്ടു വന്ദിച്ചു.. അപ്പോൾ ഞാൻ പോലും പ്രതീക്ഷിക്കാതെ എന്നെ  താഴത്തു നിന്നും പൊക്കിയെടുത്ത് അവർ മുന്നിൽ നിർത്തി നെറ്റിയിൽ ഒരു ഉമ്മ വച്ചു..ഞാൻ പേടിച്ചു പോയി ..കാരണം അവർ പൊക്കിയെടുത്തപ്പോൾ അവരുടെ ആരോഗ്യം കൊണ്ട് ഞാൻ ആകെ മുകളിലേയ്ക്കൊന്നു പൊങ്ങിയിട്ടാണ് താഴെ ലാന്റ്  ചെയ്തത്.. അങ്ങിനെ പേടിച്ച് വിറച്ച് ഒരു പരുവമായി ഞാൻ തിരിച്ചു നടന്നു കാറിൽ കയറി... അപ്പോൾ കൊച്ചുമോൻ പറയുന്നു  “ ഞാൻ വിചാരിച്ചു അവർ നിന്നെ പൊക്കിയിട്ടടിക്കാൻ പോകുവാന്ന്..ഞാനതാണു കൊറച്ച് മാറി നിന്നത്..”   

                                     “ ഓ പിന്നെ എനിക്കങ്ങനൊന്നും തോന്നിയില്ല..”  അങ്ങിനങ്ങു സമ്മതിച്ചു കൊടുക്കാൻ പറ്റുമോ..ഞാൻ വിജയഭാവത്തിൽ ഇരുന്നു

                                         ഈ വക സംഭവങ്ങൾക്കൊക്കെ ഇരയായി വീട്ടിൽ വന്ന് ഞാനാദ്യം ചെയ്തത് അദ്ദേഹത്തിന്റെ പുസ്തകങ്ങളൊക്കെ എടുത്ത് ഒന്നുകൂടി നോക്കുകയായിരുന്നു.. 
അദ്ദേഹത്തിന്റെ ചിത്രം നോക്കിയപ്പോൾ അമ്മയുടെ മുഖം ക്ലിയറായി മുന്നിൽ വന്നു വേഗം തിരിച്ചു വച്ചു... പിന്നെ മനസ്സിലോർത്തു സാരമില്ല എന്റെ പ്രിയ എഴുത്തുകാരന്റെ  അമ്മയുടെ പാദം തൊടാൻ പറ്റിയല്ലോ..അത്ര മതി......................

                                      ഇതെല്ലാം കഴിഞ്ഞ് അദ്ദേഹത്തോട് ഉള്ള സത്യങ്ങളൊക്കെ ഞാൻ പറഞ്ഞു വീട്ടിൽ പോയതും അവർ  ഞങ്ങളെ തെറ്റിദ്ധരിച്ചതും അപ്പോഴത്തെ സാഹചര്യത്തിൽ അതു തിരുത്താൻ പറ്റാതിരുന്നതും ഒക്കെ.... അദ്ദേഹം   അതും ചിരിച്ചു കൊണ്ടാണ് കേട്ടിരുന്നത്....ശേഷം രണ്ടു ദിവസത്തിനുള്ളിൽ തന്നെ ഞാൻ അദ്ദേഹത്തിന്റെ ചേച്ചിയെ വിളിക്കുകയും കാര്യം തെളിച്ചു പറയുകയും ചെയ്തു....അപ്പോൾ അവിടെ നിന്നു കിട്ടിയ മറുപടി  “ അല്ല മക്കളേ  എനിക്കതു തോന്നീരുന്നു .. നിങ്ങൾ ഭാര്യയും ഭർത്താവുമല്ലെന്നു.. പുന്നാരെ നീ ഞങ്ങളെ പറ്റിച്ചല്ലേ..? ഇനിയും വരണട്ടൊ  ഇനീം വിശേഷങ്ങൾ  പറയാനുണ്ട്....?”  ഞാനൊന്നു ചിന്തിച്ചു  
                     
                                   ഈ...ശ്വരാ..  ഇനീം വിശേഷമോ..? ഇത്രയൊക്കെ പുലിവാലു പിടിച്ചതു പോരാഞ്ഞിട്ടാണ്.. ഇനിയാ പരിസരത്തു വരില്ല ...

