ദൈവപുത്രന്റെ അമ്മയ്ക്ക് പറയുവാനുള്ളത്
കുറ്റബോധത്തിന്റെ
കനത്ത പുക മഞ്ഞിനെ ഉരുക്കാൻ പാകത്തിലായിരുന്നു സാറയുടെ ചൂട്…അത്
അവളുടെ രൂപം ഉൾക്കൊള്ളുന്ന അത്രയും സ്ഥലത്തേയും
പിന്നെ ചുറ്റുമുള്ള അല്പം സ്ഥലത്തെ കൂടിയും വെളിവാക്കി നിൽക്കുകയായിരുന്നു..അവളുടെ
മുൻപിൽ ഫാദർ:ഗബ്രിയേൽ തന്റെ നീളൻ കുപ്പായത്തിനുള്ളിൽ പുരുഷത്ത്വം കവിഞ്ഞൊഴിഞ്ഞ തളർച്ചയോടെ
നിന്നു. സാറയുടെ തറഞ്ഞ നോട്ടത്തിനു മുന്നിൽ
അയാളുടെ നിസ്സംഗതയും നിസ്സാരതയും ഗാംഭീര്യവും സമാധാനവും ഒരു ചുഴലികാറ്റിൽ കൂട്ടിയിട്ടെന്നപോലെ
കൂടിക്കുഴഞ്ഞ് ഒന്നും ഒന്നുമല്ലാതായി തീർന്ന അവസ്ഥയാലായിരുന്നു..ഊരിവച്ച കൊന്ത തിരിച്ചെടുത്ത്
സാറ അയാളെ അളന്നു നോക്കി പറഞ്ഞു
“അച്ചോ…,വിലക്കപ്പെട്ട
കനി ഹവ്വ നിർബന്ധിച്ചില്ലെങ്കിലും ആദം തിന്നുമായിരുന്നു….ഇല്ലേ..?”
അച്ചനു
മറുപടി ഉണ്ടാവില്ല എന്ന മുന്നറിവോടെ സാറ മേടയുടെ
വാതിലിറങ്ങി കൊന്ത കഴുത്തിലണിഞ്ഞ് നടക്കുമ്പോൾ 53 മണികളുള്ള അതിന്റെ അറ്റത്ത് തൂങ്ങുന്ന
കുരിശ് അവളുടെ നെഞ്ചിൽ നിസ്സഹായതയോടെ താളം തട്ടി ക്കിടന്നു
ഇതിനൊക്കെ
ഒരു മണിക്കൂർ മുൻപായിരുന്നു സാറ മേടയിലെത്തിയത്….പക്ഷെ
അതിലും എത്രയോ ദിനങ്ങൾക്കു മുൻപേ ഗബ്രിയേലച്ചൻ അവളെ തന്റെ ഒപ്പം സങ്കൽപ്പിച്ചിരുന്നു..!!
മുപ്പത്തഞ്ച് വയസ്സിലും നിസ്സഹായതോടെ കന്യകാത്വവും ചുമന്ന്…. താഴെയുള്ള
മറ്റു നാലു കന്യകമാരുടെ കാവൽക്കാരിയായി..ജീവിതത്തി്ന്റെ നിസ്സംഗത മുഖത്ത് പരത്തിയമർത്തി
വച്ച അവളെ എന്തു ധൈര്യത്തിലാണ് താൻ മേടയുടെ സ്വകാര്യതയിലേയ്ക്ക് ആനയിച്ചതെന്ന്,
യേശുവിന്റെ ക്രൂശിതരൂപം നോക്കി, നുകം കെട്ടിയ കാളയുടെ ദൈന്യതയോടെ അയാൾ ചോദിച്ചു കൊണ്ടിരുന്നു……
ചെറുപ്പകാലത്ത്
ലിംഗഭേദമില്ലാതെ തൊങ്കിത്തൊട്ടു കളിക്കുമ്പോൾ പിടച്ചുയരുന്ന പാവാടകൾ കാണിച്ചു തന്ന
മുട്ടുകാലുകളായിരുന്നു ആക്കാലത്ത് താനൊരു പുരുഷനാണെന്ന് അയാളെ സ്വയം ബോധ്യപ്പെടുത്തിക്കൊടുത്തത്….ആ
ബോധ്യപ്പെടലിന്റെ അമ്പരപ്പിൽ അയാൾ വിളിച്ചു-
“ഈശോയേ..” വള്ളിനിക്കറിന്റെ മുൻഭാഗത്തേയ്ക്കു ചൂണ്ടി സർവ്വചരാചരങ്ങളും അന്നയാളെ
നോക്കി ഉറപ്പിച്ചു പറഞ്ഞു.. “ഇതാണു നീ…..
നീ നീയായി കഴിഞ്ഞ സ്ഥിതിയ്ക്ക് ഇനി അവളെ തിരയാം…..
“ഏതവൾ…..!!!!!!!“ ചോദ്യം കേട്ട്, ചൂണ്ടിയ വിരൽ മൂക്കത്തു വച്ച് ചരാചരങ്ങൾ
ചിരിച്ചു കുഴഞ്ഞു മറിയുന്നത് അയാൾ കണ്ടു…..
*
* * *
* * *
* * * * *
* * *
* * *
* * *
* * *
നാലുവശങ്ങളിലും
കുന്നുകൾ വളർന്ന്. ഒരു കുളം പോലെ തോന്നിച്ച, അതിന്റെ നടുത്താഴ് വരയിൽ., ഒറ്റപ്പെട്ടുപോയ
മറ്റൊരു ലോകം പോലെയായിരുന്നു അയാളുടെ നാട്….ഇടയ്ക്കു ചാർത്തികിട്ടിയ ‘ഗബ്രിയേൽ‘ എന്ന പേരിനു മുൻപ് എല്ലാവരും
അയാളെ ‘ആന്റോ‘ എന്നു വിളിച്ചു..ജീവിതത്തിനു ചുറ്റുമൊരു മതിൽകെട്ടെന്ന്
തോന്നിപ്പിച്ച നാലുകുന്നുകളിൽ, രണ്ടെണ്ണത്തിന്റെ ഇടയിൽ കൂടി പുറം ലോകത്തേയ്ക്ക് ചരടുകെട്ടിയ
പോലെ ഒരു ചെമ്മൺ റോഡ് കിടന്നിരുന്നു…അതിലൂടെ
പുറം ലോകത്തേയ്ക്ക് എത്തുമ്പോൾ ,സ്വർഗ്ഗത്തിലേയ്ക്കും നരകത്തിലേയ്ക്കും ആ റോഡ് രണ്ടായി
പിരിഞ്ഞു പോകുന്നുവെന്ന് ബാല്യത്തിൽ അയാൾ വിശ്വസിച്ചിരുന്നു …അവിടേയ്ക്ക്
സൈക്കിൾ ആഞ്ഞുചവിട്ടി പോയി വരുന്ന അപ്പന്റെ കയ്യിലെ പച്ചക്കറികൾ സ്വർഗ്ഗത്തിൽ നിന്നുള്ളവയും…, മത്സ്യമാംസങ്ങൾ
നരകത്തിൽ നിന്നുള്ളവയുമാണെന്ന് ആന്റോ എന്തോ
ഉൾപ്രേരണയാൽ പറഞ്ഞിരുന്നു..അതു കേട്ട് അപ്പൻ
നിറഞ്ഞ് ചിരിച്ചു……ദൈവവിളിക്കുള്ള
ലക്ഷണങ്ങളായി കണ്ട്..അമ്മ കൃഷ്ണമണികൾ മറിച്ച് തൽക്ഷണം പ്രാർഥിച്ചു ….”
സ്വർഗ്ഗസ്ഥനായ പിതാവേ കുടും ബത്തിൽ നിന്നെന്റെ ആന്റോയ്ക്കെങ്കിലും ദൈവവിളിയുണ്ടാകണേ…..”
