Saturday, January 5, 2013

അധ്യായം



                               


                             കഥ കഥ നായരേ
                                          കസ്തൂരിനായരേ..
                                          കാഞ്ഞിരക്കാട്ടമ്പലത്തിൽ-
                                          തേങ്ങ മൂത്തിളനീരായതെങ്ങിനെ?!!!!!!!“


      അച്ഛന്റെ കാലിൽ പുരട്ടിയ മുറിവെണ്ണയുടെ മണം കയ്യിൽ ബാക്കിനിന്നത് ശ്വസിച്ചു നോക്കിയപ്പോൾ എനിക്കതങ്ങിനെ പെട്ടെന്ന് പാടാൻ തോന്നിയതായിരുന്നു.കമ്പ്യൂട്ടറിൽ ബാർബിപാവയ്ക്ക് മേക്കപ്പ് ചെയ്തു കൊണ്ടിരുന്ന ദ്രാക്ഷ എന്നെ തിരിഞ്ഞു നോക്കിയിട്ട്  വളരെ രഹസ്യമായി അവളുടെ ചേട്ടൻ ദക്ഷനെ നോക്കിയൊന്നു ചിരിച്ചു കാണിച്ചത് ഞാൻ കണ്ടു..മൊബൈൽ ഗെയിമിന്റെ പിരിമുറുകിയിരുന്ന അവന്റെ മുഖം നിമിഷനേരത്തേയ്ക്ക് ഒന്നയഞ്ഞു..
          ബെഡ്ഷീറ്റ് കുടഞ്ഞു വിരിച്ച വേണി എന്നെയൊന്നു നുള്ളിയിട്ട് ചോദിച്ചു
 .
         “ഇളനീരല്ലേ മൂത്ത് തേങ്ങയാകുന്നത്.പൊട്ട നന്ദാ..
           “ആരു പറഞ്ഞുദാ മൂത്ത ഇളനീരുകൾ രണ്ടെണ്ണം.പതിനൊന്നും..,ഏഴും വീതം വയസ്സുള്ളത്..എന്നാ തേങ്ങയായിട്ടൂല്ല.”