                                  ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു “വരാം ചേച്ചി തീർച്ചയായും“ 

                                       *************************************************

                                          
                                  
                                       

                                 

                                







Thursday, June 9, 2011

നഗരത്തിലെ മലദൈവങ്ങൾ

                   

                                 “ മലമുത്തി കളിയാടി  വന്ത്
                                   ഇക്കുളൈന്ത മേൽ വിളയാടി നിന്ന്
                                   കേട് മാറ്റി പോട് മാറ്റി തെളിച്ചു തരണമപ്പാ
                                   ഹ്രൂയ്.......ഹ്രൂയ്.....ഹ്രൂയ്.....”

                മഞ്ഞളും, കുങ്കുമവും, ആര്യവേപ്പിലയും കൂടിക്കുഴഞ്ഞതിൽ പുതഞ്ഞു ഞരങ്ങിയ കുഞ്ഞുങ്ങളിൽ മലമുത്തി കയറിയിറങ്ങി, മഴക്കാറൊഴിഞ്ഞ മാനം പോലെ അവരെ തെളിച്ചു തന്നത് എത്ര കണ്ടിരിക്കുന്നു. വെളുത്ത ടൈൽസിട്ട തറയിൽ കറപറ്റിയ പോലെ മുഷിഞ്ഞ തുണിയിൽ പൊതിഞ്ഞു കിടത്തിയ ചക്കരമ്മയെ പൊക്കിയെടുത്ത് രാമാത്ത മടിയിൽ കിടത്തി...പനിയുടെ വിറയിൽ അവളുടെ കിളുന്നു രോമങ്ങൾ ബാധകയറിയ കോമരങ്ങളായി എഴുന്നു  നിന്നു.....

                  “യെൻ രാസാത്തി....” രാമാത്ത ഒരു മുത്തം കൊടുത്ത് പനിച്ചൂട് ചുണ്ടു കൊണ്ട് ഊറ്റിയെടുക്കാൻ ശ്രമിച്ചു..അവൾ ചിന്നരങ്കനെ കണ്ണുകളയച്ച് പരതി...

                    മോണയിൽ പറ്റിപ്പിടിച്ച മുറുക്കാൻ തരികൾ നാവുകൊണ്ട് വടിച്ചെടുത്ത്, ചെമ്പൻ മുടി കട്ട പിടിച്ച തലയിൽ മാന്തിക്കൊണ്ട് അയാൾ കാഷ്വാലിറ്റിക്കു മുമ്പിൽ, കസേരകളിലൊന്നുമിരിക്കാതെ തറയിലിരിക്കുകയായിരുന്നു. ഒടിവില്ലാത്ത വെളുത്ത കുപ്പായമിട്ട മാലാഖമാർ പുറത്തേയ്ക്ക് വരുകയും പോവുകയും ചെയ്യുമ്പോൾ അയാൾ എഴുന്നേറ്റ് ചെല്ലും.....

                ” യെൻ കുഞ്ഞിന് ചുടണ പനി ഡോട്ടർസാറിനെ ഒന്നു പാത്താ........” തമിഴ് ഉപേക്ഷിക്കാൻ ശ്രമിച്ച് പകുതി പരാജയപ്പെട്ട ചിന്നരങ്കൻ ഇതു തന്നെ പറയാൻ തുടങ്ങിയിട്ട് ഒരു മണിക്കൂറോളമായി...
                     “അവിടിരുന്നോളു  വിളിക്കാം..”
                 “രണ്ടു പേരൂടി കഴിഞ്ഞിട്ട്...”           അയാൾ തലയാട്ടി വിനയം പ്രകടിപ്പിച്ച് കുന്തിച്ചിരുന്നു...അകലെ നിന്നുള്ള കാഴ്ചയിൽ അയാൾ മതിലിനോട് ചേർത്തു വച്ചിരിക്കുന്ന വേസ്റ്റ് ബോക്സാണെന്നു തോന്നിപ്പിച്ചു..കായൽ കാറ്റിന്റെ വാടയടിച്ച മുണ്ട് മുട്ടിനിടയിലേയ്ക്ക് തിരുകിയൊതുക്കിയപ്പോൾ കാൽവിരലുകൾക്കിടയിൽ അഴുക്കും നനവും ഉറഞ്ഞ് വെളുത്ത് പാട കെട്ടിയിരിക്കുന്നത് കണ്ടു...