അമ്മയുടെ
പ്രാർഥന, പച്ചയായ ജീവിതത്തിന്റെ പല പരമാർഥങ്ങൾക്കും മുകളിൽ അഴിയാത്ത വലയാണ് വിരിച്ചിരിക്കുന്നതെന്ന്
അറിഞ്ഞു വരുമ്പോൾ, ഉഴിഞ്ഞിട്ടവന്റെ നിസ്സംഗതയും പേറി, ആന്റോ എന്ന പുരുഷൻ ..,സങ്കൽപ്പങ്ങളിൽ
തിരഞ്ഞു കൊണ്ടിരുന്ന “അവളെ“ ,ആരുമറിയാതെ പ്രാപിച്ചുകൊണ്ടിരുന്നു.. അവളുടെ ശരീരത്തിന്
കണ്ടു ശീലിച്ച, അല്ലെങ്കിൽ കണ്ടു കളഞ്ഞ ഒരു മുഖം കൊടുക്കാൻ ശ്രമിക്കുമ്പോഴൊക്കെ നടുക്കത്തോടെ..-
“അയ്യോ അവളെന്റെ സഹോദരിയാകുന്നു .. എന്നെയെന്തിന് ഇപ്രകാരം ചിന്തിക്കാൻ വിടുന്നു..” എന്നു പറഞ്ഞ് ആന്റോ കണ്ണാടിക്കൂട്ടിലെ
ക്രിസ്തുവിനെ നോക്കി നാവു കടിച്ച് താക്കീത് കൊടുക്കുക വരെ ചെയ്തു..
സ്വന്തം
ഗ്രാമത്തിനും.,പുറം ലോകത്തിനും ഇടയ്ക്കുള്ള നൂൽപ്പാലത്തിലൂടെ ആന്റോ തന്റെ ജീവിതത്തിന്
കുറേക്കൂടി സ്വാതന്ത്ര്യം കൊടുത്തു തുടങ്ങിയ കാലമായിരുന്നു അത്..പരന്നു കിടക്കുന്ന
ജീവിതത്തിലെ റെയിൽ പാതയിൽ കൂടി, മാതാപിതാക്കളുടെ പ്രാർഥനയും,അഗ്രഹവും അലറിവിളിച്ചു
വരുന്ന ട്രെയിനായി മാറുന്നതറിഞ്ഞ് , തനിക്കു വേണമെങ്കിൽ അതിനു തലവയ്ക്കുകയോ ,വയ്ക്കാതിരിക്കുകയോ
ചെയ്യാം എന്ന കടന്ന ചിന്തയൊക്കെ വന്നു തുടങ്ങിയിരുന്നു..ആകസ്മികമായി സംഭവിക്കുന്ന പെൺവിരൽ
സ്പർശത്തിലേയും…പുഞ്ചിരിയിലേയും..,
നോട്ടത്തിലേയും തേൻ ആ ചിന്തയിൽ പുരട്ടി വച്ചിരുന്നു….
‘എനിക്ക്
അച്ചനാകണ്ട ‘ എന്ന് വീട്ടിൽ പറയാത്ത തന്റേടം ആന്റോ കുമ്പസാരകൂട്ടിൽ ഒതുക്കി വച്ചു നേർച്ചക്കോഴി
പുളിച്ച തെറി കൊക്കി നടക്കുന്നത് കണ്ട പോലെ, കുമ്പസാരക്കൂട്ടിൽ നിന്നിറങ്ങി അച്ചൻ അയാളെ
നെറ്റിചുളിച്ച് നോക്കിയിട്ട് പറഞ്ഞു…..” മേടയിലേയ്ക്കു വാ….”
ആ
വിളിയുടെ വാലറ്റത്തു പിടിച്ച് ഒരു തല്ലുകൊള്ളിയുടെ
എല്ലാ ഭാവങ്ങളും എടുത്തണിഞ്ഞ് ആന്റോ ചെന്നു..
“
ദൈവ വിളിയെന്നു പറയുന്നത് എല്ലാവർക്കും കിട്ടുന്ന ഒന്നല്ല ആന്റോ..അപ്പനമ്മമാർ ദൈവത്തോടേറ്റിട്ടുണ്ടെങ്കിൽ
അതു നടക്കണം…, മുഖം
തിരിച്ചിട്ട് കാര്യമില്ല…”
ഒരു
ബലത്തിന് ആരെയോ കൂട്ടിപ്പിടിച്ചെന്ന പോലെ പുറകിൽ രണ്ടു കൈപ്പത്തികളും കോർത്തു പിടിച്ച്
ആന്റോ ചോദിച്ചു……
“ കാണാത്ത ദൈവത്തിനു കൊടുത്തവാക്കാണോ..മുമ്പിൽ ജീവിക്കുന്ന
എന്റെ സന്തോഷമാണോ അവർക്കു വലുത്…?
“കർത്താവേ..!“ കണ്ണടച്ച് കുരിശു വരച്ച് അച്ചൻ ആന്റോയോട് അടക്കി
ചോദിച്ചു “നീ കമ്മ്യുണിസ്റ്റാണോ ….”
“എന്നേക്കാൾ
വലിയ കമ്മ്യുണിസറ്റായിരുന്നു യേശുക്രിസ്തു..,അതല്ല പ്രശ്നം..എനിക്കു കല്യാണം കഴിക്കണം….ഞാൻ
പെണ്ണുങ്ങളെ ഓർക്കാറുണ്ട്..,ആഗ്രഹിക്കാറുമുണ്ട്…അച്ചോ അച്ചനോർക്കാറില്ലേ…? അതിലും ഭേദം കല്യാണം കഴിച്ച് ജീവിക്കുന്നതാ..”
മേടയ്ക്ക്
ആകെയുള്ള ആറു ജനലുകൾ അടഞ്ഞു തന്നെയല്ലേ കിടക്കുന്നത് എന്നാണ്…..ആ
നേരം അച്ചൻ പകച്ച് നോക്കിയത്…അവ
കൊളുത്തുകളിൽ ഭദ്രമെന്നു കണ്ട് അദ്ദേഹം ആന്റോയെ സൂക്ഷിച്ചു നോക്കി..
മാതൃസ്ഥാനീയരും,,,സഹോദരിസ്ഥാനീയരും
ഒഴിച്ച് ഈ ലോകത്തെ സകലമാന സ്ത്രീകളിലും ബീജാവാപം നടത്താനുള്ള ആത്മ വിശ്വാസം അവനിൽ കണ്ട്
അച്ചൻ പിൻവാങ്ങി..-പൊയ് കൊള്ളാൻ അനുമതി കൊടുത്തു..
അവിടെ
നിന്നും ഇറങ്ങി നടന്ന ആന്റോയുടെ മുട്ടു മടങ്ങിയത്-, ഉത്തരത്തിൽ കെട്ടിയ കയറിൽ കുടുക്കിട്ടു
നിൽക്കുന്ന അപ്പന്റെ മുന്നിലാണ്…..ജീവിതത്തെ അപ്പനു കാണിക്ക വച്ച് അന്നു രാത്രി എഴുന്നു നിന്ന
പുരുഷത്വത്തെ പായയിൽ അമർത്തി കമിഴ്ന്നു കിടന്നു…..പിന്നെ ഒരു അനിവാര്യത പോലെ
“ഫാദർ ഗബ്രിയേൽ“ എന്ന പേരിലേയ്ക്കും..,നീളൻ ളോഹയ്ക്കും ഉള്ളിലേയ്ക്ക് .,ഒരിക്കലും
ദഹിക്കാത്ത ഇര വിഴുങ്ങിയ പോലെ അയാൾ ദയനീയമായി ഇഴഞ്ഞു കയറി…….
തുടുത്ത
കണ്ണങ്കാലുകളും..,കവിളുകളും..,മറ്റുപെണ്ണത്തങ്ങളുമെല്ലാം മനസ്സിലേയ്ക്ക് കുതറിച്ചാടി
വരുമ്പോഴൊക്കെ .., ‘കണ്ണടച്ചു കിടന്നിട്ടും
കാര്യമില്ല..,-മനസ്സിന്റെ കണ്ണു കെട്ടാൻ പറ്റിയ കട്ടിശീല എവിടെ കിട്ടുമെന്ന്
സാറയെ കാണുന്നതു വരെ അയാൾ അന്വേഷിക്കുകയായിരുന്നു
കുമ്പസാരക്കൂട്ടിൽ
സാറ അയാളെ വിയർപ്പിച്ചു..
“
എനിക്ക് ഏതു സമയവും അച്ചനെ ഓർമ്മ വരുന്നു….. കുറച്ചൊക്കെ എന്നെ ഇഷ്ടമാണല്ലെ?എന്നോടിഷ്ടമില്ലാതെ
ഞാനുണ്ടാക്കിയ കോഴിക്കറി വേണമെന്ന് പൂതി പറയുമോ…?“
‘ കള്ളൻ ‘ എന്നു പറഞ്ഞാണോ അവളത് പറഞ്ഞവസാനിപ്പിച്ചത്
– എന്ന സംശയത്തിലിരിക്കെ,പുറകിൽ നിരന്നിരിക്കുന്നവർ ശ്രദ്ധിക്കുമെന്ന ഭയത്തിൽ പറഞ്ഞു…
“
സാറാ നീ ദൈവ കാര്യങ്ങളിൽ ശ്രദ്ധിക്കൂ…….മേടയിലേയ്ക്ക് വരൂ പിന്നീട്..”