 
  എന്റെ ചൂണ്ടു വിരൽ തങ്ങളുടെ നേരേയാണെന്ന തിരിച്ചറിവിൽ രണ്ടു പേരും ഒന്നിളകിയിരുന്നതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.
         “അപ്പാ..നാളെ ലാസ്റ്റായിട്ട് കുളത്തിൽ കുളിക്കണം..” ദക്ഷൻ ഓർമ്മപ്പെടുത്തി ഉറപ്പിച്ചു
      “എനിക്കും…… എന്നിട്ട് ഞാൻ സ്വിം ചെയ്യുന്ന ഫോട്ടോ എടുക്കണം.ഇവിടെ നാട്ടിൽ കുളമുണ്ടെന്നു പറഞ്ഞപ്പോ അവിടെ എന്റെ ഫ്രണ്ട്സൊക്കെ ചോദിച്ചു അതെന്താന്ന്
        “നിന്റെ  കുട്ടി മദാമ്മകളെ കാണിച്ചു,വിശ്വസിപ്പിക്കാൻ എന്റെ കൊളത്തിന്റെ ഫോട്ടൊ തരില്ല..”
              “ പ്ലീസ് അപ്പാ
                      *            *          *         *        *         *       *
      കുട്ടികളുടെ ‘അപ്പാ’വിളികേട്ട് വീട്ടിൽ വന്നു കയറിയ ദിവസം തന്നെ അഛൻ ഒന്നു ഞെട്ടിയതായിരുന്നു
          “ എന്താ നന്ദകുമാര മേനോനെ..? എന്നെ സഹായിക്കാൻ കാറിൽ നിന്നെടുത്ത ലഗേജ് താഴെ വച്ച് എന്റെ ഇരുപത്തെട്ടിനു കാതിൽ വിളിച്ച മുഴുവൻ പേരും വിളിച്ചിട്ട് അച്ഛൻ ചോദിച്ചു” നീ കൃസ്ത്യാനി അപ്പനോ പാലക്കാട് പട്ടരപ്പനോ
              അമ്മയുടെ അഭാവത്തിൽ.., കാറിൽ നിന്നിറങ്ങി നേരെ അടുക്കളയിലെത്തിയിരുന്ന വേണി ഗ്ലാസിൽ തണുത്ത വെള്ളം എനിക്ക് നീട്ടി അച്ഛനോടായി പറഞ്ഞു
          “പപ്പാന്നു വിളിച്ചു ശീലിച്ച കുട്ടികളെ ഇനി അച്ഛാന്നു വിളിച്ചാൽ മതി എന്ന് നിർബന്ധിച്ച് നിർബന്ധിച്ച് അച്ഛനുമല്ല അപ്പനുമല്ല എന്നവസ്ഥയിലായതിന്റെ ഒറ്റ വാക്കാ – അപ്പ..”
           അമ്മ മരിച്ച ശേഷം  അച്ഛന്റെ ചിരി എന്നത് എനിക്കുണ്ടായ ഏതോ സ്വപ്നത്തിൽ കണ്ട കാഴ്ച്ച മാത്രമാണോ  എന്ന  സംശയം നല്ലൊരു ചിരിയിലൂടെ അച്ഛൻ അന്നേരം ദൂരീകരിച്ചു തന്നു 
           മുൻ തലമുറകളുടേയും രക്തബന്ധങ്ങളുടേയും ഗന്ധമേൽക്കാൻ..,സാഹചര്യം ഔദാര്യപൂർവ്വം അനുവദിച്ചത് എട്ടു ദിവസങ്ങൾ മാത്രമായിരുന്നുറിട്ടയേർഡ് നകുലൻ മാഷ് അഛനും മുത്തഛനും ദിവാസ്വപ്നചാരിയായും ഒറ്റയ്ക്ക് ജീവിക്കുന്ന തറവാട്ടിലേയ്ക്ക് ഞാൻ എന്റെ എട്ടു ദിവസങ്ങളെ അഴിച്ചു വിട്ടു.അപ്പോഴൊക്കെ പതിനൊന്നുകാരനും ഏഴു വയസ്സുകാരിയും അവരുടെ അമേരിക്കൻ കുട്ടിത്തത്തെ.., ഓണം കേറാമൂലയിലെ  പഴയ തറവാട്ടിൽ ഉൾക്കൊള്ളിക്കാൻ ഇടം കണാതെ വലയുകയായിരുന്നു.ആദ്യത്തെ ഒന്നു രണ്ടു ദിവസങ്ങളിൽ.., അടുത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ അവരുടെ കുഞ്ഞി ചുണ്ടുകൾ എന്റെ ചെവിയോടടുപ്പിച്ചു..
           “ലെറ്റ് അസ് ഗോ അപ്പാ. ഇത് കുട്ടി ജംഗിൾ പോലെയുണ്ട്….
      തറയോടിന്റെ ഈർപ്പം കിനിഞ്ഞതിൽ എന്റെ മുട്ടുകാലമർത്തിയിരുന്ന് ഞാൻ അവളെ ഇരുകൈകളിലുമായി അണച്ചു…“ ഇതാണ് അഛന്റെ വീട്നിങ്ങൾടേം……
            “അപ്പോ അവിടെ നമുക്ക് ഓൺഫ്ലാറ്റുണ്ടല്ലോ..!!!?”
   “അതേയ് അതൊന്നും നമ്മടെ സ്വന്തല്ല .തോന്നണതാ.” ഞാൻ ദ്രാക്ഷയെ ഉമ്മ വച്ചുഅവളുടെ വെളുത്ത കുഞ്ഞി കൈ നിവർത്തി  നീലഞരമ്പുകൾ  തൊട്ടു കാണിച്ചു..തെളിഞ്ഞ നിലാവിൽ ഇലയില്ലാത്ത ഒറ്റമരത്തിന്റെ നിഴൽ വീണപോലുള്ള ഞരമ്പുകൾ..!- 