                    രാ‍മാത്തയ്ക്ക് വിശക്കുന്നുണ്ടാകുമോ...കായലരികത്തെ ഇത്തിൾ പിടിച്ച മരക്കുറ്റിയിൽ കെട്ടിക്കമിഴ്ത്തിയിട്ട കൊട്ടവഞ്ചി, ബുൾഗാൻ താടിവച്ച കോലാടിന്റെ  മുഖമുള്ള പിള്ളേർ അഴിച്ചു വിട്ടുകളയുമോ..!!? രാമാത്തയുടെ വിശപ്പിൽ നിന്നും, പ്രതീക്ഷിക്കാതെ എടുത്തു ചാടി തന്റെ കൊട്ടവഞ്ചിയെക്കുറിച്ച് അയാൾ ചിന്തിക്കാൻ തുടങ്ങി..ആദിവാസിയ്ക്ക് നഗരവാസികളെ ഭയക്കാതെ വയ്യ..തണുത്ത ഇരുൾ നിറഞ്ഞ കാടിന്റെ ലഹരിയും മുടിയഴിച്ചിട്ട നഗരത്തിന്റെ ഭ്രാന്തിനേയും ഒരു നേർരേഖയിലെത്തിച്ച്, അതിലൂടെ കടന്നു പോകാൻ ശ്രമിച്ച്, ഞാണിന്മേൽ കളിക്കാരനെ പോലെ ചിന്നരങ്കൻ ജീവിതത്തെ ഭാഗ്യപരീക്ഷണമാക്കുകയായിരുന്നു...

                     ജനിച്ചു വളർന്ന കാട് കയ്യേറിയതാണെന്ന പുത്തനറിവ് തന്റെ  കുടിലിനൊപ്പം നൂറു കണക്കിനു കുടിലുകൾ കത്തുന്ന വെളിച്ചത്തിലാണ് അയാൾക്കു തെളിഞ്ഞു കിട്ടിയത്...കയ്യും കാലും മുളച്ച നിയമങ്ങളുടെ ചാട്ടയടിയിൽ പിടഞ്ഞു ചാടി ഇരുട്ടത്ത് മറ്റു പ്രാക്റുതജീവികൾ പതുങ്ങിയിരുന്നപ്പോൾ, കാന്തം പോലെ വലിച്ചു പിടിയ്ക്കുന്ന കാടിന്റെ ഉള്ളറയിൽ ന്നിന്നും എട്ടുമാസത്തെ വയറും താങ്ങി നടന്ന രാമാത്തയേയും കൊണ്ട് കാട്ടരുവിയിൽ മീൻ പിടിക്കാനുപയോഗിച്ചിരുന്ന കൊട്ടവഞ്ചിയുമായി ചിന്നരങ്കൻ നഗരത്തിന്റെ വന്യതയിലേയ്ക്ക് നടന്നു കയറി..നിനച്ചിരിക്കാത്ത നേരത്തു ആരോ ജീവിതത്തെ തിരിച്ചു പിടിച്ച് മറുവശം കാണിച്ചു തന്നതു പോലെ ആദ്യം അവർ പകച്ചു നിന്നു...