വന്നു….,
ഏകാന്തതയിൽ- വിലക്കപ്പെട്ട കനി അയളെടുത്ത് തിന്നും വരെ, അവളൊന്നിനും മുൻ കൈയ്യെടുക്കാതെ നോട്ടം കൊണ്ട് ക്ഷണിച്ചു
മാത്രം നിന്നു..പിന്നെ ‘ആദ‘ത്തെ പ്രതിപ്പട്ടികയിൽ
പെടുത്തിയിട്ട് കടന്നു പോയി…..ഫാദർ
ഗബ്രിയേൽ ചാരുകസേരയിൽ കിടന്ന് ദീർഘ നിശ്വാസമിട്ടു……
പുരോഹിത
ജീവിതത്തിന് അന്ത്യകൂദാശ കൊടുക്കേണ്ടതുണ്ടോ എന്ന ചിന്ത, പക്ഷേ അവസാനം എത്തി ചേർന്നത്,
ളോഹയ്ക്കുള്ളിലെ പച്ചയായ പുരുഷന്റെ സത്യാന്വേഷണം സഫലമായ ആശ്വാസത്തിലായിരുന്നു…. ആ സത്യത്തിലേയ്ക്കു വെട്ടി തെളിച്ച വായ്ത്തലകൾ ഒരു
കാലത്ത് മാതാപിതാക്കളുടെ ആഗ്രഹങ്ങൾക്കു മുൻപിൽ തുരുമ്പിച്ചു പോയതാണെന്നും..വീണ്ടും
അതു രാകി മൂർച്ച വയ്പ്പിക്കുന്നതിൽ എന്തു തെറ്റെന്നും സ്വയം ചോദിച്ചു…എന്നിട്ടും
മുട്ടുകുത്തി കണ്ണടക്കുകയാണയാൾ ചെയ്തത്……….
“
കർത്താവേ കുരിശിലേറ്റപ്പെടുന്നതു വരെ അങ്ങീ വക പരീക്ഷണങ്ങൾ നേരിട്ടിരുന്നില്ലേ..?!അങ്ങും
ഒരു പുരുഷനായിരുന്നല്ലൊ…? ഏതു
രീതിയിൽ അങ്ങതിനെ തരണം ചെയ്തുവോ, ആ വഴി എന്തു കൊണ്ട് ഈ പാപിയ്ക്കു കാണിച്ചു തരുന്നില്ല..?കുറുമ്പാന
സ്വീകരിച്ച്, ഓസ്തിയ്ക്കു വേണ്ടി പിളരുന്ന പെൺ ചുണ്ടുകളിൽ ചുംബിക്കാൻ തോന്നുന്ന പുരുഷത്വം
എന്നിൽ അവശേഷിപ്പിച്ച്., വിശ്വസ്ഥനായ ഇടയനെന്ന വലിയ നുണയിലേയ്ക്ക് എന്നെ ജ്ഞാനസ്നാനം
ചെയ്തെടുത്തതെന്തിന്..?!!
തലയിലെ
മുൾക്കിരീടം ഒന്നുക്കൂടി ഉറപ്പിച്ച ശേഷമാണ് അയാൾ അവിടെ നിന്നും എഴുന്നേറ്റത്…പിന്നീടുള്ള
ദിനങ്ങളിൽ മനസ്സിന്റെ രൂപം- സാറയെന്ന കുരിശിന്മേൽ ആണിയടിച്ചു ബന്ധിക്കപ്പെട്ട്, മുറിപ്പാടുകളിൽ
നിന്നും കുറ്റബോധമിറ്റുന്ന നിലയിലായിരുന്നു… ആ നിലയിൽ വെറും ‘ആന്റോ‘യായി
അമ്മയുടെ ഈർപ്പം വറ്റിയ ഗർഭപാത്രത്തിലേയ്ക്ക്
പിന്നോക്കം മറിഞ്ഞു വീണ് അതിന്റെ ഭിത്തിയിൽ അള്ളിപ്പിടിച്ചിരിക്കുന്ന അണ്ഡമായി മാറാനും..,
അപ്പന്റെ വിത്തു സഞ്ചിയിൽ, വികാരാധീനനാകാതെ ശാന്തത കൈവരിച്ച്,പതുക്കെ മാത്രം വാലിളക്കി
കിടക്കുന്ന ബീജയോഗിയാകാനും അയാൾ അത്യധികം ആഗ്രഹിച്ചു…..അതുകൊണ്ട്തന്നെ
ജനിച്ചുപോയ ഏതൊരു മനുഷ്യനേയും പോലെ, തന്റെ ജനനത്തെ ശപിച്ച്, ഫാദർ ഗബ്രിയേൽ ,പെരുമഴയത്ത്
ചോർന്നൊലിക്കുന്ന കൂരയിൽ ജീവിതം നനച്ചിരിക്കുന്ന ദരിദ്രനായി….
എല്ലാത്തിനും
ഒടുവിൽ സാറയിൽ നിന്നും ഇന്നലെ കേട്ട വിശേഷം ഇതായിരുന്നു…
“ഞാൻ
ഗർഭിണിയാണച്ചോ….കല്യാണം
കഴിയാത്തതു കൊണ്ട് കാരണക്കാരൻ എന്റെ ഭർത്താവെന്നു പറയാൻ പറ്റില്ല….”
“പിന്നെയാര്….!!!!!?”
അതൊരു ചോദ്യമേ ആയിരുന്നില്ല… നടുക്കമായിരുന്നു..
“അച്ചോ
വിലക്കപെട്ട കനിയും തിന്ന്, വായ നല്ലപോലെ കുലുക്കിയുഴിഞ്ഞിട്ടുണ്ടാവും അല്ലേ..? നാവു
വടിക്കുകയും,ഏറ്റവും നല്ല പേസ്റ്റ് കൊണ്ട് പല്ലുതേക്കുകയും ചെയ്തിട്ടുണ്ടാവാം….സാരമില്ല..ഇതു
ദിവ്യ ഗർഭമായി കണ്ടോളാം..എനിക്കും എന്റെ വീട്ടുകാർക്കും
മാത്രം ചുമക്കേണ്ടി വരുന്ന ദിവ്യഗർഭം..”
പിന്നീട്
വീർത്തു വരുന്ന ആ ദിവ്യ ഗർഭവുമായി മറ്റുള്ളവരുടെ കീറിപ്പറിക്കുന്ന നോട്ടത്തിനു മുന്നിലൂടെ
പള്ളിയിൽ മുട്ടുകുത്തുന്ന സാറ ,കണ്ണിനു താങ്ങാൻ വയ്യാത്ത ഭാരമുള്ള കാഴ്ച്ചയായി ഓരോ
ഞായറാഴ്ച്ചയും അയാളെ ചുമട്ടുകാരനാക്കി…..കുമ്പസാരക്കൂട്ടിൽ ആരും കേൾക്കാതെ ചോദിക്കണമെന്നുണ്ടായിരുന്നു
‘ നമ്മുടെ കുഞ്ഞിനു കുഴപ്പമൊന്നുമില്ലല്ലോ…’ എന്ന് പക്ഷേ ഇട്ടിരിക്കുന്ന ളോഹയിൽ ഇഴചേർന്നിരിക്കുന്ന നൂലുകളിലൊന്ന്
നാവാണെന്നും മറ്റൊന്ന്, ആഗ്രഹമാണെന്നും മനസിലാക്കി
സ്വയം പിൻ വലിഞ്ഞു…
കഥകളറിയാതെ,
ശ്വാസം മുട്ടി കണ്ണുമിഴിച്ച സാറയുടെ അപ്പന് ഫാദർ ഗബ്രിയേൽ തന്നെ അന്ത്യ കൂദാശയും നൽകി..ആനേരത്ത്
സാറയുടെ ഉന്തിയ വയറിൽ നിന്നും രണ്ടു കണ്ണുകൾ
അവകാശബോധത്തോടെ തന്നെ നോക്കുന്നതറിഞ്ഞ്,അയാളുടെ പ്രാർഥന പലയിടത്ത് മുറിഞ്ഞു…
*
* * *
* * * * * * * *
മാസങ്ങൾക്കു
ശേഷം –ഒരു രാത്രി കൊന്തയിൽ കൂട്ടിപ്പിടിച്ചെടുത്ത ബലത്തിൽ ഒരു ഞരക്കം പോലും പുറത്തു
വിടാതെ,കീറപ്പായിൽ,നനവു പടർത്തി,അമ്മയുടെ വിറക്കുന്ന വയസ്സൻ കൈകളിലേയ്ക്ക് സാറ ദിവ്യഗർഭമൊഴിച്ചു..ചുമരിനപ്പുറത്തെ
നിശബ്ദമായ രഹസ്യത്തിലേയ്ക്ക് മനസ്സു നട്ട് മറ്റുനാലുപേർ അടുക്കളയിൽ വിറകുകൂട്ടിവച്ച
പോലെ ഇരിക്കുകയായിരുന്നു അപ്പോൾ….