    “ഇതിൽ കൂടി ഒഴുകണ ബ്ലഡില്ലേഅത് നിന്റെ മാത്രല്ല, ഈ അച്ഛന്റേം., അപ്പുപ്പന്റേം..,അപ്പുപ്പന്റച്ഛന്റേം അങ്ങിനങ്ങിനെ കൊറേ പേരുടെ അവകാശത്തിന്റെ ഒപ്പിട്ടു വച്ചിരിക്കുന്നതാ...ഒപ്പെന്നാൽ ‘സൈൻ‘   .ചുറ്റും നോക്കിയാൽ  കാണാൻ പറ്റാത്ത അവരൊക്കെ ദ്രാക്ഷേനേം ദക്ഷനേം നോക്കിയിട്ട് എന്താ പറയുന്നുണ്ടാവുക.!!!?” ഗൂഡമായൊരു നിശബ്ദത അല്പനേരത്തേയ്ക്ക് ഉറഞ്ഞു കൂടി.
      “എന്താ പറയുന്നുണ്ടാവുക!!!!?  രണ്ടു പേരും ചുറ്റും നോക്കിയിട്ട് എന്റെ മുഖത്ത് ദൃഷ്ടിയുറപ്പിച്ചു..
     “ ദാ കണ്ടില്ലേനമ്മടെ കുഞ്ഞുങ്ങളാണത്.ദ്രാക്ഷയും ദക്ഷനുംആ കണ്ണും മൂക്കും ചുണ്ടുമൊക്കെ നോക്ക്, നമ്മടെ പോലില്ലേ..?‌-  എന്നാ അവരൊക്കെ പറയുന്നുണ്ടാവുക 
              ദ്രാക്ഷ മൂക്കു ചുളിച്ച് സ്വന്തം ചുണ്ടിൽ തൊട്ടു.ദക്ഷൻ എളിക്ക് കയ്യും കുത്തി നിന്ന് എന്നെ ഭീഷിണിപ്പെടുത്തി…..” കുട്ടികളെ പേടിപ്പിക്കണ സ്റ്റോറി പറയരുതെന്ന് മമ്മ പറഞ്ഞിട്ടില്ലേ.ഞാൻ പറഞ്ഞു കൊടുക്കും
            ഞാനും എഴുന്നേറ്റ് മുണ്ട് മടക്കിക്കുത്തി.ശീലമില്ലായ്മയിൽ അത് അപ്പോൾ തന്നെ അഴിഞ്ഞ് വീഴുകയും ചെയ്തു……

   അടുക്കള പറമ്പിലേയ്ക്ക് ചെരുപ്പിടാതെ ചെന്നപ്പോൾ അഛൻ ആരേയോ ശാസിക്കുകയായിരുന്നു.. ദേവിവിലാസം അപ്പർ പ്രൈമറി സ്കൂൾ ഹെഡ്മാഷിന്റെ ശാസനാ ഗാംഭീര്യത്തിന് റിട്ടയേർഡായി കാലം കുറേ കഴിഞ്ഞെങ്കിലും ഒരുടവും തട്ടിയിട്ടില്ല
              ഈ കപ്പളങ്ങ മരത്തിന്റെ മേലേയ്ക്ക് കയറിയാൽ കാലാകാലം  അതിനു നിന്നെ താങ്ങാൻ പറ്റോ വിഡ്ഡി..ഇത്രയ്ക്കും വിവരൂല്ലാണ്ടായോ.?”

       പണ്ടത്തെ പറമ്പു  പണിക്കാരൻ അന്തോണി അച്ഛന്റെ മുന്നിൽ തലയും താഴ്ത്തി നിൽക്കുന്നത്  പ്രതീക്ഷിച്ചു ചെന്ന എന്നോടായി  പറഞ്ഞു..- “മാവുമ്മേൽ ഇഷ്ടം ചുറ്റി വരിഞ്ഞ് കയറാൻ സ്ഥലമുണ്ടായിട്ടും നൊരച്ച് നൊരച്ച്  ചെല്ലുവാ കപ്പളങ്ങേടെ നേരേ
        ഞാൻ നോക്കുമ്പോൾ, കുരുമുളകു വള്ളിയിലെ പൊടിപ്പിൽ ഒരെണ്ണം കപ്പളങ്ങാ മരത്തിലേയ്ക്ക് നാമ്പു നീട്ടി ഒന്നു വലഞ്ഞു ചുറ്റിയിരിക്കുന്നു.. കൂട്ടുകാർ തോളിൽ കയ്യിട്ട് നിൽക്കുന്ന പോലെ തോന്നി അതു കണ്ടപ്പോൾ……..

             “അന്തോണി വരാറില്ലേ.........?  അതിനു മറുപടിയുണ്ടായില്ല

              അച്ഛൻ ചേമ്പുകൾക്കിടയിലെ കള പറിയ്ക്കുന്നത്  ശ്രദ്ധിച്ച് ഞാനും പറിയ്ക്കാൻ തുടങ്ങി
             “ഞാൻ സ്കൂൾ വഴി വെറ്തേ നടന്നച്ഛാ.....?