                       കുറച്ചു ദിവസത്തെ ഇടപഴകലിൽ നഗരത്തിന് കാഴ്ച്ചയില്ലെന്ന് അയാൾക്കു തോന്നിത്തുടങ്ങി...നിറങ്ങളുടെ പകിട്ടിലും, തിരക്കിന്റെ ചുഴലിയിലും ഒരു പക്ഷേ തങ്ങൾ അദ് റുശ്യരാണോ എന്നു വരെ ചില സമയങ്ങളിൽ സംശയിച്ചു..കണ്ണു കാണാത്ത നഗരത്തിൽ ഓവർ ബ്രിഡ്ജിനു താഴെ കാറ്റും മഴയും വെയിലും കൊള്ളാതെ കിടക്കാൻ ഇത്തിരി സ്ഥലം കണ്ടുപിടിച്ചു..കിടപ്പു മുറിയായും,അടുക്കളയയും, പേറ്റു മുറിയായും , ആ ഇത്തിരി സ്ഥലത്തിന് പരിണാമം സംഭവിച്ചു കൊണ്ടിരുന്നു

                                ഇന്നലെ വരെ ഒമ്പത് മാസം പ്രായമുള്ള ചക്കരമ്മയേയും കൊണ്ട് ഫുട്പാ‍ത്തിൽ രാമാത്ത ചെരുപ്പ് നന്നാക്കാനിരുന്നു.... കൊട്ടവഞ്ചിയിലെ പിടയ്ക്കുന്ന മീൻ ആവശ്യമുള്ളവർക്ക് കൊടുത്തിട്ട് ചിന്നരങ്കൻ അവിടെയെത്തുമ്പോൾ ഒരു നിക്കറുമാത്രമിട്ട് അമ്മയുടെ ചുറ്റും ഇരുന്ന് നിരങ്ങിക്കൊണ്ടിരുന്ന കുഞ്ഞ് അയാളെ കണ്ട് രണ്ടു കയ്യും ഉയർത്തി ശബ്ദമുണ്ടാക്കി. നേരത്തേ എന്തോ കുടിച്ചതിന്റെ തുള്ളികൾ വീണൊഴുകിയത് അവളുടെ പൊടി പിടിച്ച ദേഹത്ത് നെഞ്ചു മുതൽ വയറു വരെ ഇരുണ്ട നിറത്തിൽ നീളത്തിലൊരു ചിത്രം പോലെ കിടപ്പുണ്ടായിരുന്നു.... കുനിഞ്ഞ് വാരിയെടുത്തപ്പോൾ തന്നെ അവളുടെ പനി ചൂട് അയാളെ തൊട്ടറിയിച്ചു ..പണിയായുധങ്ങൾ മാറാപ്പിൽ കെട്ടിയെടുത്ത് രാമാത്ത അച്ഛനേയും മകളെയും നോക്കി ചിരിച്ചു...

                                “എന്നയെന്ന് തെരിയലേ ഇന്നയ്ക്ക് നീ റൊമ്പ അഴകായിരുക്ക്“

                                “ നീയും അപ്പടിത്താ...”  ചിന്നരങ്കന് കാടിന്റെ മണമടിച്ചു...മൂക്കു വിടർത്തി മണമെടുത്തപ്പോൾ,ആശുപത്രി ഗന്ധം..!

                                “കുഞ്ഞിനേയും കൊണ്ട് അടുത്തു നിന്നോളു..ഒരാളുടെ കൂടിക്കഴിഞ്ഞാൽ കയറാം..” അയാൾ ഞെട്ടിയെഴുന്നേറ്റ് സഭാകമ്പം പിടിപെട്ടവനെ പോലെ പതറി .പിന്നീട് രാമാത്തയുടെ അടുത്തേയ്ക്കോടി..

                                 കണ്ണു തുറക്കാതെ കുഴഞ്ഞു കിടക്കുന്ന കുഞ്ഞിനെ മുലകുടിപ്പിക്കാൻ ശ്ര മിക്കുകയായിരുന്നു  അവൾ അപ്പോൾ..