“ആങ്കൊച്ച് …! ! “ ആണിനെ പ്രസവിക്കാത്ത
സ്ത്രീയുടെ അത്ഭുതവും പകപ്പും തള്ളി നിന്ന
അറിയിപ്പു കേട്ട് സാറ പ്രതികരിച്ചു….
“ ദൈവപുത്രനാണമ്മേ…..പൊക്കിൾക്കൊടി
മുറിക്കുന്നതിനു മുൻപ് കട്ടിയുള്ള തുണിയെടുത്ത് മുഖത്തിട്ടേക്ക് .., അരിയുണ്ടെങ്കിൽ നെല്ലു രണ്ടെണ്ണമെടുത്ത് അണ്ണാക്കിലിട്ടു
കൊടുത്താലും മതി…”
“പ്രാന്തിച്ചി….മിണ്ടാതിരി…..” വൃത്തിയാക്കിയ, മൂർച്ചയുള്ള അരിവാൾ അവൾക്കു നേരെയോങ്ങി അമ്മ ശബ്ദമുയർത്തി..അവരുടെ കയ്യിൽ കടന്നു പിടിച്ച്
അരിവാൾ വാങ്ങി സാറ തന്നെ പൊക്കിൾക്കൊടി മുറിച്ചു
..സാധാരണയിൽ നിന്നും വ്യത്യസ്തമായി പൊക്കിളിൽ നിന്നും കുറച്ചധികം നീളം ബാക്കിയിട്ടു
കൊണ്ടായിരുന്നു അവളതു മുറിച്ചത്….ശേഷം
തളർച്ച വകവയ്ക്കാതെ എഴുന്നേറ്റ്.., കുഞ്ഞിനെയെടുത്ത്.., വൃദ്ധശരീരത്തിന്റെ എതിർപ്പിനെ
അവഗണിച്ച്.,കുഞ്ഞിനോടൊപ്പം ഗർഭപാത്രം പുറന്തള്ളിയ അവശേഷിപ്പുകളെ കൂടി തൂക്കിയെടുത്ത്
സാറ പുറത്തേയ്ക്കു നടന്നു..മേടയിൽ വെളിച്ചമുണ്ടാകുമെന്ന പ്രതീക്ഷ ഇരുട്ടിൽ അവൾക്കു
കാഴ്ച്ച നൽകിക്കൊണ്ടിരുന്നു…..
രക്തവും..,വെള്ളവും
ചേർന്ന് നനഞ്ഞ ഉടുമുണ്ടിലൊട്ടി കാലുകൾ പലപ്പോഴും ഇടറി….കയ്യിൽ
ലോകത്തിന്റെ ഇരുട്ടിലേയ്ക്ക് കണ്ണു മിഴിച്ച കുഞ്ഞ് , കരച്ചിലിലൂടെ തന്റെ അംഗത്വം ഭൂമിയിൽ പതിപ്പിക്കുകയായിരുന്നു….അവന്റെ
ചെവിയിൽ സാറ അപേക്ഷിച്ചു…..
“
നീ ദൈവപുത്രനാണു മകനേ…..
എന്റെ ചോരയിൽ ഉരുത്തിരിഞ്ഞ മുലപ്പാൽ നിന്റെ വയറു നിറയ്ക്കാനുതകില്ല……കരയാതിരിക്കൂ…”
മേടയുടെ
ജനലിലൂടെ അരണ്ട വെളിച്ചം കണ്ടതിന്റെ ധൈര്യത്തിൽ അവൾ വാതിലിൽ കൈ അടക്കി ചുരുട്ടി മുട്ടി..അൽപനേരത്തിനു
ശേഷം തുറന്ന വാതിലിനു പുറത്ത് ഇനിയും തുടച്ച്
വൃത്തിയാക്കാത്ത ശിശുവിനെ കയ്യിലൊതുക്കി നിൽക്കുന്ന സാറയെ കണ്ട് ഗബ്രിയേലച്ചൻ
നടുങ്ങിപോയി ….
സാറ
ചാരിതാർത്ഥ്യത്തോടെ ചിരിച്ചു…….. “ പുത്രനെ
പിതാവിനു കാണാൻ കൊണ്ടു വന്നതാണ്..”
അയാൾ
സ്വന്തം നെറ്റിയിൽ അവിശ്വസനീയതയോടെ കുരിശു വരച്ചു…..സാറ വീണ്ടും ചിരിച്ചു..
“
ദൈവപുത്രനാണ് ..തൊട്ടു നോക്കുന്നോ…?..”..ഞാന്നു കിടക്കുന്ന പൊക്കിൾക്കൊടിയോടെ അവൾ കുഞ്ഞിനെ നീട്ടിക്കൊടുത്തു..അയാൾ
അറച്ച് പുറകിലേയ്ക്ക് മാറി..ചുറ്റും നോക്കി
“പേടിക്കണ്ട…ദൈവത്തിനു
വേണ്ടി സംസാരിക്കാൻ ഭൂമിയിലെത്തിയ ആരേയും ആരും വെറുതെ വിട്ടിട്ടില്ല..ആയുസ്സെത്തിക്കാതെ
ഒടുക്കി കളഞ്ഞിട്ടേയുള്ളു…പക്ഷേ
ഇവനെ ഞാൻ ആർക്കുംഒടുക്കാൻ വേണ്ടി വിട്ടു കൊടുക്കുന്നില്ല-.-...പ്രസവിച്ചപ്പോൾ
കരയാതിരുന്ന എനിക്ക് കൊല്ലുമ്പോഴും കരയാതിരിക്കാനാവും..ദാ ഇതു പോലെ…….“
അയാൾക്കൊന്നു
തടയാൻ കഴിയുന്നതിനു മുൻപ് നീണ്ടു കിടന്ന പൊക്കിൾക്കൊടി അവന്റെ കഴുത്തിൽ ചുറ്റി മുറുക്കി
നെഞ്ചിൽ ചേർത്ത് സാറ കണ്ണടച്ചു…….ജീവനു
വേണ്ടി ഒരുപാടൊന്നും വാശിപിടിക്കാതെ അവൻ നിലച്ചുകൊണ്ടിരിക്കുമ്പോൾ അവൾ ക്ഷമ ചോദിച്ചു……
“അല്പം
മുലപ്പാലെങ്കിലും തരാൻ കൂട്ടാക്കിയില്ലല്ലോ കുഞ്ഞേ ഞാൻ…”.
അവനെ
നെഞ്ചിൽ നിന്നും അടർത്താതെ സാറ തിരിച്ചു നടന്നപ്പോൾ..,ചേർത്തടച്ച വാതിലിൽ ചാരി ഗബ്രിയേലച്ചൻ
ക്രൂശിത രൂപത്തിൽ തലയടിച്ച് അലറി വിളിച്ചു……
.” കർത്താവേ..വരിയുടക്കാത്ത വണ്ടിക്കാളകളുടെ ദിവ്യബീജങ്ങൾ
നീ ഉരുക്കിക്കളയാത്തതെന്ത്,,,? സെമിനാരിയിലെ
നീണ്ടായാതനകൾക്കൊപ്പം - ഒരു മരക്കഷ്ണവും.., മൂർച്ചയുള്ള കത്തിയും പുരുഷത്വത്തെ മുറിച്ചു
മാറ്റാൻ തയ്യാറാക്കി വയ്ക്കാത്തതെന്ത്…?”
ചോദ്യങ്ങളുടെ
അവസാനം..- ഡൈനിംഗ് ടേബിളിലെ കൂടയിൽ നിറച്ചുവച്ച ആപ്പിളുകളിലൊന്നിൽ കുത്തി വച്ചിരിക്കുന്ന
കത്തി അയാൾക്കോർമ്മ വന്നു ………………………………………………………………………………………………………………..