              അതു നന്നായി...ചെലപ്പൊ ഇനി വരുമ്പോ അതുണ്ടാവില്ല..കുട്ടികളില്ലാത്തോണ്ട് സർക്കാര് പൂട്ടാൻ വച്ചിരിക്കുന്ന ലിസ്റ്റിൽ പെട്ടുകിടക്കുന്നതാ....

         “ആണോ ...? അവിടെ മൈതാനത്തിന്റെ വടക്കുപടിഞ്ഞാറേ അറ്റത്തെ ഇലഞ്ഞിമരം കണ്ടില്ല..! ! ! ? അതിന്റെ ചോട്ടിൽ അമ്മ പാട്ടു ക്ലാസെടുക്കുന്നുണ്ടോന്ന് വെറുതെ നോക്കിപ്പോയതാ....നളിനിടീച്ചറുടെ പാട്ടുക്ലാസും..,നകുലൻ മാഷിന്റെ ചൂരലും അക്കാലത്ത് അവിടെ കയറിയിറങ്ങിയ ആർക്കും മറക്കാൻ പറ്റില്ലല്ലോ.........”  

       ഞാൻ അച്ഛന്റെ പ്രതികരണം കാത്തു.......” മകനായിട്ടല്ല...പൂർവ്വവിദ്യാർഥിയായിട്ടാ പറഞ്ഞത്.......”

               അച്ഛൻ നിവർന്നു നിന്ന് എന്നെ നോക്കിയിട്ട് കയ്യിൽ കൂട്ടിയെടുത്ത കളകൾ തെങ്ങിൻ തടത്തിലേയ്ക്കിട്ടു

                               *             *           *          *             *


        ചെറുപ്രാണികൾ ആർത്തു പറക്കുന്ന ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിൽ ഇറയത്തെ കസേരകളിൽ ഞാനും അച്ഛനും പുറത്തെ ഇരുട്ടു നോക്കിയിരുന്നു......... 

              “ നിനക്ക് ഒറപ്പായിട്ടും പോണോ.......?”

              “ അല്ലാതെങ്ങിനാച്ഛാ.......ജോലീം..,അവരുടെ സ്കൂളും....അതൊക്കെ പെട്ടെന്നൊന്നും മാറ്റം വരുത്താൻ പറ്റില്ലല്ലോ.......”

            “ഇവിടിപ്പോ.നല്ല സ്റ്റാൻഡേർഡ് സ്കൂളുകളൊക്കെ ഉണ്ട്....അവരെ ഇവിടെ നിർത്തീട്ട് നീ പോയി പതുക്കെ വന്നാൽ പോരേ.....?”

            അച്ഛൻ എന്നെ സ്വാധീനിക്കാൻ ശ്രമിക്കുകയായിരുന്നു.. മൺചട്ടിയിൽ പുകയുന്ന തുമ്പയുടെ പ്രതിരോധത്തിൽ കൊതുകുകൾ ചോരകുടിക്കാനുള്ള സമയം കിട്ടാതെ വെപ്രാളത്തോടെ പറന്നു നടന്നു....

            “ അവർക്കതൊന്നും ശരിയാവില്ല....”  ആകാംക്ഷയോടെ എന്നെ നോക്കിയിരുന്ന അച്ഛന്റെ മുന്നിൽ എന്റെ തല താണു...

              “ ‘അ‘  പോലുമറിയില്ല.........”

             “ ‘അ’ !? നമ്മടെ ‘അ’.....അതു പോലും അറിയില്ലേ.....! ! .?"

          "അച്ഛന്റെ   മുഖം ചുവന്നു..ദേഷ്യവും..പുച്ഛവും.,നിസഹായതയുമൊക്കെ കലർന്ന അപൂർവ്വ ഭാവത്തിൽ എന്നെ തറപ്പിച്ചൊന്നു നോക്കിയിട്ട് അരികത്ത് വന്ന് കുനിഞ്ഞ് അമർത്തി ചോദിച്ചു.

            നിങ്ങള് അച്ഛനും ,അമ്മേം ആണെന്ന് അവർക്കറിയാമോ...?  എങ്കീ ഇതും അറിയണം......”

           “ആഗ്രഹമല്ലച്ഛാ...സമയമാണില്ലാത്തത് അവരെ അതൊക്കെ മനസ്സിലാക്കിക്കൊടുക്കാൻ..”

            “ അതിനു നിനക്കറിയോ വല്ലതും......” വാളോങ്ങിയ പോലൊരു ചോദ്യമായിരുന്നു അത്....