                                 “ഏയ്ന്തെരെടി....” അവളുടെ മടിയിൽ നിന്നും കുഞ്ഞിനെയെടുത്ത് അയാൾ വേഗത്തിൽ നടന്നു ..ചേല നേരെയാക്കി ഒന്നു നിവർന്ന് കോട്ടുവായിട്ട് രാ‍മാത്ത പിറകെ ചെന്നു.. കുഞ്ഞിന്റെ കക്ഷത്തിൽ തിരുകി  അമർത്തി വച്ച തെർമോമീറ്ററിലെ  അളവ് മുകളിലേയ്ക്ക് കയറി അതിന്റെ പരിധിയും തകർത്ത് പുറത്തേയ്ക്ക് കുതിയ്ക്കാൻ ശ്രമിക്കുന്നത് , അതിനെക്കുറിച്ചുള്ള അജ്ഞത കൊണ്ടു മാത്രം അയാൾ നിർവ്വികാരനായി കണ്ടു നിന്നു. എങ്കിലും നെഞ്ചിൽ ഒരു തീക്കട്ട പറ്റിക്കിറ്റക്കുന്നതു പോലെ എന്നു വിചാരിച്ചപ്പോൾ തന്റെ കുടിൽ കത്തിയ ചൂട് പെട്ടെന്ന് ഓർമ്മ വന്നു....

                                    കുഞ്ഞിന്റെ വിളറിയുണങ്ങിയ ചുണ്ടുകൾ പിളർത്തി കൊഴുത്ത പച്ച ദ്രാവകം ഒഴിച്ചു കൊടുത്തിട്ട് ഭാവഭേദങ്ങളില്ലാതെ മാലാഖമാർ മൊഴിഞ്ഞു -

                              “ കിടത്തേണ്ടിവരും..,ഡ്രിപ്പ് കയറ്റണം ...ഇഞ്ചക്ഷനെടുക്കണം നിങ്ങൾക്കു  സൌകര്യം  ജനറൽ ഹോസ്പിറ്റലായിരിക്കും..”

                                    തങ്ങളെ കണ്ട് ചുളിഞ്ഞ മുഖത്തൊടെ അകലം പാലിക്കുന്നവർക്കിടയിലൂടെ കുഞ്ഞിനേയുമെടുത്ത് അവർ രോഗം നിറഞ്ഞ കൊട്ടാരത്തിലെ തിങ്ങിയ തണുപ്പിൽ നിന്നും നേർത്ത ചൂടിന്റെ സുഖത്തിലേയ്ക്കിറങ്ങി ...ശൂന്യാകാശത്തു നിന്നും സ്വന്തം ഭൂമിയിലേയ്ക്കെത്തിയ പോലെ രണ്ടു പേരും ആഞ്ഞുശ്വസിച്ച് ഉള്ളു നിറച്ചു .........

                                        മുഷിഞ്ഞ പോക്കറ്റിലെ ഏതാനും നോട്ടുകൾ എടുത്തു കാണിച്ചപ്പോൾ മാത്രം കൂടെ വന്ന ഓട്ടോറിക്ഷയിൽ കയറിയിരുന്നു... കുഞ്ഞിനെ മടിയിൽ വച്ച് രാമാത്ത വഴിയരുകിലെ കാഴ്ച്ചകൾ, തന്റെ കണ്ണുകൾ കഴിവതും തുറന്നു വച്ച് ആവാഹിച്ചു കൊണ്ടിരുന്നു...ഇടയ്ക്ക് കുഞ്ഞിന്റെ പനി കുറയുന്നതറിഞ്ഞ് അവളെ ഒന്നു കൂടി ചേർത്തു പിടിച്ചു....