*
* * *
* * *
* * *
* * *
* * *
* * *
* * * *
പിറ്റേദിവസം
പള്ളിയുടെ ചവിട്ടു പടികളിലെ ഏറ്റവും ഒടുവിലത്തേതിൽ ദൈവപുത്രൻ..- ഈ ഭൂമിയിൽ എന്തൊക്കെയോ
കാണാനുണ്ടായിരുന്നു എന്ന നഷ്ടബോധത്തോടേയും.., തന്റെ കഴുത്തിൽ മുറുക്കിയ പൊക്കിൾക്കൊടിയുടെ
അങ്ങേയറ്റത്തെ ഗർഭപാത്രത്തിന്റെ ഉടമയോട്….-എന്തിന്
– എന്ന ചോദ്യത്തോടേയും കണ്ണുകളടയ്ക്കാതെ ഉറുമ്പരിച്ചു
കിടന്നു……ആ സമയം
പള്ളിവളപ്പിനു പുറത്തെ പേരാലിലെ ശിഖരവേരുകളിലൊന്നിൽ
സാറ ഭാരമില്ലാതെ ചെറുകാറ്റിലാടി…..ശാന്തമായി
തുറന്നു വച്ച കണ്ണുകളിലൂടെ അവൾ പറയാൻ ബാക്കി വച്ചിരുന്ന കാര്യങ്ങൾ ഇത്രയുമായിരുന്നു….-
“
കൂട്ടരേ…അവിടെ
ചവിട്ടു പടിയിൽ ഉറുമ്പരിച്ചു കിടക്കുന്നവനെ എടുത്ത് സംസ്ക്കരിക്കുക..മൂന്നാം ദിവസം
അവൻ ഉയർത്തെഴുന്നേറ്റേക്കാം……നോക്കൂ
നിങ്ങൾക്ക് തെളിവിനായി പച്ചപ്പ് വറ്റി ഉണങ്ങാൻ തുടങ്ങിയ മറുപിള്ള..അവനെ പ്രസവിച്ചത്
ഞാനാണ്….അതു
കൊണ്ട് എന്നേയും വാഴ്ത്തപ്പെട്ടവളാക്കുക…….അവൻ ഉയർത്തെഴുന്നേൽക്കുകയും ., ഞാൻ വാഴ്ത്തപ്പെടുകയും.., നിങ്ങളിൽ ജീവിക്കുകയും
ചെയ്താൽ ഒരു പക്ഷേ അവനെയെനിക്ക് മുലയൂട്ടാൻ പറ്റിയേക്കും….ഇനിയും
ദയവു വറ്റാത്തവരേ….ഇതു
കേൾക്കൂ..എനിക്കെന്റെ നെഞ്ച് പാൽ നിറഞ്ഞ് വിങ്ങുന്നു……”
*** ***
**** *** ***
*** *** ***
*** *** *** ***
*** *** ****
*** *** ***
ഇഷ്ടപ്പെട്ടില്ല...
ReplyDeleteഎന്തോ, കാരണമറിയില്ല.
അമ്മൂന്റെ കഥകളിൽ...അമ്മൂന്റെ ചെറുപ്പകാലത്ത് വൈപ്പിൻ കരയിൽ ആകെയുണ്ടായിരുന്ന ഒരു പള്ളിയിലെ പാതിരിയുടെ പ്രണയമുണ്ടായിരുന്നു..അമ്മു വെറുതെ പറഞ്ഞു പോയ ആ ഓർമ്മപ്പാടിനറ്റത്ത് സ്വന്തം പുരുഷത്വം അറുത്ത് സഭയെ സ്തബ്ദ്മാക്കിക്കൊണ്ട് മരിച്ച ആ പാതിരി എന്റെ മനസ്സിൽ പ്രണയാതുരനായ കാമുകൻ മാത്രമായിരുന്നു.....അമ്മുന്റെ കഥയിലെ ആ പാവം കാമുകനു വേണ്ടി.......... എന്റെ അമ്മൂന്റെ ഓർമ്മളിൽ തല ചായ്ച്ചുകൊണ്ട് കഥയായി എഴുതാൻ ശ്രമിച്ച ഒന്ന്........വായിച്ചു നോക്കൂ
ReplyDeleteവൈപ്പിന്‍ കരയില്‍ ആകെയുണ്ടായിരുന്ന ഒരു പള്ളിയോ? അമ്മു ജീവിച്ചിരുന്നത് ഏതു കാലത്താണ്?
Deleteശക്തമായ ഭാഷ. എങ്കിലും...
അങ്ങിനേയും ഒരു കാലമുണ്ടായിരുന്നിരിക്കും...അല്ലെങ്കിൽ അമ്മൂന്റെ അറിവുകേടായിരിക്കും...അത്രപോലും അറിവില്ലാത്ത പ്രായത്തിലാണ് ഞാനീ കഥയ്ക്കു കേൾവിക്കാരിയായത്...(1914 - 99 ഇതാണ് അമ്മൂന്റെ കാലഘട്ടം)
Deleteസർ..,
ReplyDeleteകാരണമെന്തായാലും...
തോന്നിയത് അതേ പോലെ അറിയിച്ചല്ലോ..നന്ദി..
നല്ലതെഴുതാൻ ശ്രമിക്കുന്നുണ്ട് ഞാൻ.......
ചുറ്റും നടക്കുന്ന സംഭവങ്ങള്‍ തെളിയിക്കുന്നത് ഇത്തരം മനുഷ്യന്റെ മാനസിക അവസ്ഥയിലേക്ക് തന്നെയാണ്. പലപ്പോഴും മാതാപിതാക്കളുടെ നിര്‍ബന്ധത്തിനും വിശ്വാസത്തിനും വഴിപ്പെടെണ്ടി വരുന്ന മനസ്സുകള്‍ ഇങ്ങിനെ നീറിയും, അവസരങ്ങളും ചുറ്റുപാടുകളും അനുകൂലമാകുമ്പോള്‍ മറ്റൊന്നും ചിന്തിക്കാന്‍ കഴിയാതെ വരികയും ചെയ്യും. സംഭവിക്കുന്നത് കാലത്തിനനുസരിച്ചുള്ള ഒരു തിരുത്തലിന്റെ അനിവാര്യതയാണ്.
ReplyDeleteറാംജിസർ....,
Deleteഈ കഥ ഒരു അബദ്ധമായോ എന്നു ഞാൻ സംശയിച്ചിരുന്നു......
എനിക്കിഷ്ടപെട്ടൂ...ട്ടോ...
ReplyDeleteഅവതരണവും,പ്രമേയവും....
ആശംസകള്‍....
വളരെ നന്ദി സാഹീർ
Deleteജാനകി, നിങ്ങള്‍ വളരെ നല്ലൊരു എഴുത്തുകാരിയാണ്. ഓരോ വരിയും, വാക്കും അത് തെളിയിക്കുന്നു. എന്നാല്‍ ഈ കഥയില്‍ പറയാനുള്ളത് എന്തൊക്കെയോ മുഴുവനും പറയാനുള്ള വ്യഗ്രത മുന്നിട്ടുനില്‍ക്കുന്നു. നല്ല കൃതികള്‍ക്കായി കാത്തിരിക്കുന്നു.
ReplyDeleteഈ കഥയിൽ പറയാനുള്ളത് എന്തൊക്കെയോ മുഴുവനും പറയാനുള്ള വ്യഗ്രത മുന്നിട്ടു നിൽക്കുന്നു...! ! ! ? ദയവായി ഒന്നു കൂടി വിശദമാക്കൂ......
Deleteആവേശകരമാണ് നിങ്ങളുടെ ഭാഷ. പുറത്തുവന്ന പല കഥകള്‍ക്കും നിരവധി വായനയും , ഇനി വരാനുള്ളവയ്ക്ക് ആകാംക്ഷാഭരിതമായ കാത്തിരിപ്പും വേണ്ടി വരുന്നത് നിങ്ങളുടെ ഭാഷ നല്കുന്ന ആവേശത്തിനാലാണ് ...