       അച്ഛനെന്തു ചോദ്യമാണീ ചോദിക്കുന്നത്!!?  മലയാളാധ്യാപകന്റെ മകനായ എന്നോട്..  !?അതും പറ്റാവുന്നിടത്തോളം മലയാളം മാധ്യമമാക്കി വിദ്യാഭ്യാസം ചെയ്ത എന്നോട്...!!!?

              ഞാൻ ചിരിച്ചു കാട്ടി......

              “ചിരിക്കാതെ പറയ്...മലയാള അക്ഷരങ്ങൾ എത്ര........?

         “അക്ഷരങ്ങൾ....! അൻപത്തെട്ടല്ലേ....!?  “ പ്രതീക്ഷിക്കാത്ത ചോദ്യത്തിൽ ഞാനിടറി പോയി...........”അൻപത്തിമൂന്നാണോ.....?

       “ അൻപത്തിരണ്ട്........” നകുലൻ മാഷ് അങ്ങിനെ പറഞ്ഞ് തൂണിന്റെ മുകളിലേയ്ക്ക് കയ്യെത്തിച്ച് വലിച്ചെടുത്തത് ആ പഴയ ചൂരൽ തന്നെയെന്ന് ഞാൻ അവിശ്വസനീയതയോടെ മനസിലാക്കി.......

              “അതിൽ സ്വരങ്ങളെത്ര....?“

        എത്ര..! ! !?    എത്രയായിരുന്നത്....? ഞാൻ മനസ്സുകൊണ്ട് വിരൽ തൊട്ടെണ്ണി.... അ-ഒന്ന്..ആ-രണ്ട്....ഇ-മൂന്ന്......................................................

    “പതിനാറ്....” ഉത്തരം അച്ഛനിൽനിന്നു തന്നെയായിരുന്നു..... “ സ്വരാക്ഷരങ്ങൾ പതിനാറെന്ന്...ഇനി വ്യഞ്ജനങ്ങൾlഎത്രയെണ്ണമുണ്ട്.....? ചില്ലക്ഷരങ്ങളോ....??”

           എന്നെ ആശയക്കുഴപ്പത്തിൽ പെടുത്തുന്ന കുറേ ചോദ്യങ്ങളുടെ ഒറ്റരൂപമായി അച്ഛൻ മുന്നിൽ നിന്നു.....നേരത്തെ എണ്ണി മടക്കി വച്ചിരുന്ന വിരലുകൾ നിവർത്തി ഞാൻ കൈനീട്ടി......

               “വ്യഞ്ജനം മുപ്പത്തിയാറ്....,ചില്ലക്ഷരങ്ങൾ..അഞ്ചെണ്ണം.........”

   മലർത്തിയ എന്റെ ഉള്ളം കൈ ഒന്നു പുകഞ്ഞു................കൈ കുടഞ്ഞ് കാലുകൾക്കിടയിലൊതുക്കിയ ഞാൻ പ്രായവും കാലവും മറന്ന് അമ്മയെ പരതിപ്പോയി

             ഞാൻ അമ്മേയെന്ന് വിളിച്ചതുകൊണ്ടാവണം അച്ഛൻ സ്വപ്നത്തിൽ  നിന്നുണർന്നപോലെ ചൂരൽ താഴെയിട്ട് എന്റെ കൈ കടന്നെടുത്തു...

         “അയ്യോ  നന്ദാ നിനക്കു വേദനിച്ചോ...?”  ഉമ്മറപ്പടി വരെയെത്തി..,അച്ഛന്റേയും അപ്പുപ്പന്റേയും ‘കളി‘. ഇതെന്ത് എന്നു പകച്ച ദ്രാക്ഷയെ ഞാൻ കണ്ടു...

           “ഇല്ലച്ഛാ.......” അച്ഛന്റെ കണ്ണുകളിലെ അബദ്ധഭാവം കണ്ടപ്പോൾ എനിക്കു സഹതാപം തോന്നി..