                                       ജനറൽ ആശുപത്രിയുടെ മുന്നിലെത്തിയതും ഇരുപത് രൂപയും കൊടുത്ത് ചിന്നരങ്കൻ ചാടി പുറത്തിറങ്ങി..രാമാത്തയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങുമ്പോൾ അവൾ പറഞ്ഞു- “മെതുവാ......പറവായില്ലൈ..” പക്ഷേ കുഞ്ഞിനെ നെഞ്ചോടു ചേർത്ത് മുന്നിലേയ്ക്ക് ഒന്നു രണ്ടടി വച്ചപ്പോൾ അയാൾ അറിഞ്ഞു......ഒരു നെഞ്ചേ തുടിക്കുന്നുള്ളു.....! അതു തന്റെയാണോ...!,ചക്കരമ്മയുടേതാണോ....!?  ചിന്തിക്കുന്നത് താനായതുകൊണ്ട് നിഷേധിക്കാനാവാത്ത സത്യം ഒരോ രോമകൂപത്തിലൂടേയും കടന്നു കയറി നിറഞ്ഞ് അയാളെ മരവിപ്പിലാഴ്ത്തി...

                                        പാതിയടഞ്ഞ കണ്ണുകളിൽ ഒൻപതുമാസത്തിന്റെ നിഷ്കളങ്കതയും നിറച്ച്.., മുലപ്പാൽ ചുണ്ടിൽ വീണാൽ എഴുന്നേറ്റു വന്നേയ്ക്കും എന്നു തോന്നിപ്പിച്ചു കൊണ്ട് ചക്കരമ്മ അയാളുടെ കയ്യിൽ കുഴഞ്ഞു കിടന്നു.. അവളുടെ ചുണ്ടിന്റെ ഒരു കോണിൽ പച്ചനിറമുള്ള മരുന്നും ഉമിനീരും കൂടിക്കലർന്ന് ഉണങ്ങിപ്പിടിച്ചിരിപ്പുണ്ടായിരുന്നു....


                                        “പനി മാറി...” അപ്പോൾ അങ്ങിനെയാണ്  അയാൾ ആരോടെന്നില്ലാതെ പറഞ്ഞത്

                                         രാമാത്ത കുഞ്ഞിന്റെ പനി മാറിയ ആശ്വാസത്തിൽ, മടിയിലെ പൊതിക്കെട്ടഴിച്ച് വെറ്റിലയും, ചുണ്ണാമ്പും , പാക്കുമെടുത്ത് മടക്കി വിരലിനിടയിലിട്ടൊന്നു തിരുമ്മി വായുടെ ഒരു വശത്തേയ്ക്കു തിരുകി...ഹ്റ്ദയം പൊട്ടാൻ പാകത്തിലുള്ള ഒരു യാഥാർത്ഥ്യത്തെ പതുക്കെ മാത്രം ഉൾക്കൊള്ളാൻ അവൾക്കു സമയം കൊടുത്ത്..അതു പിന്നീടാവട്ടെ എന്നു തീരുമാനിച്ച് ഫുട്പാത്തിന്റെ ഒരരികത്ത് കാലുകൾക്കിടയിൽ മുണ്ടുകൊണ്ട് തൊട്ടിൽ തീർത്തതിൽ കുഞ്ഞിനെ കിടത്തി അയാളിരുന്നു..ചിന്തയുടെ കൊടുങ്കാറ്റിൽ പടർന്ന തീക്കാടുകൾ വെട്ടിത്തെളിക്കാൻ ഒരായുധവും കയ്യിലില്ലാത്ത നിസ്സഹായത അയാളറിഞ്ഞു......

                                            കുറച്ചുനേരം കഴിഞ്ഞപ്പോൾ ചേലയ്ക്കുള്ളിലൂടെ കയ്യിട്ട് ബ്ലൌസിന്റെ താഴത്തെ കുടുക്കഴിച്ച് രാമാത്ത അയാളുടെ മടിയിലേയ്ക്ക് നോക്കി കൈ നീട്ടി...

                                            “ഇപ്പോ വേണ്ട മരുന്ന് കൊടുത്ത പുറകേ...” ഒരു ക്ഷമാപണം പോലെ പറഞ്ഞു നിർത്തി അയാൾ രാമാത്തയെ കുറച്ചു നേരം നോക്കിയിരുന്നു..അവളുടെ മുലകൾ ബ്ലൌസിനെ നനച്ച് കവിഞ്ഞൊഴുകുന്നത് കണ്ടു..കണ്ണടച്ചാൽ കാഴ്ച്ചകൾ ഇല്ലാതാകില്ലെങ്കിലും അയാൾ അതു തന്നെ ചെയ്തു....