ReplyDeleteമുന്‍പേ പിറന്ന അഭിപ്രായങ്ങള്‍ കൂടി കണ്ടപ്പോള്‍ എനിക്കും തോന്നിയ എന്തോ ഒരു കുറവിന്റെ തോന്നല്‍ കാര്യമായെടുക്കുന്നില്ല.. ആശംസകള്‍
കുറവ്....അതെനിക്ക് എന്റെ എല്ല കഥകൾക്കും അനുഭവപ്പെടുന്ന ഒന്നാണ്..പോസ്റ്റ് ചെയ്തു കഴിയുമ്പോൾ വേണ്ടായിരുന്നു എന്ന തോന്നൽ ഉണ്ടാക്കുന്ന അത്രയും......നല്ല വാക്കുകൾക്ക് വളരെ നന്ദി ഷിജു
Deleteനല്ല ഈസ്റ്റ്മാന് കളറില്‍ പഴയ ചീനവല എടുത്താല്‍ എങ്ങനെയിരിക്കും ?കൊല്ലുന്നതിനുമില്ലേ മാഷേ ഒരതിര് ?കൊച്ചിനെ കൊന്നു ,തള്ളയെ കൊന്നു ,ആ അച്ചനെ കൂടെ തട്ടിയെക്കാന്‍ പാടില്ലായിരുന്നോ ?അത് മാത്രമല്ല സാറയുടെ പ്രവൃത്തികള്‍ക്ക് യാതൊരു ന്യായീകരണവും കാണാന്‍ കഴിയുന്നുമില്ല ,അവര്‍ തൂങ്ങിച്ചത്തില്ലെന്കില് വായനക്കാരന് അവരെ തല്ലിക്കൊന്നേനെ..പക്ഷെ ഭാഷയില്‍ ജനകിക്കുള്ള അസാധ്യ സ്വാധീനത്തിന് ഒരു തൊപ്പി ഉയര്‍ത്തല്‍ ..
ReplyDeleteഇനി ആരേയും കൊല്ലാതിരിക്കാൻ ശ്രമിക്കാം....
Deleteപിന്നെ, ആപ്പിളിൽ കുത്തി വച്ച ഒരു കത്തിയുണ്ടായിരുന്നു..ക്ലോസപ് ഷോട്ടിൽ അച്ചന്റെ മുന്നിൽ.....വായനക്കാരന് എന്തു വേണമെങ്കിലും ഊഹിക്കാം....
സന്തോഷം ഇനിയും വരണം....
നല്ല എഴുത്ത്........ആദ്യായിട്ടാണ് ഈ വഴി വന്നത്..ഇനിയും വരാം...
ReplyDeleteഒന്നുകൂടെ.. ഈ പേരും ഇഷ്ടം.."ജാനകി".
സ്നേഹത്തോടെ മനു..
സ്വാഗതം മനു....കൂടെ സന്തോഷവും നന്ദിയും...
Deleteവിങ്ങിപ്പൊട്ടലുകള്‍ അടക്കിനിര്‍ത്താന്‍ വ്യഗ്രതപ്പെടുന്നതു പോലെ...
ReplyDeleteആശംസകള്‍
തങ്കപ്പൻ സർ...
Deleteനന്ദി...ഒരുപാട്.......
ചേച്ചി ഇത് എന്തുനുള്ള പുറപ്പാടാ ...ഞെട്ടിച്ചല്ലോ
ReplyDelete..ചേച്ചിയെ പോലെ ഉള്ള എഴുത്തുകാരികളില്‍ നിന്നും പ്രതീക്ഷിക്കുന്നത്
ഇത് തന്നെ ഇതു വരെ എഴുതിയതില്‍ നിന്നും അല്പം വ്യത്യസ്തം ആയതു .
തീവ്രമായിരിക്കുന്നു ഓരോ വരികളും.
ചില വാചകങ്ങളില്‍ ഒന്നിനെയും ഒളിപ്പിക്കാതെ തുറന്നു
പറഞ്ഞ ആ ഭാവന വൈഭവത്തെ എടുത്തു പറയാതിരിക്കാന്‍ വയ്യ .
പ്രസവ സംബന്ധമായ ഭാഗത്ത്
അത് അത്രേം വേണായിരുന്നോ ?
നന്നായിരിക്കുന്നു ജാനകി ചേച്ചി ...
(എവിടെ ആയിരുന്നു ?കാണാനില്ലല്ലോ )
ബ്ലോഗ് നിര്താതിരുന്നത് നന്നായി
ReplyDeleteഎന്ന് ഇതു വായിച്ചപ്പോള്‍ തോന്നുന്നു
പഴയ ആള്ക്കാര് വീണ്ടും ആക്റ്റിവ് ആകുന്നു
എന്നതില്‍ സന്തോഷം
എവീടെയായിരുന്നു...?
Deleteഎന്തായാലും വായിച്ച് അഭിപ്രായം പറഞ്ഞല്ലൊ...
പഴയ ആൾക്കാരൊക്കെ സജീവമാകുന്നതിൽ എനിക്കും സന്തോഷമുണ്ട്..
വായിച്ചതിന്റെ സംത്രാസം ഇനിയും അവസാനിച്ചിട്ടില്ല..
ReplyDeleteപക്ഷെ സ്വന്തം വികാരം ഏറ്റുപറയിക്കാൻ സാറയെ സൃഷ്ടിക്കുമ്പോൾ, അവളെ വായനക്കാർക്ക് കുറച്ചു കൂടി പരിചിതയാക്കാമായിരുന്നു.. ഗബ്രിയേലിനൊപ്പം സാറയുടെ വ്യക്തിത്വം, ആർജ്ജവം..കുറച്ചു കൂടി വിശദീകരിച്ചിരുന്നെങ്കിൽ, ഒരപ്രായോഗികത അനുഭവപ്പെടില്ലായിരുന്നു എന്നൊരു തോന്നൽ..
ആശംസകൾ..
എന്റെ വിചാരവും സങ്കടവും അങ്കലാപ്പുമൊക്കെ ഗബ്രിയേലിനെ ക്കുറിച്ചു മാത്രമായിരുന്നത് കൊണ്ട് സാറ ചെറിയൊരു മറയ്ക്കുള്ളിലായിപ്പോയതാണ്...
Deleteആസംസകൾക്കു നന്ദി...
ശക്തിയും മൂർച്ചയുമുള്ള വാക്കുകൾ ഈ കഥയുടെ പ്രത്യേകതയാണ്.
ReplyDeleteഇഷ്ടമായി.
നല്ല വാക്കുകൾക്ക് വളരെ നന്ദി
Deleteപുണ്യവാളനിഷ്ടമായി , വികാര തീവ്രമായ വരികള്‍ , ജാനക്കിയുടെ ഓരോ കഥയും സൂക്ഷ്മതയോടെ വായിക്കുന്നവനാ ഞാന്‍ , സ്നേഹാശംസകള്‍
ReplyDeleteകഥ ഇഷ്ടമായീ എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം
Delete
ReplyDelete.” കർത്താവേ..വരിയുടക്കാത്ത വണ്ടിക്കാളകളുടെ ദിവ്യബീജങ്ങൾ നീ ഉരുക്കിക്കളയാത്തതെന്ത്,,,? സെമിനാരിയിലെ നീണ്ടായാതനകൾക്കൊപ്പം - ഒരു മരക്കഷ്ണവും.., മൂർച്ചയുള്ള കത്തിയും പുരുഷത്വത്തെ മുറിച്ചു മാറ്റാൻ തയ്യാറാക്കി വയ്ക്കാത്തതെന്ത്…?”
അതെ ജനകിയുടെ വാക്കുകളുടെ മൂർഛ ഒന്ന് വേറെ തന്നെ...!
മുരളിയേട്ട...വളരെ നന്ദി..വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും...
Deleteപ്രിയ ജാനകി,
ReplyDeleteസിയാഫ് പറഞ്ഞതു പോലെ വ്യക്തവും ശക്തവുമായ ഭാഷയ്ക്ക് ഒരു സല്യൂട്ട്.പക്ഷെ, ഹവ്വ നിര്‍ബന്ധിച്ചില്ലെങ്കിലും ആദം ആ കനീ ഭക്ഷിക്കുമെന്നു പറഞ്ഞ സാറ വികാരിയാച്ചന്റെ വിജനമായ റൂമില്‍ ആ കനിയുമായി പോയത് എന്തിനാണ് ? പിന്നെ സാറയെകുറിച്ചുള്ള "വര " അവ്യക്തമാണ്.പിതാവിന്റെ മുന്നില്‍ ആ പിഞ്ചുകുഞ്ഞിനെ കൊള്ളുന്ന ഔചിത്യം എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. ഒരു പക്ഷെ , പിടി തരാത്ത സാറയുടെ മാനസിക പ്രക്ഷോഭവും ആകാം.പിന്നെ അക്ഷരത്തെറ്റുകള്‍ ഒരു സീനിയര്‍ ബ്ലോഗ്ഗെറില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല.കഥ മോശം എന്നല്ല, ലക്ഷ്യമില്ലാതെ എറിഞ്ഞ കല്ലായി പോയി.