          “എനിക്കു വേദനിച്ചില്ലച്ഛാ.. എന്റെ തലമുറയ്ക്കും..പുതിയതലമുറയ്ക്കും  വരാനിരിക്കുന്നവർക്കും അത്യാവശ്യമായ ഒരടി.. അതു മാത്രമല്ലേ എനിക്ക് കിട്ടിയുള്ളു....“

              താഴെ കിടന്ന ചൂരലെടുത്ത് ഞാൻ അച്ഛനു കൊടുത്തു.....ദ്രാക്ഷയെ മാടി വിളിച്ച് അച്ഛൻ കസേരയിലേയ്ക്ക് ചാരിയിരുന്നു.....ആ കയ്യിലെ ചൂരൽ കണ്ടാവണം അവൾ മടിച്ച് അടുത്തു വന്നു അവളെ വാരിയെടുത്ത ഞാൻ, താഴെ ഇരുന്ന് അച്ഛന്റെ കാൽ ചുവട്ടിലേയ്ക്ക് നിരങ്ങി ചേർന്നിരുന്ന്.. നീർകെട്ടിൽ ചുളിവുകൾ നിവർന്ന ആ കൈത്തണ്ട  പതുക്കെ തലോടി

               “ ഒന്ന മറന്നിട്ടല്ലച്ഛാ...... പെട്ടെന്ന് കിട്ടീല്ലാ....അതാ......”

                      എന്റെ മുടിയിൽ അച്ഛൻ വിരലുകളോടിച്ചു  

              “നന്ദാ....ഒരു ഭാരവുമില്ലാത്ത ഒന്ന്....ബാഹ്യമായി ഒരിഞ്ച് സ്ഥലം പോലും ഇരിക്കാൻ വേണ്ടാത്ത ഒന്ന്..ഒരു ശല്യോമില്ലാതെ അതങ്ങിനെ കൂടെ കൂടിക്കോളും - നമ്മടെ ഭാഷ..... നമ്മളകറ്റാതിരുന്നൽ മതി അതിനെ...... അതിനു വ്യാകരണവും...ഡിക്ഷണറിയും ചമച്ച ആദ്യസ്ഥാനക്കാരനെ രേഖപ്പെടുത്തിവച്ച നമ്മൾക്ക്.., കണ്ണൂരെ ഏഴാച്ചേരി ഗുരുക്കൻ മാരെ അറിയാമോ?.. ഹെർമൻ ഗുണ്ടർട്ടിനു മലയാളം എഴുതാനും വായിക്കാനും കൃതികൾ തയ്യാറാക്കിക്കൊടുത്തതും അവരാണെന്ന് ആരെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ടോ നീ,,,?

                ദൈവമേ...! ! !...അങ്ങിനെയൊന്ന് ഞാൻ കേട്ടിട്ടില്ല...അച്ഛന്റെ മടിയിലിരുന്ന് അത്ഭുത കഥകൾ കേൾക്കുന്ന കുട്ടിയായി മാറിഞാൻ....

                  “ ചരിത്രം പോലും ചെലരേയൊക്കെ മറന്നുകളയും...... പിന്നെയാണോ ബലം കുറഞ്ഞ എന്റെ മസ്തിഷ്ക്കം  എല്ലാം ഓർമ്മയിൽ വയ്ക്കുന്നത്......?..ഇവ്ടെ നിന്റെ അമ്മയില്ല...നീയില്ല....നാളെ നമ്മടെ ദേവിവിലാസം സ്കൂളില്ല..പിന്നെ പിന്നെ എന്റെ ഓർമ്മയും പതുക്കെ ഇല്ലാണ്ടാകുമായിരിക്കും... ആ സമയത്ത് നീ വന്ന് എന്നെ ഇതൊക്കെ ഓർമ്മിപ്പിക്കണം.... മരിക്കണ സമയം വരെ ഞാൻ ജീവിച്ചദീർഘ കാലത്തെ മറന്ന് മരണം എന്ന ഒറ്റ നിമിഷത്ത മാത്രം അറിഞ്ഞ് അംഗീകരിച്ച് കൊടുക്കാൻ ഒരു മടിയുണ്ടെനിക്ക്...മരണത്തിനു മുന്നിൽ ഉയർത്തി നിൽക്കനൊരു മസ്തകം പോലെഎന്റെ ഓർമ്മകൾ എന്റെ കൂടെ ഉണ്ടാവണം..” 

              അലസമായിക്കിടന്ന എന്റെ മുടി മുകളിലേയ്ക്കൊതുക്കി അച്ഛൻ നെറ്റിയിൽ ചുണ്ടമർത്തി എന്റെ ബാല്യത്തിലെന്നോ ഏറ്റുവാങ്ങി മറന്നു പോയ ഒരു നിമിഷത്തിന്റെ തനിയാവർത്തനം..എന്റെ മടിയിൽ എന്റെ മകൾ ദ്രാക്ഷ.... അവളെന്നെ കെട്ടിപ്പിടിച്ചു.....