                                              ഇതെന്താണു ചെയ്യേണ്ടത്..ഈ ശവശരീരം...!!? അഛൻ എന്ന മനുഷ്യനിൽ നിന്നും മാറി, ശവം ചുമക്കുന്ന കഴുതയെ പോലെ അയാൾ സംശയത്തിലാണ്ടു.മുൻപിൽ റോഡു മുറിച്ചു കടന്നാൽ പാർക്കാണ്. പാർക്കിനപ്പുറം കരിങ്കൽ ഭിത്തിയിൽ തലയിട്ടടിച്ച് നഗരത്തിനോട് ‘ഇനിയെങ്കിലും നന്നാകു‘ എന്ന് നിലവിളിക്കുന്ന കായലും....നഗരം കണ്ടു മടുത്ത കായലിന്, കാടിന്റെ കുഞ്ഞിനെ കൊടുത്താലോ.?...കൊട്ടവഞ്ചിയിലിരുന്ന് ചുറ്റിവീശുന്ന വലയിൽ ,മീനുകൾ കൊത്തിമുറിച്ച ഇളം കൈകാലുകൾ  കുടുങ്ങുന്ന കാഴ്ച്ചയിൽ നടുങ്ങി വിറച്ച് അയാൾ ചുരുണ്ടു കൂടി...

                                               കായലും കടന്ന് കടലിൽ സൂര്യൻ താഴാ‍ൻ തുടങ്ങുമ്പോഴേയ്ക്കും രാമാത്തയേയും കൂട്ടി, അവളുടെ കയ്യിൽ തണുത്തു കഴിഞ്ഞ കുഞ്ഞിനെ കൊടുക്കാതെ അയാൾ കിടപ്പാടത്തിലെത്തി....മണ്ണിൽനിന്നും ഒരു നിര പലകയിട്ടു പൊന്തിച്ചതിൽ ,കീറച്ചാക്ക് വിരിച്ചതിന്റെ മുകളിൽ പഴന്തുണി മടക്കിവിരിച്ച് ചക്കരമ്മയെ കിടത്തി....

                                               “ നിന്റെ വീട്.. ഇതും കയ്യേറിയതാണ്..നിയമങ്ങളെ ലംഘിച്ച ഒൻപതു മാസക്കാരി..”  അവളുടെ പാതി തുറന്ന കണ്ണുകൾ അയാൾ തടവിയടച്ചു..

                                            കാലത്തു മുതലുള്ള അലച്ചിലിൽ വാടിക്കുഴഞ്ഞ് രാമാത്ത വാ തുറന്നുവച്ച് ഉറങ്ങുന്നു..അവളുടെ മാറിലെ നനവ്  കീറച്ചാക്കിലേയ്ക്ക് പടർന്നിറങ്ങുന്നത് അയാൾ കണ്ടു..

                                           ഇരുട്ടിന്റെ അധികാരങ്ങളെ ചോദ്യം ചെയ്തു കൊണ്ട് അർദ്ധരാത്രിയിലും വെളിച്ചം അഹങ്കരിച്ചു നിൽ‌ക്കുന്നുണ്ടായിരുന്നു.

                                          ഉപയോഗിച്ചു പഴകിയപ്പോൾ ആരോ കൊടുത്ത കീറാത്ത കുഞ്ഞുടുപ്പെടുത്ത് ചക്കരമ്മയെ ധരിപ്പിച്ച് തോളിലെടുത്തു....” അഛന്റെ മോളു വാ..” തണുത്ത കവിളത്ത് ഉമ്മ വച്ച് അയാൾ ഏതാണ്ട് വിജനമായ റോഡിലൂടെ നടന്നു.....ആരുമില്ലാത്തനഗരം കീഴടക്കിയ മലദൈവമാണു താനെന്നും തോളിൽ കിടക്കുന്നത് കേടുമാറ്റി തെളിക്കാനുള്ള കുളന്തയാണെന്നും ഒരു കുട്ടിക്കഥപോലെ അയാൾ സങ്കൽ‌പ്പിച്ചു....എന്നിട്ടും ചില രാത്രിസഞ്ചാരികളുടെയും വണ്ടികളുടേയും സാന്നിദ്ധ്യത്തിൽ അയാൾക്കു ഇരുട്ടിന്റെ മറ അന്വേഷിക്കേണ്ടി വന്നു