അംജത്.
അക്ഷരതെറ്റ്..! ! ?? അതെവിടെയാണെന്നു കൂടി പറയൂ....
Delete(പരമാർഥങ്ങൾക്കും)പരമാര്‍ത്ഥം.... പ്രാർഥനയും - പ്രാര്‍ത്ഥന, ആത്മ വിശ്വാസം - ഇവിടെ ആത്മ കഴിഞ്ഞു സ്പേസ് വേണ്ട , 'സഹോദരിസ്ഥാനീയര്' ഈ പദം അത്ര പ്രായോഗികമല്ല . ?കുറുമ്പാന - കുര്‍ബാന , വിശ്വസ്ഥനായ - വിശ്വസ്തനായ, ............. ഇത്രയും വൈകിയ ഒരു തെറ്റ് ചൂണ്ടിക്കാട്ടല്‍ ഒരു പക്ഷേ , ചരിത്രത്തില്‍ ആദ്യമാകാം അല്ലേ ജാനകീ ...! ജാനുവമ്മേ ! ഒരു മുഖപുസ്തക അക്കൗണ്ട് ഉണ്ടാക്കൂ .. ചെറുകഥാ മല്‍സരം നടക്കുന്നു പങ്കെടുക്കൂ krithikadhamalsaram@gmail.com ഇതിലേക്ക് അയക്കൂ ..!
Deleteജാനകീ, നല്ല ഭാഷ.. പരസ്പര വിരുദ്ധമായ ആശയങ്ങള്‍ ഉണ്ടെന്നു തോന്നി, എവിടെയൊക്കെയോ..
ReplyDeleteഇഷ്ടമായി. വീണ്ടും വരാം..
ദൈവപുത്രന്റെ അമ്മക്ക് പറയാനുള്ളതെന്ന് വച്ചിട്ട് പറഞ്ഞതൊക്കെ അപ്പനാണല്ലാ ;)
ReplyDeleteകഥ. അതിഷ്ടപെട്ടു. അതിന് തിരഞ്ഞെടുത്ത വിഷയം ചില മുന്കഥകളിലേതുപോലെ ഇച്ചിരി വശപെശകാണെങ്കില് കൂടി ഭംഗിയായിതന്നെ ആദ്യാവസാനം എഴുതിതീര്‍ത്തിട്ടുണ്ട്. അടി കിട്ടാതിരിക്കാന്‍ ചിലയിടത്തൊക്കെ സമര്‍ത്ഥായി ‘തട’ വച്ചിട്ടുണ്ടെന്ന് തോന്നുന്നു,
പിന്നെ ഈ കഥകേട്ട കാലഘട്ടത്തെ പറ്റി പറഞ്ഞതുകണ്ടു. ചെറുതിന്റെ അറിവു വച്ച് അന്നൊക്കെ പാതിരിമാര്‍ക്ക് വികാരമുണരാതിരിക്കാനുള്ള ചില ഒറ്റമൂലി പ്രയോഗങ്ങള്‍ സാധാരമായിരുന്നെന്ന് കേട്ടിട്ടുണ്ട്. അച്ഛന്‍പട്ടത്തിന് പഠിക്കുന്നകാലം അത്ര സുഖമുള്ളതല്ലെന്നും. നല്ലൊരു ശതമാനവും വീട്ടുകാരുടെ നേര്‍ച്ചക്കോഴികളായി വരുന്നവരും ഒക്കെ തന്നെ. പക്ഷെ ഇപ്പൊ കാലോം കഥേം മാറി. സെമിനാരിപഠിപ്പ് പരമസുഖാത്രെ. അച്ഛനാവും മുന്നെ ബ്രദറുമാരെ എ റ്റു സെഡ് സംഭവോം വിത്തൌട്ട് പ്രാക്റ്റിക്കല്‍ പഠിപ്പിച്ച് മനസ്സിലാക്കിപ്പിച്ചൊക്കെയെ മുന്നോട്ട് വിടു. ഏറ്റവും കൂടുതല്‍ പേര് ചാടിപോകണതും ആ കാലഘട്ടത്തിലാണെന്നും. അതോണ്ട് ഇപ്പൊ നേര്‍ച്ചക്കോഴികളുടെ വരവ് കുറഞ്ഞു. പകരം നല്ല വിദ്യാഭ്യാസോം, നല്ലൊരു പദവീം, സമൂഹത്തിലെ ബഹുമാനോം, എല്ലാവരോടും അടുത്തിടപഴകാനുള്ള അവസരോം ഒക്കെ കണ്ടാണ് ചിലരൊക്കെ വരണത് എന്ന് തലമൂത്ത പാതിരികള്‍ തന്നെ അടക്കം പറയുന്നുണ്ട്. അതുകൊണ്ടൊക്കെ നസ്രാണിയാണെങ്കി കൂടി ചെറുതീകഥക്കൊരു സലാം കൊടുക്കും.
പഷ്കേ........ അപരാധിച്ച കഥകളെഴുതാനുള്ള പ്രവണത കൂടണതത്ര നന്നാണോ! ങെ
അമ്മൂന്റെ കുട്ടിക്കാശംസോള്! :)
ജാനകീ, എനിക്കീ കഥ ഇഷ്ടപ്പെട്ടില്ല. രണ്ടാമതൊന്നു വായിക്കാന്‍ ഭയം തോന്നുകയും.
ReplyDeleteവീണ്ടും വായിക്കുവാന്‍ പ്രേരിപ്പിക്കുന്നതല്ലേ ഉത്തമ കഥയുടെ ലക്ഷണം ?
പക്ഷെ വാക്കുകളുടെ സ്വതസിദ്ധമായ, അല്‍ഭുതകരമായ വിനിയോഗം ....അതാണു ജാനകിയുടെ കരുത്ത് !
അതു മനോഹരമായി ഉപയോഗിക്കുക
വരിയുടക്കാതെ ലോഹക്കുള്ളില്‍ കയറുന്ന പാപങ്ങള്‍ എത്രയോ ബീജങ്ങളെ പൊക്കിള്‍ക്കൊടി മുറിക്കും മുന്‍പേ കൊന്നുകളയുന്നു.
ReplyDeleteകഥയുടെ അവതരണത്തിലെ വ്യത്യസ്തത വളരെ ഇഷ്ടമായി
ആശംസകള്‍
http://admadalangal.blogspot.com/
ഇന്നലെ പാതിരായ്ക്കാണു ഈ കഥ വായിച്ചത്. അതിനുശേഷം ഇതു വരെ ഒന്നും വായിച്ചിട്ടില്ല....
ReplyDeleteഉരുകിപ്പോകുന്ന വരികളും കത്തുന്ന നിരീക്ഷണങ്ങളും ഉജ്ജ്വലമായ പദസമ്പത്തുമുള്ള അമ്മൂന്റെ കുട്ടി പക്ഷെ, കഥയില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ല എന്ന് എനിക്ക് സങ്കടം....
പൊക്കിള്‍കൊടി കൊണ്ട് പ്രകൃതി തന്നെ കുഞ്ഞിനെ കൊല്ലാറുണ്ട്, വയറ്റില്‍ വെച്ച്...അതിനുള്ള അവകാശം പ്രകൃതി അമ്മയ്ക്ക് പോലും നല്‍കാറില്ല.... ആ പ്രയോഗം ശരിയായില്ലെന്ന് എനിക്കു തോന്നുന്നു...
അമ്മയുടെ മാത്രം മക്കള്‍ ദൈവപുത്രന്മാരും ദൈവപുത്രിമാരും എന്നും മനുഷ്യപുത്രന്മാരേക്കാള് മനുഷ്യപുത്രിമാരേക്കാള് കണ്ണീരു മോന്താന് വിധിക്കപ്പെട്ടവരാണു. അവരെ അതിനു തയാറാക്കാമെങ്കിലും പ്രസവിച്ചവള്‍ക്ക് അവരുടെ ജീവന് ഇവ്വിധം എടുക്ക വയ്യ എന്നാണെന്റെ വിചാരം...അമ്മ മക്കളെ കളയും, അനാഥരാക്കും, വില്‍ക്കും.....പക്ഷെ, ഇങ്ങനെ വധിക്കാന്‍ പ്രകൃതി അമ്മയെ സമ്മതിക്കില്ല, അതിനും കൂടിയാവാം പ്രസവമെന്ന പ്രക്രിയയെ ഇമ്മാതിരി ഡിസൈന്‍ ചെയ്തത്.....