                              *      *        *        *        *         *         *

           നാട്ടിലെ യാത്രപറച്ചിലിനിടയിൽ അച്ഛൻ ദ്രാക്ഷയുടെ തോളിൽ തൂക്കിയിട്ടു കൊടുത്ത നീല നിറമുള്ള സ്കൂൾ ബാഗ് - അലാസ്കയിലെത്തുംവരെ അവൾ മാറ്റിയിട്ടില്ലായിരുന്നു.

   അമേരിക്കൻ മണ്ണിന്റെ വേവുന്ന മണമായിരുന്നു എങ്ങും... എയർപോർട്ടിലെ പരിശോധനാക്രമങ്ങൾക്കിടയിൽ കയ്യിൽ തൂക്കിയിരുന്ന ലഗേജിൽ നിന്നും അച്ചാറുകളും ചക്കവരട്ടിയതുമൊക്കെ പുറത്തു വന്നു.....എട്ടു ദിവസം സാരി ചുറ്റി ക്ഷീണിച്ച വേണി ജീൻസിലും ടീ ഷർട്ടിലും കയറി ആശ്വസിച്ച് നിന്നുകൊണ്ട് - ബാഗിലെ വിഭവങ്ങൾ എല്ലാം അച്ഛന്റെ പണിയാണെന്ന് ആംഗ്യത്തിലൂടെ എന്നെ അറിയിച്ചു.. 

           മണത്തും രുചിച്ചും നോക്കിയ ശേഷം  ബോധ്യപ്പെട്ട സാധനങ്ങൾ ഞാൻ ബാഗിൽ അടുക്കി വയ്ക്കാൻ തുടങ്ങി..താമസസ്ഥലത്തേയ്ക്ക് ഇനിയുമുണ്ട്   ദൂരം....ബാഗിന്റെ സിബ്ബ് അടയ്ക്കുന്നതിനു മുൻപ് പെട്ടെന്നു കടന്നു വന്ന ഒരു ഉമ്മയുടെ ഓർമ്മയിൽ ഞാനെന്റെ നെറ്റിയിൽ തൊട്ടു ..

        “ അപ്പാ...ദ്രാക്ഷേടെ ബാഗില്  ഒരു പാക്കറ്റ്....! അതെന്താന്നു ചോദിക്കുന്നു അവര്....”ദക്ഷൻ എന്റെ കൈ പിടിച്ചു വലിച്ചു......

      “ ബാഗിലോ..!!? അതിൽ നെറച്ച് കാർട്ടൂൺ സിഡികളും പെയ്ന്റിംഗ് ബുക്കുകളുമായിരുന്നല്ലൊ“
      
   പരിശോധകർ  ഉയർത്തിപ്പിടിച്ച പാക്കറ്റ്, കട്ടിയുള്ള  വെള്ളക്കടലാസുകൊണ്ട്  പൊതിയപ്പെട്ടതായിരുന്നു.. മഷിപ്പേന കൊണ്ട് വലിയ അക്ഷരത്തിലതിനു പുറമേ എഴുതിയിരുന്നത് ഞാൻ വായിച്ചു....‘എന്റെ കുഞ്ഞുങ്ങൾക്ക്

        അധികം കനമില്ലാത്ത ബലമുള്ള എന്തോ ഒന്ന്..!  !  കൈകൾ കൊണ്ട് പരതി ഊഹിക്കാൻ ശ്രമിച്ച ഞാൻ പരാജയപ്പെട്ട്  പരിശോധകർക്കു മുന്നിൽ ഉത്തരമില്ലാതെ നിന്നു...    

      “.എന്താണിതിൽ.....! ! ?” വേണി എന്റെ അടുത്തേയ്ക്ക് നിന്നു ചോദിച്ചു.. കുട്ടികളും ആകംക്ഷയോടെ നിൽ‌പ്പാണ്.....

            “ സോറി.........”  ഉദ്യോഗസ്ഥരുടെ നീട്ടിയ കൈകളിലേയ്ക്ക്   എനിക്കതു കൊടുക്കേണ്ടി വന്നു...

              വെള്ളക്കടലാസിനകത്ത് പിന്നെയും പിന്നെയും കടലാസുകൾ! ! ! ! മാന്ത്രിക വാതിലുകൾ തുറക്കുന്ന പോലെ അത് തുറന്നു കൊണ്ടിരുന്നു....! !  