                                          കെട്ടു കാഴ്ച്ചയായ നഗരത്തിന്റെ യഥാർത്ഥ ഗന്ധം മൂക്കിലേയ്ക്കടിച്ചു കയറിയപ്പോൾ അയാൾ നടത്തത്തിന്റെ വേഗത കുറച്ചു..വലിയ മതിൽ കെട്ടിനകത്തെ മാലിന്യ കൂമ്പാരത്തിനു നടുവിൽ വസ്ത്രാക്ഷേപം ചെയ്യപ്പെട്ട പോലെ, നഗരം ചൂളി നിന്നു..

                                            മതിൽക്കെട്ടിനകത്തു കടന്ന് ചക്കരമ്മയെ താഴെ കിടത്തി, അതിനരുകിൽ കുത്തിയിരുന്ന് അയാൾ മണ്ണ് വകഞ്ഞുമാറ്റാൻ തുടങ്ങി..പതുക്കെ പതുക്കെ തുടങ്ങിയ ആ കർമ്മത്തിന് പിന്നീടയാ‍ൾ വേഗത കൂട്ടി. കൈകൾ കൊണ്ട് കുഴിയുടെ അളവറിഞ്ഞ് മനസ്സുകൊണ്ട് കുഞ്ഞു ശരീരത്തിന്റെ പാകം നോക്കി ...,തൊട്ടടുത്ത് കിടന്ന കുഞ്ഞിനെ ഇരുട്ടിൽ തപ്പിയെടുത്ത്,കുഴിയിലേയ്ക്ക് ഇറക്കി വച്ചു..മതിലിനു പുറത്ത് ആരൊക്കെയോ നടക്കുന്ന പോലെ തോന്നി...! തിടുക്കത്തിൽ , ഒരഛന്റെ വേദനയും അവസാനത്തെ തലോടലും മറന്ന് അയാൾ കുഴി മൂടി., എന്തൊക്കെയോ അവശിഷ്ടങ്ങൾ അതിനു മേലെ വാരിയിട്ടു...

                                               കേടുമാറ്റാൻ കഴിയാതിരുന്ന മലദൈവം കുഞ്ഞിനെ ഉപേക്ഷിച്ച് കുനിഞ്ഞ ശിരസ്സോടെ  കറുത്ത മേഘങ്ങൾക്കിടയിലേയ്ക്ക് മാളങ്ങൾ  തിരഞ്ഞു പോയി......

                                                ഇടതു തോളിൽ ചക്കരമ്മയുടെ മണമുണ്ടോ എന്നറിയാൻ തല ചരിച്ചു പിടിച്ച് അയാൾ ശ്രമിച്ചു... തന്റെ ജീവന്റെ കഷ്ണം കളഞ്ഞു പോയതിൽ,ഒരു കുട്ടിയെ പോലെ അതു തിരിച്ചു കിട്ടണമെന്ന് വാശിപിടിച്ച് വഴിയിലിരുന്ന് അയാൾ ആദ്യമായി കരഞ്ഞു...ഉറക്കെ.... നഗരത്തിന് കണ്ണു കാണാത്തതു കൊണ്ട് അതൊരു കാഴ്ച്ചപോലുമല്ലായിരുന്നു..ആ തിരിച്ചറിവ് മുതലെടുത്ത് അയാൾ കീറിപ്പറിഞ്ഞ് കരയുമ്പോഴും ഒന്നാശ്വസിച്ചു..കാരണം.., രാമാത്ത.., ഇപ്പോഴും ഉറങ്ങുകയാണ്...........

                                   ********************************************