കത്തുന്ന ഈ കഥയില്‍ വായനക്കാര്‍ ദഹിച്ചു പോകുന്നു......
ഇനിയും എഴുതുക. എല്ലാ ആശംസകളും...... പോസ്റ്റിടുമ്പോള്‍ ഈ പാവം പശുക്കുട്ടിയ്ക്ക് ഒരു മെയില്‍ അയച്ചൂടേ?
ഞാനിതിനെ remake എന്നു വിളിക്കും. ജാനകിയുടെ ക്രാഫ്റ്റ് കൊണ്ട് വായന സുഖകരമായിരിക്കുന്നു.
ReplyDeleteഇതിനു മുന്‍പ് എഴുതിയ കഥ വായിച്ചു ഉള്ളില്‍ അല്‍പ്പം നീരസം ബാക്കി വെച്ചാണ്
ReplyDeleteഞാന്‍ ഇവിടെ നിന്ന് പോയത് ഈ കഥ അമ്മുന്റെ കുട്ടിയെ പഴയ ആ ആദരവോടെ
മനസില്‍ കൊണ്ടു വരുന്നു ...ഭാവുകങ്ങള്‍...നന്മകള്
ഇനി പോയി അല്പം ജീവ വായു ശ്വസിക്കട്ടെ :-)
ഇനിയും എഴുതുക. എല്ലാ ആശംസകളും......
ReplyDeleteFind some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Kerala
Agriculture Kerala
Janangalum Sarkarum
എന്തോ ഏതോ, വല്ലാത്തൊരു നടുക്കമുണ്ടാക്കിയ വായന..!
ReplyDeleteഒത്തിരി കാലം കൂടിയാണ് ഈ വഴിവന്നത്.
ആശംസകള്‍ നേരുന്നു
സസ്നേഹം..പുലരി
നല്ല വിവരണം ഇഷ്ടപ്പെട്ടു
ReplyDeleteജാനകി, എന്റെ പഴയ ബ്ലോഗ് നിലവിലില്ല ഇതാണ് പുതിയത്
http://njaanorupavampravasi.blogspot.com/2012/10/blog-post.html
Koodukalude Kumbasarathil Ninnu ...!
ReplyDeleteManoharam, Ashamsakal...!!!
ജാനകിക്ക് എഴുതാനറിയാം....ജാനകിയുടെ വാക്കുകല്ല്ക് വല്ലാത്ത തീവ്രതയാണ്.....എങ്കിലും..
ReplyDeleteസാരയ്ക്ക് താന്‍ ഗര്‍ഭിണി ആണെന്നറിഞ്ഞ നിമിഷം ആത്മഹത്യ ചെയ്യാമായിരുന്നല്ലോ? പ്രസവിക്കുന്നത് വരെ തെന്റെ വീര്‍ത്ത വയറുമായി ഒരു സമൂഹത്തിനുമുന്നിലൂടെ നടക്കാന്‍ ധൈര്യമുള്ള സാര എന്തിനാണ് ഇങ്ങനെ ഉരു കടും കൈ ചെയ്തത് ? ആന്റൊയ്ക്കും കുറ്റബോതമുണ്ടായിരുന്നുവെങ്കില് നാട് വിടാമായിരുന്നു ? കഥയില്‍ ചോദ്യമില്ലെന്നരിയാം എങ്കിലും വെറുതെ ചോധിവെന്നു മാത്രം ......ഒരു പാപം ചെയ്തവനെപ്പോലെയോ..മനസ്സിന് താങ്ങാത്തത് കണ്ടുനില്‍ക്കേണ്ടി വന്നവനെപ്പോലെയോ എഴുന്നേറ്റു പോകാന്‍ വായനക്കാരന് ഇഷ്ടപ്പെടുന്നില്ല.
നിരുല്സാഹപ്പെടുതാന്‍ പറഞ്ഞതല്ല കേട്ടോ......കൂടുതല്‍ നന്നായി എഴുതണമെന്നു മാത്രമേ ഉദ്ദേശിച്ചുള്ളു...അത് വായിക്കാന്‍ താല്പര്യമുള്ളത് കൊണ്ട് തന്നെയാണ്..
ജാനകി,
ReplyDeleteപുതിയ കഥയിലൂടെയാണ് ഞാന്‍ ഈ കഥയില്‍ എത്തിയത്.
ജാനകി ഒന്നാംതരമായി കഥ പറയുന്നു. മൂര്‍ച്ചയേറിയ വാക്കുകളും ആശയങ്ങളും.ആശയത്തിനിണങ്ങുന്ന ഭാഷയും.
ഈ കഥയില്‍ കുറച്ചു വൈരുധ്യങ്ങള്‍ ഉണ്ട് എന്നതാണ് ഒരുപരിധിവരെ കഥയുടെ സ്വീകാര്യതയെ ബാധിച്ചതെന്ന് തോന്നുന്നു. സാറ അത്രയേറെ അഭിമാനിനി ആയിരുന്നെങ്കില്‍ പള്ളിമേടയിലേക്ക് കയറി ചെല്ലില്ലായിരുന്നു. ഇതിപ്പോള്‍ അച്ഛന്റെ നേര്‍ക്ക് എന്തോ വൈരാഗ്യമുണ്ടായിരുന്നപോലെ തോന്നും. നേരെ മറിച്ചു ഗബ്രിയേലച്ചന്റെ പാത്രരൂപീകരണത്തില്‍ ആവശ്യം പോലെ ന്യായീകരണവുമുണ്ട്. വായനയ്ക്കൊടുവില്‍ അച്ചനോട് വായനക്കാരന് സഹതാപം തോന്നുന്നതില്‍ എഴുത്തുകാരിക്ക് പങ്കുണ്ട്.
എങ്കിലും ഇതൊരു നല്ല രചന തന്നെയാണ്. അമ്മൂന്റെകുട്ടി ഒരല്പം കൂടി ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഇത് മികച്ച രചന തന്നെ ആകുമായിരുന്നു എന്ന് മാത്രം.
മികച്ച ഭാഷയും രചനാപാടവവും . ഈ ബ്ലോഗിലെ കഥകള്‍ ഞാന്‍ വായിക്കാറുണ്ട്. പലപ്പോഴും കഥയെഴുത്തിന്റെ ആ രസതന്ത്രം അറിഞ്ഞു ബഹുമാനത്തോടെ ഒന്നും പറയാതെ പോകാറുമുണ്ട്. ഈ കഥയില്‍ മാത്രം എവിടെയൊക്കെയോ ചെറിയ കല്ലുകടികള്‍ അനുഭവപ്പെട്ടു. വ്യക്തമായി വിശദീകരിക്കാന്‍ പറഞ്ഞാല്‍ സാധ്യമല്ല താനും. ഒരു കഥ വായിക്കുമ്പോള്‍ ലഭിക്കുന്ന സമ്പൂര്‍ണ്ണത ലഭ്യമായില്ല എന്ന് പറയാം. ഒരു പക്ഷെ മുന്‍പ് വായിച്ചിട്ടുള്ള കഥകള്‍ നന്നായി സ്വാധീനിച്ചത് കൊണ്ടാകാം. ആശംസകള്‍
ReplyDeleteഇത്ര ശക്തമായി, ഇത്ര ധൈര്യത്തോടെ ഇങ്ങനെയൊരു വിഷയം കൈകാര്യം ചെയ്യാൻ എനിക്ക് മനസ്സുറപ്പ് ഇല്ലാതായിപ്പോയത്തിൽ ഞാൻ ഖേദിക്കുന്നു, ജാനകി.
ReplyDeleteoru mail ayachukoode puthiyathu idumbol?
ജാനകി, അതി ശക്തമായ സത്യമുള്ള ഭാഷ. സരസ്വതീ കടാക്ഷം നിറയെ ഉള്ള ജാനകിയ്ക്ക് അഭിനന്ദനങ്ങൾ. കഥ ഒരുപാടിഷ്ടമായി ട്ടോ. ജനനത്തിനും ജന്മം നൽകലിനും മറ്റൊരു മുഖച്ഛായ കാട്ടി തന്നു ഇവിടെ ആശംസകൾ. ഇനിയും വരാം.
ReplyDelete