              ഒരു മിന്നൽ..- എന്നാൽ ഏറ്റവും തണുത്തത്, അതെന്റെ കാൽ വിരൽ തൊട്ട് നെറുക വരെ ഒറ്റ നിമിഷം കൊണ്ട് തണുപ്പിച്ചു....

            പൊതിയിൽ - മരത്തിന്റെ ഫ്രെയിമിട്ട, പഴയ കറുത്ത കളിമൺ സ്ലേറ്റ്.....! ഏതാനും ഒടിഞ്ഞ സ്ലേറ്റ്പെൻസിലുകൾ.....! ചെറിയ പ്ലാസ്റ്റിക് കവറിൽ വേരോടെ പിഴുതെടുത്ത മഷിപ്പച്ച...! അതു വാടിയിരിക്കുന്നു.. നിറം മങ്ങിയ ഫ്രെയിമിൽ കൂർത്ത എന്തോ  കൊണ്ട് വരഞ്ഞുണ്ടാക്കിയ., കാലം അവ്യക്തമാക്കിയ അക്ഷരങ്ങൾ.....!ഞാനത് പണിപ്പെട്ട് കൂട്ടിവായിച്ചു..

             ‘നന്ദകുമാർ - ]]] - C അതു കോറിയ കാരമുള്ളുകൾ ഹൃദയത്തിൽ തറഞ്ഞു നിന്നു..

             “നന്ദാ...”  വേണിയുടെ കൈകളിൽ എന്റെ ഇടതു കൈത്തലം ഒന്നമർന്നയഞ്ഞു....

         “ അപ്പാ..” വാടിയ മഷിപച്ചയുടെ കവർ പിടിച്ച്  എന്റെ കയ്യിലെ സ്ലേറ്റ് വാങ്ങാൻ  ശ്രമിക്കുകയായിരുന്നു ദ്രാക്ഷ..ഞാനതു കൊടുത്തില്ല..വേണി അവളേയും ദക്ഷനെയും ചേർത്തു പിടിച്ച് മഷിപ്പച്ച ഭദ്രമായിഅവളുടെ  ഹാൻഡ് ബാഗിൽ വച്ചു...
  
               “ ഇത് നമ്മടെ ഫ്ലാറ്റിലെ ചെടിച്ചട്ടീല്  നട്ടു വയ്ക്കാം കേട്ടോ...”

                 “ഇതെന്തിനാമ്മാ...?

              “എല്ലാം മമ്മ കാണിച്ചു തരാം...ദ്രാക്ഷയാണിതിനു ദിവസവും വെള്ളം ഒഴിക്കുക അല്ലേ..?

                അവർ എന്നെയും കടന്ന് പതുക്കെ മുന്നോട്ട് നീങ്ങി തുടങ്ങിയിരുന്നു...പക്ഷെ എന്നെ പിൻ നടത്തിക്കുന്നതാരാണ്....! ! ? പുറംതേപ്പടർന്ന് ചെങ്കല്ലുകൾ തെളിഞ്ഞ എന്റെ പഴയ ദേവിവിലാസം സ്കൂളിലേയ്ക്ക്......! ഒടിഞ്ഞ ചോക്കുകഷ്ണങ്ങൾ ഒളിപ്പിച്ച വള്ളിനിക്കറിന്റെ കീശയിലേയ്ക്ക്..! ചൂരൽ പേടിയിൽ ഓടിയണച്ച് മുഖമമർത്തിയ അമ്മയുടെ നെഞ്ചിലേയ്ക്ക്....!മഷിപ്പച്ച തേടിനടന്ന വരമ്പിലേയ്ക്ക്....!   പിൻ നടത്തം ഒറ്റയ്ക്കല്ല......ഞാൻ ഒറ്റയ്ക്കേയല്ല ..!  വള്ളിനിക്കറുകാരൻ അച്ഛന്റെ കൈ പിടിച്ചു.........

                  അവൻ നെഞ്ചിൽ ചേർത്തു വച്ചിരുന്ന കളിമൺ സ്ലേറ്റിൽ  സാധാരണയിൽ സാധാരണക്കാരനായ ഒരു പ്രൈമറി സ്കൂൾ മാഷിന്റെ  ആദ്യ അധ്യായം  -‘ അ - അമ്മ....’


                      >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>.